42 ലിറ്റർ ശേഷിയുള്ള ടാങ്കിൽ 50 ലിറ്റർ ഡീസൽ അടിക്കാനാകുമോ? ഫുൾ ടാങ്ക് അടിച്ചപ്പോൾ സംഭവിച്ചത്...
42 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ 50 ലിറ്റർ ഡീസൽ അടിച്ചെന്നായിരുന്നു ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്.
മംഗളൂരു: 42 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ 50 ലിറ്റർ ഡീസൽ അടിക്കാൻ കഴിയുമോ? ഏറെപേരുടെയും ഉത്തരം ഇല്ല എന്നായിരിക്കും. മണ്ടൻ ചോദ്യമെന്ന് പറഞ്ഞ് കളിയാക്കുന്നവരുമുണ്ടാവാം. എന്നാൽ 42 ലിറ്റർ ടാങ്കിൽ 50 ലിറ്റർ ഡീസൽ അടിക്കാനാവുമെന്നാണ് മംഗളൂരുവിലെ ഒരു ഡോക്ടർക്ക് ഉണ്ടായ അനുഭവം ചൂണ്ടിക്കാണിക്കുന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ആ സംഭവം ഇങ്ങനെ...
മംഗളൂരുവിൽ ഡോക്ടറായ അബ്ദുൽ മൻസൂറിന് പെട്രോൾ പമ്പിൽ നിന്ന് ഒരു ബില്ല് ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മാരുതി സ്വിഫ്റ്റുമായി പമ്പിലെത്തിയ അബ്ദുൽ മൻസൂർ പമ്പ് ജീവനക്കാരനോട് ഫുൾ ടാങ്ക് ഡീസൽ അടിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ വണ്ടി ഫുൾ ടാങ്ക് ആക്കിയ ശേഷം ജീവനക്കാരൻ നൽകിയ ബിൽ കണ്ടപ്പോഴാണ് മൻസൂർ ശരിക്കും ഞെട്ടിയത്. 42 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ 50 ലിറ്റർ ഡീസൽ അടിച്ചെന്നായിരുന്നു ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്.
പറ്റിച്ചതാകുമെന്ന്...
മാരുതി സ്വിഫ്റ്റിന്റെ 42 ലിറ്റർ ശേഷിയുള്ള ടാങ്കിൽ എങ്ങനെയാണ് 50 ലിറ്റർ അടിച്ചെതെന്നായിരുന്നു മൻസൂറിന്റെ സംശയം. പെട്രോൾ പമ്പ് ജീവനക്കാരുടെ തട്ടിപ്പാകും ഈ ബില്ലിന് പിന്നിലെന്നാണ് അദ്ദേഹം കരുതിയത്. തുടർന്ന് പെട്രോൾ പമ്പ് അധികൃതർക്കെതിരെ ബില്ല് സഹിതം മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് കാർ ഓടിക്കുന്ന ഭൂരിഭാഗവുമറിയാത്ത ആ രഹസ്യം വെളിപ്പെട്ടത്.
ലീഗൽ മെട്രോളജി...
ഡോക്ടർ മൻസൂറിന്റെ പരാതിയിൽ കേസെടുത്ത മംഗളൂരു ഈസ്റ്റ് പോലീസ് ലീഗൽ മെട്രോളജി വകുപ്പിന് പരാതി കൈമാറിയിരുന്നു. തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് കാറിലെ ഇന്ധനടാങ്ക് വിശദമായി പരിശോധിച്ചു. കൂടാതെ പെട്രോൾ പമ്പിലെ ഡീസലിന്റെ അളവും, കാറിലെ അളവും ഒത്തുനോക്കുകയും ചെയ്തു. പമ്പിലെ മീറ്ററുകളും അളവുകളും പരിശോധനയ്ക്ക് വിധേയമാക്കിയതോടെ കാറിൽ 50 ലിറ്റർ ഡീസൽ അടിച്ചിട്ടുണ്ടെന്ന് ലീഗൽ മെട്രോളജി ജീവനക്കാർക്ക് ബോധ്യപ്പെട്ടു.
കപ്പാസിറ്റി...
പെട്രോൾ പമ്പുകാർ കൃത്രിമം കാണിച്ചില്ലെന്ന് ബോധ്യമായതോടെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ മാരുതിയുടെ ഷോറൂമിലേക്ക് വച്ചുപിടിച്ചു. സ്വിഫ്റ്റ് കാറിന്റെ ടാങ്ക് കപ്പാസിറ്റി വിശദമായി പരിശോധിക്കാനായിരുന്നു ആ യാത്ര. തുടർന്ന് കാറിന്റെ ടാങ്ക് വിശദമായി പരിശോധിച്ചപ്പോഴാണ് 42 ലിറ്റർ അല്ല, ശരിക്കും 51.36 ലിറ്ററാണ് ടാങ്കിന്റെ കപ്പാസിറ്റിയെന്ന് കണ്ടെത്തിയത്. ചുരുക്കിപ്പറഞ്ഞാൽ നിർമ്മാതക്കൾ അവകാശപ്പെടുന്നതിനെക്കാൾ ഒമ്പത് ലിറ്റർ കൂടുതൽ.
സുരക്ഷിതമായത്...
എന്തുകൊണ്ടാണ് നിർമ്മാതാക്കൾ കപ്പാസിറ്റി കുറച്ചുപറയുന്നത്? മറ്റൊന്നിനുമല്ല, ടാങ്കിലെ സേഫ് ഫില്ലിങ് അളവാണ് കാർ നിർമ്മാതാക്കൾ ടാങ്കിന്റെ കപ്പാസിറ്റിയായി പറയുന്നത്. എന്നാൽ ഇന്ധനടാങ്കിന്റെ ശരിക്കുമുള്ള കപ്പാസിറ്റി ഇതിനെക്കാൾ കൂടുതലായിരിക്കും. പക്ഷേ, പരസ്യത്തിലും ബ്രോഷറിലുമെല്ലാം സേഫ് ഫില്ലിങ് അളവ് എത്രയാണെന്നേ നിർമ്മാതാക്കൾ പറയുകയുള്ളു. എന്നാൽ ചില കാറുകളിൽ ശരിക്കും കപ്പാസിറ്റിയും വ്യത്യസ്തമായേക്കാം. മാരുതി സ്വിഫ്റ്റിന്റെ ഒരേ മോഡലിൽ തന്നെ വ്യത്യസ്ത ശേഷിയുള്ള ഇന്ധനടാങ്കുകൾ കണ്ടെന്നാണ് മംഗളൂവിൽ നിന്നുള്ള റിപ്പോർട്ട്.
കൃത്യമായി വ്യക്തമാക്കണമെന്നാണ്
നേരത്തെ തിരുവനന്തപുരത്ത് ഹ്യൂണ്ടായ് കാർ ഉപയോഗിച്ചിരുന്ന ഒരു ടെക്കിയും സമാനമായ പരാതി ഉന്നയിച്ചിരുന്നു. ആ പരാതിയിലും ഇതേക്കാര്യം തന്നെയാണ് കണ്ടെത്തിയത്. എന്തായാലും ശരിക്കും കപ്പാസിറ്റി എത്രയാണെന്ന് മനസിലായതോടെ ഡോക്ടർ മൻസൂർ പരാതിയെല്ലാം പിൻവലിച്ച് പമ്പ് അധികൃതരോട് ക്ഷമാപണം നടത്തി. ഇത്തരത്തിലുള്ള പരാതികൾ ആവർത്തിക്കുന്നതിനാൽ കാർ നിർമ്മാതാക്കൾ ഇന്ധന ടാങ്കിന്റെ യഥാർഥ കപ്പാസിറ്റിയും സേഫ് ഫില്ലിങ് പോയിന്റും കൃത്യമായി വ്യക്തമാക്കണമെന്നാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ നിർദേശം.
ചേതനയറ്റ് കിടക്കുന്ന കെവിൻ, പൊട്ടിക്കരഞ്ഞ് നീനു! കോട്ടയത്തെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങൾ...