മുസ്ലിം ലീഗ് കേരള ഘടകം ഇടപെട്ടു; തമിഴ്‌നാട്ടില്‍ നിലപാട് മാറ്റി, വിജയുടെ മന്ത്രിസഭയില്‍ ചേരും
തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം മന്ത്രിസഭ വികസിപ്പിച്ചു. പുതുതായി 23 എംഎൽഎമാർ മന്ത്രിമാരായി ചുമതലയേറ്റു. സേലം സൗത്ത് എംഎൽഎ തമിഴ് പാർത്ഥിപൻ, അരന്താങ്കി എംഎൽഎ ജെ മുഹമ്മദ് ഫർവാസ് എന്ന പർവേസ്, കോയമ്പത്തൂർ നോർത്ത് എംഎൽഎ വി സമ്പത്ത് കുമാർ, കാഞ്ചീപുരം എംഎൽഎ ആർ വി രഞ്ജിത്ത് കുമാർ, താംബരം എംഎൽഎ ഡി ശരത് കുമാർ, തിരുപ്പൂർ നോർത്ത് എംഎൽഎ വി സത്യഭാമ, ആർ കെ നഗർ എംഎൽഎ മേരി വിൽസൺ എന്നിവർ പുതിയ മന്ത്രിമാരിൽ ഉൾപ്പെടുന്നു.
ഏകദേശം 60 വർഷത്തിന് ശേഷം കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയിൽ തിരിച്ചെത്തി. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെ രാജേഷ് കുമാറും പി വിശ്വനാഥനും സത്യപ്രതിജ്ഞ ചെയ്തു. ഒരു തവണ ഭരിച്ച ശേഷം ഡിഎംകെയുമായി സഖ്യം ചേർന്നാണ് കോൺഗ്രസ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.

2024 ഫെബ്രുവരിയിൽ രൂപീകരിച്ച വിജയുടെ ടിവികെ 234 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ടായിരുന്നു. വർഗീയ ശക്തികളെ സഖ്യത്തിൽ ഉൾപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് കോൺഗ്രസ് വിജയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തത്. ഈ പിന്തുണയോടെയാണ് നടനും രാഷ്ട്രീയക്കാരനുമായ വിജയ് സർക്കാർ രൂപീകരണത്തിന് കളമൊരുക്കിയത്.
തുടർന്ന് വിടുതലൈ സിറുത്തൈകൾ കക്ഷി (വിസികെ), ഇടതുപാർട്ടികൾ, മുസ്ലിം ലീഗ് എന്നിവയും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഭൂരിപക്ഷം നേടാൻ ആവശ്യമായ അംഗബലം ടിവികെയ്ക്ക് ലഭിക്കുകയും സർക്കാർ രൂപീകരിക്കാൻ സാധിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ നീക്കം ദേശീയ ശ്രദ്ധ നേടി. ഇനി രണ്ടു മന്ത്രിപദവികള്‍ വിജയ് സര്‍ക്കാരില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. വിസികെ, മുസ്ലിംലീഗ് എന്നീ കക്ഷികള്‍ക്ക് വേണ്ടി മാറ്റിവച്ചതാണിത്. തിണ്ടിവനത്ത് നിന്ന് വിജയിച്ച വിസികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വന്നി അരസു മന്ത്രിയാകുമെന്നാണ് വിവരം. വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ വിസികെ നേതാവ് തിരുമാവളവൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
പാർട്ടിയുടെ നിലപാട് തീരുമാനിക്കുന്നതിനായി പ്രസിഡന്റ് കെ എം കാദർ മൊഹിയുദ്ദീന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ചെന്നൈയിൽ ഐയുഎംഎൽ സംസ്ഥാനസമിതിയുടെ അടിയന്തര യോഗം ചേർന്നു. വിജയ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ മുസ്ലിം ലീഗ് ചേരുമെന്ന് യോഗത്തിന് ശേഷം കാദര്‍ മൊയ്തീന്‍ പറഞ്ഞു. എഎം ഷാജഹാന്‍ എംഎല്‍എ ആയിരിക്കും മന്ത്രിസഭയിലെ മുസ്ലിം ലീഗ് പ്രതിനിധി. ബുധനാഴ്ച കേരളത്തിൽ ചേർന്ന ഐയുഎംഎൽ ദേശീയ പാർട്ടി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി വിജയുടെ മന്ത്രിസഭയിൽ ചേരാൻ തീരുമാനിക്കുകയും മന്ത്രിയാക്കേണ്ട എംഎൽഎയെ തിരഞ്ഞെടുക്കാൻ തമിഴ്നാട് ഘടകത്തോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. നേരത്തെ മന്ത്രിസഭയില്‍ ചേരില്ല എന്ന നിലപാടായിരുന്നു മുസ്ലിം ലീഗിന്.
വിമത എഐഎഡിഎംകെ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകുമോ എന്ന ചോദ്യത്തിന് തമിഴ്നാട് മന്ത്രി ആദവ് അർജുന നേരിട്ട് മറുപടി നൽകിയില്ല. ജനവിധിയെ മാനിക്കാനാണ് വിമത എഐഎഡിഎംകെ എംഎൽഎമാർ ടിവികെയെ വിശ്വാസവോട്ടെടുപ്പിൽ പിന്തുണച്ചതെന്നും അല്ലാതെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പിൽ സർക്കാരിന് പിന്തുണ നൽകിയ വിമത എഐഎഡിഎംകെ എംഎൽഎമാർ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് ടിവികെ തങ്ങളെ അറിയിച്ചതായി തിരുമാവളവനും പറഞ്ഞു.















Click it and Unblock the Notifications