ജെ ഡെ കൊലപാതകം; അധോലോക നായകൻ ഛോട്ടാ രാജൻ കുറ്റക്കാരൻ, ജിഗ്ന വോറെയെ വെറുതെവിട്ടു...
മിഡ് ഡേ പത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ജെ ഡെ 2011 ജൂൺ 11നാണ് കൊല്ലപ്പെട്ടത്.
മുംബൈ: മിഡ് ഡേ പത്രത്തിലെ മാധ്യമപ്രവർത്തകനായിരുന്ന ജ്യോതിർമയി ഡെ(ജെ ഡെ)യെ കൊലപ്പെടുത്തിയ കേസിൽ അധോലോക നേതാവ് ഛോട്ടാ രാജൻ കുറ്റക്കാരനെന്ന് കോടതി. ഛോട്ടാ രാജനെ കൂടാതെ ജെ ഡെയെ വെടിവെച്ച് കൊന്ന സതീഷ് കാലിയ, അനിൽ വാഗ്മോഡ്, അരുൺ ഫെയ്ക്ക്, മങ്കേഷ് അഗവാനെ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മാധ്യമപ്രവർത്തകനായ ജിഗ്ന വോറ, പോൾസൺ ജോസഫ് എന്നിവരെ വെറുതെവിട്ടു. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ പിന്നീട് പ്രസ്താവിക്കും.

മിഡ് ഡേ പത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ജെ ഡെ 2011 ജൂൺ 11നാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ മുംബൈയിലെ പോവൈയിൽ വച്ചായിരുന്നു ഒരു സംഘം അദ്ദേഹത്തെ വെടിവെച്ച് കൊന്നത്. ആദ്യം ലോക്കൽ പോലീസും ശേഷം ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. ഛോട്ടാ രാജനെതിരായ റിപ്പോർട്ടുകൾ നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിബിഐ കണ്ടെത്തി. ജെ ഡെയുടെ റിപ്പോർട്ടുകളെ സംബന്ധിച്ച് ഛോട്ടാ രാജന് വിവരം കൈമാറിയെന്ന് ആരോപിച്ചാണ് ഏഷ്യൻ ഏജിലെ മാധ്യമപ്രവർത്തകനായ ജിഗ്ന വോറയെ കേസിൽ പ്രതിചേർത്തത്. എന്നാൽ ഛോട്ടാ രാജനടക്കമുള്ള എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു.
2011ലുണ്ടായി കൊലപാതകത്തിൽ 2016ലാണ് സിബിഐ അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചത്. തുടർന്ന് കേസിലെ പ്രതികളെ വിവിധ ഘട്ടങ്ങളിലായി വിസ്തരിച്ചു. ഇതിനുശേഷമാണ് ഛോട്ടാ രാജനടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും പ്രതികൾക്ക് വധശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ ഡെയുടെ സഹോദരി ലിന പറഞ്ഞു. കോടതിയുടെ വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. സഹോദരന്റെ കൊലപാതകത്തിന് ശേഷം തങ്ങളുടെ കുടുംബം തകർന്നെന്നും, കഴിഞ്ഞ വർഷം അമ്മ മരിച്ചു പോയെന്നും, തങ്ങളെ സഹായിക്കാൻ ആരുമില്ലെന്നും അവർ വിതുമ്പികൊണ്ടാണ് പറഞ്ഞത്.












Click it and Unblock the Notifications