ജമ്മുകശ്മീരില്‍ റെഡ് അലര്‍ട്ട്! സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാന്‍ നിര്‍ദേശം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പതിവായതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ പത്ത് പേരാണ് അതിര്‍ത്തിയില്‍ പാക് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. ആറ് സാധാരണക്കാരും നാല് ജവാന്മാരുമാണ് ഏറ്റവുമൊടുവില്‍ മരിച്ചത്. പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ വിവിധ സംഭവങ്ങളിലായി 50 ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ചില ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ ജമ്മുവിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ക്ക് റെഡ് അലര്‍ട്ട് നല്കിയ ജമ്മു കശ്മീര്‍ പൊലീസ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോലീസ് നിര്‍ദേശം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ചിങ്ങം രാശിയില്‍ ജനിക്കുന്ന കുട്ടികളില്‍ ആധിപത്യ മനോഭാവം അധികമായിരിക്കും: കുട്ടികളുടെ പ്രത്യേകതകള്‍!
നിരന്തരം പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തുന്നതോടെ അതിര്‍ത്തി പ്രദേശമായ ജമ്മു പ്രവിശ്യയിലെ ജനങ്ങളില്‍ പലരും ഇവിടെ നിന്നും പലായനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നിര്‍ദേശം. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. 197 ആംബുലന്‍സുകളും അടിയന്തര ഘട്ടം കൈകാര്യം ചെയ്യുന്നതിനായി പ്രദേശത്ത് വിന്യസിച്ചതായി ആരോഗ്യമന്ത്രി ബാലി വ്യക്തമാക്കി. ജമ്മുവിലെ അഞ്ച് അതിര്‍ത്തി ജില്ലകളായ സാമ്പ, കത്തുവ, രജൗരി, പൂഞ്ച് എന്നീ പ്രദേശങ്ങളിലാണ് പാക് സൈന്യം ജനജീവിതത്തിന് ഭീഷണിയാവുന്ന തരത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്നത്.
അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിയന്ത്രണ രേഖയ്ക്ക് അടുത്ത് 300ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനകം അടച്ചിട്ടത്. എന്നാല്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശേഷം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പാക് സൈന്യം സൈനികര്‍ക്ക് നേരെയും നിരപരാധികളായ ജനങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ പാകിസ്താന്റെ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ സയീദ് ഹൈദര്‍ ഷായെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.