പാക്കിസ്ഥാന്‍ വെടിവെപ്പിനിടെ പുസ്തകമെടുക്കാന്‍ അതിര്‍ത്തിയിലേക്ക് മടങ്ങി 10ാം ക്ലാസുകാരന്‍
ശ്രീനഗര്‍: ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വ്യാപകമായ ഷെല്ലാക്രമണവും വെടിവെയ്പും തുടരുകയാണ്. ഇതേ തുടര്‍ന്ന് അതിര്‍ത്തിയിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ സൈന്യം മാറ്റി പാര്‍പ്പിച്ചിരുന്നു.
ഇത്തരത്തില്‍ അപ്രതീക്ഷിതമായി വീടുമാറേണ്ടിവന്ന ഒരു പത്താംക്ലാസുകാരന്‍ തന്റെ പുസ്തകമെടുക്കാന്‍ വീട്ടിലേക്ക് മടങ്ങിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. കുട്ടിയുടെ വീടിനടുത്തും മറ്റും പാക് സൈന്യം ഷെല്ലാക്രമണം നടത്തുമ്പോഴാണ് ജീവന്‍ പണയപ്പെടുത്തി തന്റെ പുസ്തകമെടുക്കാന്‍ കുട്ടി വീട്ടിലെത്തിയത്.
സപ്തംബര്‍ 28ന് രാത്രി ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയശേഷമായിരുന്നു പാക്കിസ്ഥാന്റെ പ്രകോപനപരമായ വെടിവെയ്പ്. ഇതേതുടര്‍ന്ന് പെട്ടെന്നുതന്നെ ഗ്രാമവാസികളെ ഒഴിപ്പിക്കുകയായിരുന്നു. ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ കുട്ടിക്ക് സ്‌കൂള്‍ബാഗ്‌പോലും എടുക്കാന്‍ സാധിച്ചിരുന്നില്ല.
പുസ്തകം നഷ്ടപ്പെട്ടതിനാല്‍ സൈന്യം ഒരുക്കിയ പ്രത്യേക ക്യാമ്പില്‍ അന്നേദിവസം രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് കുട്ടി പറയുന്നു. അതുകൊണ്ടുതന്നെ പിറ്റേന്ന് രാവിലെതന്നെ വിദ്യാര്‍ഥി കിലോമീറ്ററുകള്‍ അകലെയുള്ള വീട്ടിലേക്ക് കാല്‍നടയായി പോവുകയായിരുന്നു. വഴിയില്‍വെച്ച് ഒരു സൈനികന്‍ കാര്യമറിഞ്ഞതോടെ കുട്ടിയെ സഹായിക്കുകയും ചെയ്തു.
പ്രത്യേക ക്യാമ്പില്‍ കഴിയുന്നതിനാല്‍ ഇത്തരത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പഠനം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേക പരിശീലന ക്ലാസുകളും മറ്റും നടത്താന്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം.