കത്വ റാലിയിൽ പങ്കെടുത്ത എംഎൽഎമാര്‍ക്ക് മന്ത്രി പദവി: ആഞ്ഞടിച്ച് ഒമർ അബ്ദുള്ള, പീഡകരെ സംരക്ഷിക്കുന്നു
ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വ പീഡനത്തിന് അനുകൂല റാലിയിൽ പങ്കെടുത്ത എംഎൽഎയ്ക്ക് സ്ഥാനക്കയറ്റം നൽകിയ സംഭവത്തിൽ മെഹബൂബ മുഫ്തിക്കെതിരെ ഒമര്‍ അബ്ദുള്ള. തിങ്കളാഴ്ചയാണ് മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ജമ്മു കശ്മീർ നിയമസഭാ സ്പീക്കർ കവീന്ദർ ഗുപ്ത ഉൾപ്പെടെ ഏഴ് പേര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിർമൽ സിംഗ് രാജിവെച്ചൊഴിഞ്ഞതോടെയാണ് പകരക്കാരനായി കവീന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തത്.
ബിജെപി യൂണിറ്റ് തലവൻ സത്പാൽ ശർമ, രാജീവ് ജസ്ത്രോഷ്യ, ദേവീന്ദര്‍ കുമാർ മന്യാല്‍ എന്നിവരാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കത്വയിൽ നിന്നുള്ള എംഎൽഎയാണ് സത്പാൽ ശർമ. സത്പാൽ ശർമയ്ക്ക് ക്യാബിനറ്റ് പദവി നൽകിയതിനെ ചോദ്യം ചെയ്താണ് നാഷണൽ കോൺഫറന്‍സ് വർക്കിംഗ് പ്രസിഡന്റ് ഒമർ അബ്ദുള്ള രംഗത്തെത്തിയിട്ടുള്ളത്. കത്വയിൽ ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച പീഡക അനുകൂല റാലിയിലാണ് കത്വ എംഎൽഎ പങ്കെടുത്തത്. ഇതേ റാലിയിൽ പങ്കെടുത്തതിന് രണ്ട് മന്ത്രിമാരെ പുറത്താക്കിയതിന് പിന്നാലെയാണ് രണ്ട് എംഎൽഎമാരെ മന്ത്രിമാരാക്കി സ്ഥാനക്കയറ്റം നൽകിയിട്ടുള്ളത്. കത്വ പീഡനക്കേസിൽ നിലപാട് സ്വീകരിക്കുന്നതിൽ ബിജെപിയ്ക്കും മെഹബൂബ മുഫ്തിക്കും ആശയക്കുഴപ്പം എന്തിനാണെന്നും ഒമർ ട്വീറ്റിൽ ചോദിക്കുന്നു.
കത്വ റാലിയിൽ പങ്കെടുത്തതിനെ തുടർന്ന് രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് രണ്ട് ബിജെപി മന്ത്രിമാർ രാജിവെച്ചത്. ലാൽസിംഗ്, ചന്ദർ പ്രകാശ് ഗംഗ എന്നിവരാണ് രാജിവെച്ചത്. എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. എംഎൽഎയ്ക്ക് മന്ത്രി പദവി നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദിയും രംഗത്തെത്തിയിട്ടുണ്ട്. കത്വ റാലിയിൽ പങ്കെടുത്ത രാജീവ് ജർസോഷ്യയെയും മന്ത്രിയായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ബിജെപി പീഡകരെയും കുറ്റസമ്മതം നടത്തുന്നവരെയും സംരക്ഷിക്കുന്ന നീക്കമാണ് നടത്തുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.