ജമ്മു കശ്മീർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാർച്ചിൽ; പെരുമാറ്റചട്ടം നിലവിൽ വന്നു!!
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷമുള്ള ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ചിൽ നടക്കും. 13000ത്തോളം പഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പെരുമാറ്റചട്ടം ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ശാലിന്ദർ കുമാർ പറഞ്ഞു.
2018 ലെ അവസാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), നാഷണൽ കോൺഫറൻസ് തുടങ്ങിയ പ്രധാന പാർട്ടികൾ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ 12000 സീറ്റുകളാണ് ഒഴിഞ്ഞ് കിടന്നിരുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവർ ആറുമാസത്തോളം തടങ്കലിൽ കഴിയുമ്പോഴണ് തിരഞ്ഞെടുപ്പ് വരുന്നത്. കഴിഞ്ഞ ആഴ്ച ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവർക്കെതിരെ പബ്ലിക്ക് സേഫ്റ്റി ആക്ട് പ്രകാരമുള്ള കുറ്റം ചുമത്തിയിരുന്നു. മൂന്ന് മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന കർശനമായ നിയമമാണിത്.
കുറ്റം ചാർത്തിയതിന് പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനത്തെത്തുടർന്ന് ഒമർ അബ്ദുള്ള മെഹ്ബൂബ മുഫ്തി ഉൾപ്പെടെ നൂറുകണക്കിന് രാഷ്ട്രീയക്കാ നേതാക്കളെ ഓഗസ്റ്റിൽ തടങ്കലിൽ പാർപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.