വിമാനം വൈകിപ്പിക്കാൻ ബോംബ് ഭീഷണി; ജയ്പ്പൂരിൽ നൃത്ത സംവിധായകൻ അറസ്റ്റിൽ
ജയ്പൂർ: സമയത്തിന് എത്തിച്ചേരാൻ കഴിയില്ലെന്ന് കരുതി വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം നൽകിയ യുവാവ് പിടിയിലായി. മോഹിത് കുമാർ തങ്ക് എന്ന നൃത്തസംവിധായകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 5.30ഒാടെയാണ് ജയ്പ്പൂരിൽ നിന്നും മുംബൈയിലേക്ക് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്.
ഇൻഡിഗോ എയർലൈൻസിന്റെ കോൾസെന്ററിൽ വിളിച്ചാണ് ഇയാൾ ഭീഷണി മുഴക്കിയത്. ഇതേ തുടർന്ന് വിമാനത്താവളത്തിൽ പരിശോധന നടത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. ബോംബ്ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതോടെ സാധാരണനിലയിൽ തന്നെ സർവീസ് ആരംഭിച്ചു.
പിന്നീട് വിമാനം പുറപ്പെടുന്നതിന് മുമ്പ് എത്താൻ കഴിയാതിരുന്ന യാത്രക്കാരനെ ബന്ധപ്പെട്ട് അടുത്ത വിമാനത്തിൽ ടിക്കറ്റ് ഉറപ്പാക്കിയിട്ടുണ്ടെന്ന് കമ്പനി ജീവനക്കാർ ഫോണിൽവിളിച്ച് പറഞ്ഞു.ഇതേ തുടർന്ന് ജയ്പൂർ വിമാനത്താവളത്തിൽ എത്തിയ മോഹിത് കുമാറിനെ സിെഎഎസ്എഫ് ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ സമയത്തിനെത്താൻ കഴിയാതിരുന്നതിനാൽ താൻ വ്യാജഭീഷണി മുഴക്കുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു.
കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ സാൻഗനർ പോലീസിന് കൈമാറി. റിയാലിറ്റി ഷോകൾക്ക് നൃത്തസംവിധാനം നിർവഹിക്കുന്ന ആളാണ് ജയ്പൂർ സ്വദേശിയായ മോഹിത് കുമാർ തങ്ക്.