സൂര്യഗ്രഹണം: ജയ്പ്പൂരിലെ 15 യുവാക്കൾക്ക് കാഴ്ച നഷ്ടമായതായി റിപ്പോർട്ട്
ജയ്പൂര്‍: വലിയ തോതിലുള്ള സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഡിസംബര്‍ 26ലെ സൂര്യഗ്രഹണം നഗ്നനേത്രങ്ങളാല്‍ വീക്ഷിച്ച 15 യുവാക്കള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 10നും 20നും ഇടയില്‍ പ്രായമുള്ള ജയ്പൂരിലെ ചെറുപ്പക്കാരുടെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ഇവരുടെ കാഴ്ച സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ സാധ്യത വളരെ കുറവാണെന്ന് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം മേധാവി കമലേഷ് ഖില്‍നാനി പറഞ്ഞു.
സൂര്യഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ കാണുന്നത് സോളാര്‍ റെറ്റിനൈറ്റിസിന് കാരണമാകും. അത്തരം 15 കേസുകള്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിശോധനയില്‍ അവരുടെ റെറ്റിനയുടെ ഒരു ഭാഗം കത്തിയതായി കണ്ടെത്തിതായും അദ്ദേഹം പറഞ്ഞു. ലഭ്യമായ ചികിത്സ ഇവര്‍ക്ക് നല്‍കിയതായും പൂര്‍ണമായും സുഖം പ്രാപിക്കാന്‍ 3 മുതല്‍ 6 ആഴ്ച വരെയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂര്യഗ്രഹണത്തിന് മുന്നോടിയായി നിരവധി സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും അപകടം പറ്റിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഒരു കാരണവശാലും സൂര്യനെ നോക്കരുതെന്ന കൃത്യമായ മുന്നറിയിപ്പ് ഗ്രഹണ സമയത്തോടനുബന്ധിച്ച് മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അധികൃതര്‍ നല്‍കിയിരുന്നു. സൂര്യഗ്രഹണം സുരക്ഷിതമായി കാണുവാനായി ടെലിസ്‌കോപ്, പ്രൊജക്ഷന്‍ ഉപകരണങ്ങള്‍, സോളാര്‍ ഫില്‍റ്ററുകള്‍, പിന്‍ഹോള്‍ ക്യാമറ, വെല്‍ഡിങ് ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കാമെന്നായിരുന്നു നിര്‍ദേശം.
നൂറ്റാണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ സൂര്യഗ്രഹണം വടക്കന്‍ കേരളത്തിലാണ് വ്യക്തമായി ദൃശ്യമായത്. ഇന്ത്യയ്ക്ക് പുറമെ സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഡിസംബര്‍ 26ലെ ഗ്രഹണപാത കടന്നുപോയത്.












Click it and Unblock the Notifications