രാജ്യം കടുത്ത പ്രതിസന്ധിയിൽ; 2024 ലെ ഭരണം ലക്ഷ്യമിട്ട് മോദി, കടന്നാക്രമിച്ച് കോൺഗ്രസ്
ദില്ലി; കൊവിഡ് സൃഷ്ടിച്ചത് വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്നായിരുന്നു ഇന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത്. എത്രകാലം ഈ സാഹചര്യം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ദാസ് വ്യക്തമാക്കിയിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും പക്ഷേ തന്റെ സ്വപ്ന പദ്ധതിയ്ക്ക് പുറകേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഴിഞ്ഞ ദിവസമാണ് 20,000 കോടിയുടെ സെൻട്രൽ വിസ്ത പ്രൊജക്ടിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. മോദിയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
പ്രതിസന്ധി ഘട്ടത്തിലെ ധൂർത്ത്
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്ന് മാത്രം 100 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് തീർത്ത പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന ആശങ്കയാണ് സാമ്പത്തിക രംഗത്തെ വിദഗ്ദർ പങ്കുവെയ്ക്കുന്നത്. അതിനിടെയാണ് 20,000 കോടിയുടെ സെൻട്രൽ വിസ്ത പ്രൊജക്ടിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
ബിജെപിയുടെ തുറുപ്പ്
2024 ൽ അധികാരം പിടിക്കാനുള്ള ബിജെപിയുടെ തുറപ്പുകളിൽ ഒന്നായിട്ടാണ് സെൻട്രൽ വിസ്ത പ്രൊജക്ടിനെ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ പദ്ധതിയിൽ നിന്ന് പുറകോട്ട് പോകുന്നത് സർക്കാരിന് വലിയ ക്ഷീണമായിരിക്കും.അതേസമയം രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുമ്പോൾ 20,000 കോടി രൂപ അനാവശ്യമായി ചെലവഴിക്കുന്നത് വിവേകമില്ലായ്മ മാത്രമല്ല, അശ്ലീലം കൂടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
നിർത്തിവെയ്ക്കണം
പദ്ധതി അനിശ്ചിതമായി നിർത്തിവയ്ക്കണം. ഒരാളുടെ സ്വാർത്ഥ താത്പര്യത്തിനായി ഉപയോഗിക്കാനിരിക്കുന്ന ആ കോടികൾ കൊണ്ട് നിരവധി കാര്യങ്ങൾ പൂർത്തികരിക്കാൻ ഉണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു.ശശി തരൂർ എംപിയും മോദി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കൊറോണ കാലത്ത് ഈ ആഡംബരം മാറ്റിവെയ്ക്കാമെന്നായിരുന്നു ശശി തരൂർ ട്വീറ്റ് ചെയ്തത്.
പുതിയ മന്ദിരം
ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനൊപ്പം പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്‍റിനുമായി പുതിയ വസതി, ശാസ്ത്രി ഭവൻ, നിർമ്മൻ ഭവൻ, ഉദ്യോഗ് ഭവൻ, കൃഷി ഭവനൻ, വായു ഭവൻ എന്നിവയുൾപ്പെടെ 10 പുതിയ കെട്ടിട നിർമാണ ബ്ലോക്കുകൾ എന്നിവ ഉള്‍പ്പെടുന്നതാണ് നരേന്ദ്ര മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സെൻട്രെൽ വിസ്ത.
പ്രധാനമന്ത്രിയുടെ വസതി
900-1000 ആളുകളെ ഉള്‍ക്കൊള്ളുന്ന ലോക്സഭ, രാജ്യസഭ, ഇപ്പോഴുള്ള ഹാളിന് സമാനമായി ഒരു കോമണ്‍ ലോഞ്ച് എന്നിവയും എല്ലാ എംപിമാരുടെ ഓഫീസും ഇതിൽ ഉൾപ്പെടുന്നു.നിലവിലുള്ള കെട്ടിടത്തിന് സമീപം 9.5 ഏക്കർ സ്ഥലത്താണ് പുതിയ പാർലമെന്റ് മന്ദിരം കെട്ടിടം നിർമ്മിക്കുക. പുതിയ പ്രൊജക്ട് പ്രകാരം പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും സൗത്ത് ബ്ലോക്കിന് സമീപത്തേക്ക് മാറ്റും.
ആഞ്ഞടിച്ച് യെച്ചൂരി
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. മോദി സർക്കാരിന്റെ മുൻഗണനകൾ വളരെ ക്രൂരമാണ്. ഈ COVID-19 വെല്ലുവിളിയെ നേരിടാൻ എല്ലാ വിഭവങ്ങളും സമാഹരിക്കേണ്ട സമയത്ത് 20,000 കോടിയുടെ സെൻട്രൽ വിസ്റ്റ പ്രോജക്റ്റിനായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നു, ലജ്ജ തോന്നുന്നു, യെച്ചൂരി ട്വീറ്റ് ചെയ്തത്.