ബാലക്കോട്ട് ആക്രമണത്തിന് ശേഷവും ജെയ്‌ഷെ മുഹമ്മദ് സജീവം; അഫ്ഗാനിസ്ഥാനില്‍ പരിശീലന കേന്ദ്രങ്ങള്‍?
ദില്ലി: ബാലക്കോട്ട് വ്യോമാക്രമണത്തിൽ തിരിച്ചടി നേരിട്ട ജയ്‌ഷെ-ഇ-മുഹമ്മദ് അതിന്റെ പ്രധാന പരിശീലന ക്യാമ്പ് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ദൗത്യങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക.
അധികാരം വീണ്ടും പഴയ തലമുറയുടെ കൈകളിലേക്ക്; കോൺഗ്രസിൽ ടീം രാഹുലിന്റെ ഭാവി അനിശ്ചിതത്വത്തിൽ
നേരത്തെ പ്രതീക്ഷിച്ച അതേ രീതിയിലാണ് ജെയ്‌ഷെ ഇ മുഹമ്മദിന്റെ പ്രവര്‍ത്തനം. കാരണം താലിബാനൊപ്പം കാണ്ഡഹാറിലും നാഗര്‍ഹാറിലും നേരത്തെ ഇവര്‍ പരിശീലനം നടത്തിയിരുന്നു. മുന്‍കാലങ്ങളില്‍ ജെഇഎം താലിബാനെ സഹായിച്ചിരുന്നുവെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ മാത്രം പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യയിലേക്കുള്ള പ്രവര്‍ത്തനങ്ങളും ജെഇഎം അഫ്ഗാനിസ്ഥാനില്‍ നടത്തുന്നു. മാത്രമല്ല ഇന്ത്യയെ ലക്ഷ്യം വെച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കുകയും ഇന്ത്യന്‍ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് ആവശ്യപ്പെട്ട നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. തീവ്രവാദ ധനസഹായം നല്‍കുന്നത് തടയാന്‍ എഫ്എടിഎഫ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരാജയപ്പെട്ടാല്‍ ഗ്രേ ലിസ്റ്റില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റിലേക്ക് തരംതാഴ്ത്തപ്പെടും.
ജെയ്‌ഷെ ഇ മുഹമ്മദിന് നേരെയുണ്ടായ ബാലകോട്ട് വ്യോമാക്രമണത്തിനു ശേഷം പല തീവ്രവാദ ഗ്രൂപ്പുകളും അവരുടെ ക്യാമ്പുകള്‍ മാറ്റിയിട്ടുണ്ട്. പലരും കറാച്ചിയിലും പെഷവാറിലേക്കും ക്യാമ്പുകള്‍ മാറ്റിയപ്പോള്‍ മറ്റു ചിലര്‍ അഫ്ഗാനിസ്ഥാനിലേക്കും മാറ്റിയിട്ടുണ്ട്. തീവ്രവാദികളുടെ പുതിയൊരു സംഘം കൂടി അഫ്ഗാനിസ്ഥാനിലേക്ക് മാറിയതായും അവര്‍ വരും മാസങ്ങളില്‍ കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയ ജെഎമ്മിന്റെ തീവ്രവാദികളില്‍ ഭൂരിഭാഗവും പെഷവാറില്‍ നിന്നുള്ളവരാണെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.