48 മണിക്കൂറിനുള്ളിൽ രാജ്യത്ത് വീണ്ടും പുൽവാമ മോഡൽ ആക്രമണത്തിന് സാധ്യത; കശ്മീരിൽ അതീവ ജാഗ്രത
ജമ്മു കശ്മീർ: 40 ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം ഇതുവരെ മോചിതരായിട്ടില്ല. ഇതിന് പിന്നാലെ വീണ്ടും പുൽവാമ മോഡൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ് . പുൽവാമയിൽ നടത്തിയ ആക്രമണത്തിന് സമാനമായ രീതിയിൽ 48 മണിക്കൂറിനുള്ളിൽ സൈനീക വാഹനവ്യൂഹം ആക്രമിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
താൻസീം എന്ന തീവ്രവാദ സംഘനയിൽ നിന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ഈ വിവരം ലഭിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ വലിയ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
സുരക്ഷ ശക്തമാക്കി
ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുൽവാമയിലേതിന് സമാനമായി ഐഇഡി( ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ) ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ചൗക്കിബാൾ- താന്ദ്ഗർ റൂട്ടിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി വാഹനം തയാറാക്കിയിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
രഹസ്യ സന്ദേശം
ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വന്ന സന്ദേശം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. രഹസ്യാ കോഡുകൾ ഉപയോഗിച്ച് കൈമാറിയ സന്ദേശം വിശകലനം ചെയ്താണ് വീണ്ടും ഭീരരാക്രമണത്തിന് പദ്ധതിയിടുന്നതായി വ്യക്തമായത്.
500 കിലോ സ്ഫോടനം
'500 കിലോ സ്ഫോടനത്തിന് തയാറായിരിക്കുക. സുരക്ഷാ സേന കശ്മീരികളെ ഉന്നം വയ്ക്കുന്നത് നിർത്തണം. നിങ്ങളും ഞങ്ങളും തമ്മിലാണ് യുദ്ധം. ഞങ്ങൾ തയാറാണ്. ഇതൊരു തുടക്കം മാത്രമാണ്' ഇതാണ് ഇന്റലിജൻസ് ഏജൻസിക്ക് ലഭിച്ച സന്ദേശം.
നുഴഞ്ഞുകയറ്റ ഭീഷണി
നിയന്ത്രണ രേഖപിന്നിട്ട് ഭീകകർ നുഴഞ്ഞുകയറ്റം നടത്താൻ സാധ്യതയുള്ളതായും ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നു. ഭീകരവാദ പ്രവർത്തനത്തിനായി ഇവർ താഴ്വരയിലെ യുവാക്കളെ ഉപയോഗിച്ചേക്കാം. 5 മുതൽ 6 വരെ അംഗങ്ങളുള്ള ചെറു സംഘങ്ങൾ നുഴഞ്ഞുകയറ്റത്തിന് തയാറായി ഇരിക്കുകയാണെന്നാണ് മുന്നറിയിപ്പ്.
മൂന്ന് തീവ്രവാദികൾ
പുൽവാമ തീവ്രവാദ ആക്രമണത്തിൽ പങ്കാളികളായ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം ഇതുവരെ കൊലപ്പെടുത്തി. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന അബ്ദുൾ റഷീദ് ഘാസിയും കൊല്ലപ്പെട്ടെന്നാണ് സൂചന. പാകിസ്താനിലെ സൈനിക ആശുപത്രിയിൽ വെച്ച് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നതിന് ഇന്ത്യയ്ക്ക് തെളിവ് ലഭിച്ചിരുന്നു.
ആക്രമണം ഇങ്ങനെ
പരിശീലനത്തി ശേഷം ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോയ സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. 78 വാഹനങ്ങളിലായി 2500 സൈനികരാണ് ഉണ്ടായിരുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ സൈനിക വാഹനവ്യൂഹത്തിന് നേരെ ഇടിച്ച് കയറ്റുകയായിരുന്നു. 350 കിലോയോളം സ്ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
കശ്മീരിൽ കർശന സുരക്ഷ
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ കർശന നിയന്ത്രണങ്ങളാണഅ ഏർപ്പെടുത്തിയിരിക്കുന്നത്. കരസേന, സിആർപിഎഫ്, ബിഎസ്എഫ് ഭടന്മാരെ ഒരുമിച്ചായിരിക്കും ഇനി വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക. സൈനികവിഭാഗങ്ങളുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇനി പ്രധാന റോഡുകളിൽ സിവിലിയൻ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.