റെയിൽവേ സ്റ്റേഷനുകളും ക്ഷേത്രങ്ങളും തകർക്കുമെന്ന് ഭീഷണിക്കത്ത്; പിന്നിൽ മസൂദ് അസറെന്ന് സൂചന
രേവാരി: ഹരിയാനയിലെ രേവാരി റെയിൽവേ സ്റ്റേഷനില സ്ഫോടനം നടത്തുമെന്ന് ജെയ്ഷെ മുഹമ്മദ് ഭീഷണി. ഒക്ടോബർ എട്ടിന് മുമ്പായി രേവാരി റെയിൽവേ സ്റ്റേഷനും വിവിധ ക്ഷേത്രങ്ങളും തകർക്കുമെന്നാണ് മുന്നറിയിപ്പ്. കറാച്ചിയിൽ നിന്നും മസൂദ് എന്ന വ്യക്തി അയച്ച ഭീഷണിക്കത്ത് ലഭിച്ചതായി പോലീസ് സ്ഥിരികരിച്ചു.
അതിർത്തിയിലെ ആപ്പിൾതോട്ടങ്ങൾ ലക്ഷ്യംവെച്ച് തീവ്രവാദികൾ; വിൽപ്പന തടയാൻ ആപ്പിളുകൾ കത്തിക്കുന്നു
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറാണ് കത്തയച്ചിരിക്കുന്നതെന്ന സംശയത്തിലാണ് പോലീസ്. ഭീഷണി സന്ദേശത്തെ തുടർന്ന് രേവാരി റെയിൽവേ സ്റ്റേഷൻ അടക്കം സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
ആഗോള ഭീകരനായ മസൂദ് അസറിനെ പാകിസ്താൻ രഹസ്യമായി ജയിൽ മോചിതനാക്കിയതായി ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. രാജ്യമെമ്പാടും പാകിസ്താൻ വമ്പൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായായിരുന്നു മുന്നറിയിപ്പ്. ഇതിനെ തുടർന്ന് രാജ്യത്ത് വിവിധ ഇടങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസർ കരുതൽ തടങ്കലിൽ ആയിരുന്നുവെന്നാണ് പാകിസ്താൻ അവകാശപ്പെട്ടിരുന്നത്.
ജെയ്ഷെ മുഹമ്മദ് ഭീകരർ കടലിന് അടിയിലൂടെ ആക്രമണം നടത്താൻ തീവ്രവാദികൾക്ക് പരിശീലനം നൽകുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അമ്പതോളം ജെയ്ഷെ ഭീകരർ ആഴക്കടലിൽ ഡൈവിംഗ് പരിശീലനം നേടിയെന്നും മുന്നറിയിപ്പുണ്ടായിരുന്നു. അതേസമയം അതിർത്തിയിൽ നുഴഞ്ഞുകയരാനും ജെയ്ഷെ ഭീകരർ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്നും പാക് ചാരനെ പിടികൂടിയിരുന്നു. സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ പാക് സേനയുടെ സഹായത്തോടെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് ഇയാൾ വ്യക്തമാക്കിയിരുന്നു.