ജെല്ലിക്കെട്ട് നിരോധനം:പ്രതിഷേധത്തീയില്‍ തമിഴ്‌നാട് കത്തുന്നു..അമ്മയില്ലാത്ത കുറവറിയിച്ച് സര്‍ക്കാർ!
തമിഴനാട് ചരിത്രം കണ്ടിട്ടില്ലാത്ത പ്രതിഷേധമുയര്‍ത്തി തമിഴ് ജനത. പ്രതിരോധത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
ചെന്നൈ: തമിഴ്ജനതയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ തമിഴ്‌നാട് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന ആവശ്യവുമായി നടന്നു വരുന്ന പ്രതിഷേധം അളംഗനല്ലൂരില്‍ നിന്നും ചെന്നൈയിലെ മറീന ബീച്ചിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. പതിനായിരങ്ങളാണ് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്.
മറീന ബീച്ചിന് പുറമേ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും ജെല്ലിക്കെട്ട് തിരികെ കൊണ്ടുവരണമെന്ന ആവശ്യമുയര്‍ത്തി പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളും കോളേജുകളും ബഹിഷ്‌കരിച്ച് മറീന് ബീച്ചിലേക്ക് ഒഴുകുകയാണ്.
പൊതുജനങ്ങള്‍ക്ക് പുറമേ പ്രമുഖ വ്യക്തികളും സിനിമാതാരങ്ങളുമടക്കമുള്ളവര്‍ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വന്‍ജനപിന്തുണയോടെ ഓരോ ദിവസവും പ്രതിഷേധം തമിഴ്‌നാട്ടില്‍ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അളംഗനല്ലൂരില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് നൂറുകണക്കിന് ആളുകളെ പൊലീസ് അറസ്‌ററ് ചെയ്തതും പ്രശ്‌നമാളിക്കത്താന്‍ കാരണമായി. പൊന്നേരി, കാഞ്ചിപുരം, വില്ലുപുരം, തിരുവെട്ടിയൂര, മധുരൈ, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ പ്രതിഷേധത്തിനെത്തുന്നു.
കറുത്ത വസ്ത്രങ്ങളും ബാഡ്ജും ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ തെരുവുകള്‍ കീഴടക്കിയിരിക്കുന്നത്. ജെല്ലിക്കെട്ട് നിരോധനത്തിനും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള മുദ്രാവാക്യങ്ങളാല്‍ മഖരിതമാണ് ്തമിഴ്‌നാട്ടിലെ തെരുവുകള്‍.
ജാതിമത പ്രായവ്യത്യാസങ്ങളില്ലാതെയാണ് തമിഴ്ജനത ജെല്ലിക്കെട്ടിന് വേണ്ടി മറീനബീച്ചിലൊത്തു കൂടി ശ്ബ്ദമുയര്‍ത്തുന്നത്. ഇന്നലെ രാത്രിയുടനീളം മറീനബീച്ചില്‍ പ്രതിഷേധം തുടരുകയായിരുന്നു. ഓരോ മിനുറ്റിലും കൂടുതല്‍ ആളുകള്‍ പ്രതിഷേധത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
മാധ്യമങ്ങള്‍ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ജെല്ലിക്കെട്ട് നിരോധനത്തിലെ നിലപാടില്‍ പ്രതിഷേധിച്ച് മറീന ബീച്ചിലെത്തുന്ന മാധ്യമപ്രവര്‍ത്തകരെ നാട്ടുകാര്‍ തടയുകയുണ്ടായി.
ജയലളിതയില്ലാത്ത തമിഴ്‌നാട് സര്‍ക്കാരും പ്രതിസന്ധിയിലാണ്. ജെല്ലിക്കെട്ട് നിരോധിച്ച കോടതി വിധിക്കെതിരെ ജനവികാരത്തിന് അനുകൂലമായി നിലപാട് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കോടതി അലക്ഷ്യമാകുമെന്ന ഭയമാണ് കാരണം.
ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും ജെല്ലിക്കെട്ടിന് വേണ്ടിയുള്ള ശക്തമായ ക്യാംപെയ്‌നാണ് നടക്കുന്നത്. സിനിമാ താരങ്ങളായ രജനീകാന്ത്, കമലഹാസന്‍, വിജയ്, സൂര്യ, അടക്കമുള്ളവര്‍ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ജെല്ലിക്കെട്ടിന് അനുമതി ലഭിക്കുന്നത് വരെ സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മുഖ്യമന്ത്രി പനീര്‍ ശെല്‍വം നിലപാട് വ്യക്തമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.
പ്രതിഷേധം അക്രമാസക്തമാകുമെന്ന ഭയത്തെ തുടര്‍ന്ന് ഇരുന്നൂറിലധികം യുവാക്കളെ പൊലീസ് കരുതല്‍ തടങ്കില്‍ വെച്ചിരിക്കുകയാണ്. ഇവരെ വിട്ടയക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. മൃഗങ്ങളെ ദ്രോഹിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് 500 വര്‍ഷം പഴക്കമുള്ള ജെല്ലിക്കെട്ടിന് സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയത്.