ക്യാമ്പസിനുള്ളിലെ പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും വിലക്ക്: കർശന നടപടിയെന്ന് ജാമിയ രജിസ്ട്രാറുടെ
Array
ദില്ലി: ക്യാമ്പസ്സിനുള്ളിലെ വിദ്യാർത്ഥി പ്രതിഷേധം നിരോധിച്ച് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല. പ്രതിഷേധങ്ങളിൽ പങ്കാളികളാവുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് സമാധാനം ഇല്ലാതാക്കുന്നുവെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കാനും വിദ്യാർത്ഥികളോട് നിർദേശിച്ചിട്ടുണ്ട്. സർവ്വകലാശാല പരിസരത്ത് അടുത്ത കാലത്തുണ്ടായ സംഭവങ്ങളെ തുടർന്നാണ് ജാമിയ മിലിയ നിലപാട് കർശനമാക്കിയിട്ടുള്ളത്.
ഉള്‍ക്കൊള്ളാവുന്നതിലും അധികം ദൈര്‍ഘ്യമേറിയത്.... ബജറ്റിനെ കുറിച്ച് മന്‍മോഹന്റെ പ്രതികരണം ഇങ്ങനെ
ജാമിയ സർവ്വകലാശാലക്ക് പുറത്ത് വെച്ചുണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. പൌരത്വ നിയമഭേദഗതി വിരുദ്ധ പ്രക്ഷോഭകർക്കെതിരെയാണ് ആയുധധാരി വെടിയുതിർത്തത്. ക്യാമ്പസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധ യോഗം, പ്രസംഗം, പ്രക്ഷോഭം എന്നിവക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർവ്വകലാശാല കൂട്ടിച്ചേർക്കുന്നു. സെൻട്രൽ ക്യാന്റീനിന് സമീപത്തോ ജാമിയ ക്യാമ്പസിനുള്ളിൽ എവിടെയും ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിക്കരുതെന്നും നിർദേശമുണ്ട്.
ക്ലാസുകളുടേയും പരീക്ഷകളുടേയും നടത്തിപ്പിനായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് കരുതുന്നതായും പുറത്തുനിന്നുള്ളവർ ക്യാമ്പസ്സിലെത്തിയാൽ വിദ്യാർത്ഥികൾ പെട്ടെന്ന് തന്നെ വിവരമറിയിക്കുമെന്ന് കരുതുന്നതായും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ കൂട്ടിച്ചേർത്തു.
പൌരത്വ നിയമത്തിനെതിരായ പോരാട്ടത്തിനിടെ പോലീസ് ഉള്ളിൽ പ്രവേശിച്ചതോടെ ക്യാമ്പസ് പോരാട്ട ഭൂമിയായി മാറിയതോടെയാണ് പുതിയ നീക്കം. അക്രമത്തിനിടെ നാല് ഡിടിസി ബസുകളും 100 സ്വകാര്യ വാഹനങ്ങളും 10 പോലീസ് ബൈക്കുകളും അഗ്നിക്കിരയാക്കിയിരുന്നു. ഇതോടെ പോലീസ് ക്യാമ്പസ്സിനുള്ളിൽ പ്രവേശിച്ചതിനെതിരെ കോടതിയെ സമീപിച്ച സർവ്വകലാശാല ദില്ലി പോലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.