ജാമിയ വിദ്യാർത്ഥികളെ വെടി വെച്ചത് പ്ലസ് വൺ വിദ്യാർത്ഥി, ബജ്രംഗ്ദൾ ബന്ധം! സ്വയം തീരുമാനിച്ചത്
ദില്ലി: ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെന്ന് പോലീസ്. പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തന്നെ ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും സ്വയം ചെയ്തതാണ് എന്നുമാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വിദ്വേഷ പ്രസംഗങ്ങള്‍ ഇയാള്‍ കേള്‍ക്കാറുണ്ടെന്ന് പോലീസ് പറയുന്നു. 2019 നവംബറില്‍ ബംജ്രംഗ്ദള്‍ ജെവാറില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളുടെ പെരുമാറ്റത്തില്‍ വ്യത്യാസമുളളതായി വീട്ടുകാര്‍ പറയുന്നു. വീടിനകത്തും അയല്‍വീടുകളിലും ഇയാള്‍ അടുത്തിടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സുഹൃത്തുക്കളെ സംഘടിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി റാലി സംഘടിപ്പിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാലത് പരാജയപ്പെട്ടു. തോക്കുമായി നില്‍ക്കുന്ന ചിത്രം നേരത്തെ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കൂടുതല്‍ ലൈക്കിന് വേണ്ടി ചെയ്തതാണ് എന്നാണ് പ്രതി മൊഴി നല്‍കിയത്. തോക്ക് ഒരു സുഹൃത്തില്‍ നിന്നും കടം വാങ്ങിയതാണ് എന്നും ഇതിന് മുന്‍പ് വെടിവെച്ച് പരിചയം ഇല്ലെന്നും ഇയാള്‍ പറയുന്നു. തോക്ക് നല്‍കിയ സുഹൃത്തിനെ പോലീസ് തേടുന്നുണ്ട്.
Recommended Video
ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധനഗര്‍ സ്വദേശിയായ ഇയാള്‍ സക്ൂളിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇയാള്‍ സംഭവ ദിവസം വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് ദില്ലിയിലേക്ക് ബസ് കയറി. ഉച്ചയോടെയാണ് പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്ന ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ദില്ലി പോലീസിന്റെ കണ്‍മുന്നിലായിരുന്നു ആക്രമണം. വെടിയേറ്റ ഷഹ്ദാബ് ഫറൂഖ് എയിംസില്‍ ചികിത്സയിലാണ്. പ്രതി പ്രായപൂര്‍ത്തിയാക്കാത്ത ആളാണെന്ന് അവകാശപ്പെടുന്നതിനാല്‍ പ്രായം തെളിയിക്കാനുളള പരിശോധന നടത്താന്‍ പോലീസ് കോടതിയുടെ അനുവാദം തേടും.