കശ്മീരിനെ കുറിച്ച് അന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്... വെളിപ്പെടുത്തി കശ്മീർ ഗവർണർ സത്യപാൽ മാലിക്
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ജനജീവിതം ഇതുവരെ സാധാരണ നിലയിലേക്ക് മടങ്ങി വന്നിട്ടില്ല. പല നിയന്ത്രണങ്ങളും നീക്കിയെങ്കിലും കശ്മീരില്‍ ആശങ്കയുടെ സാഹചര്യം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിനെ തിളക്കമുളള ഇടമാക്കി മാറ്റണം എന്നാണ് പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ലഭിച്ച നിര്‍ദേശമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തി.
ശ്രീനഗറില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. കശ്മീരില്‍ വികസനം സാധ്യമാക്കിയാല്‍ പാക് അധീന കാശ്മീരില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ പോലും ഇവിടെ താമസിക്കാന്‍ ആഗ്രഹം പ്ര്കടിപ്പിച്ച് വരുമെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യപാല്‍ മാലികിനെ കശ്മീര്‍ ഗവര്‍ണറായി നിയോഗിച്ചത്. ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍ തകര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രം കശ്മീരിന്റെ ഭരണം ഗവര്‍ണറെ ഏല്‍പ്പിച്ചത്. കശ്മീരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ആഴ്ചകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്തത്.
യോജിച്ച സമയത്ത് ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരിക്കുന്നത്. ഗൗരവപൂര്‍ണമായ ആലോചനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുളള തീരുമാനത്തിലേക്ക് എത്തിയത്. കേന്ദ്ര ഭരണ പ്രദേശമായി വളരെക്കാലം കശ്മീരിന് തുടരേണ്ടി വരില്ലെന്നും മോദി പറയുകയുണ്ടായി. കേന്ദ്രം നേരിട്ട് ഭരണം നടത്തുന്നത് കശ്മീരിന് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു.