ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; പാക്-ചൈന സംയുക്ത പ്രസ്താവന തള്ളി ഇന്ത്യ
ദില്ലി; ജമ്മുകാശ്മീരിനെ കുറിച്ചുള്ള പാകിസ്ഥാൻ-ചൈന സംയുക്ത പ്രസ്താവനയെ തള്ളി ഇന്ത്യ. ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച ചൈന-പാക് വിദേശകാര്യമന്ത്രിമാരുടെ ചർച്ചയ്ക്ക് പിന്നാലെയാണ് കാശ്മീർ വിഷയത്തിൽ ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കിയത്.
കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുവും കാശ്മീരും ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാവാത്തതുമായ പ്രദേശമാണ്. ചൈനയും പാകിസ്ഥാനും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.'ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയ്ക്കെതിരായ ഇന്ത്യയുടെ നിലപാടും ശ്രീവാസ്തവ ആവർത്തിച്ചു.പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിലെ സ്ഥിതിഗതികൾ മാറ്റുന്ന മറ്റ് രാജ്യങ്ങളുടെ നടപടികളെ ഇന്ത്യ ശക്തമായി എതിർക്കുന്നു.അത് പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഇന്ത്യയുടെ പ്രദേശമാണ്. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെടുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.
വെള്ളിയാഴ്ച നടന്ന രണ്ടാമത്തെ വാർഷിക നയതന്ത്ര ചർച്ചയിലാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും കശ്മീർ പ്രശ്നത്തെക്കുറിച്ചും ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ പുരോഗതിയെക്കുറിച്ചും മറ്റ് വിഷയങ്ങളെ കുറിച്ചും ചർച്ച നടത്തിയത്.
കാശ്മീരിലെ സ്ഥിതിഗതികൾ സങ്കീർണമാക്കുന്ന ഏകപക്ഷീയമായ നടപടികളെ എതിർക്കുന്നുവെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കാശ്മീർ തർക്കം കാലങ്ങളായി നിലനിൽക്കുന്നതാണ്. ഐക്യരാഷ്ച്ര സഭയുടെ ചട്ടങ്ങൾക്കും സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും, ഉഭയകക്ഷി കരാറുകൾക്കും വിധേയമായി വിഷയങ്ങൾ സമാധനപരമായി പരിഹരിക്കപ്പെടണം. സാഹചര്യം സങ്കീർണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികൾ നിയമവിരുദ്ധമാണെന്നും നടപടിയെ ചൈന ശക്തമായി എതിർക്കുമെന്നും പ്രസ്താവനയൽ പറയുന്നു.
ചൈനയും പാകിസ്ഥാനും സമാധാനപരവും സുസ്ഥിരവും സഹകരണവും സമ്പന്നവുമായ ദക്ഷിണേഷ്യയാണ് ആഗ്രഹിക്കുന്നത്. സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ സംഭാഷണത്തിലൂടെ മേഖലയിലെ തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം ചർച്ചയിൽ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഏറെ പ്രാധാന്യമുള്ളതാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി ആവർത്തിച്ചു.ചൈനയിലെ സിൻജിയാങ്ങിനെയും ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി. പാക് അധീന കാഷ്മീരിലൂടെ കടന്ന് പോകുന്നത് കൊണ്ട് തന്നെ പദ്ധതിയെ തുടക്കം മുതൽ ഇന്ത്യ എതിർത്തുവരികയാണ്.. അതേസമയം എന്തുവിലകൊടുത്തും പദ്ധതി പൂർത്തിയാക്കുമെന്നാണ് പാകിസ്ഥാൻ ആവർക്കിക്കുന്നത്. എഴ് വർഷം മുൻപാണ് സാമ്പത്തിക മേഖലയിൽ സഹകരണം ഉറപ്പിക്കാൻ പാകിസ്ഥാനുമായി സാമ്പത്തിക ഇടനാഴിയെന്ന പദ്ധതി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങ് മുന്നോട്ട് വെച്ചത്.