ജമ്മുകാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് ഉടൻ; ബിജെപിയുടെ സ്വപ്നം ഫലിക്കുമോ? അതോ ഇന്ത്യ സഖ്യമോ?
ശ്രീനഗർ: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി ജമ്മു കാശ്മീർ. സെപ്റ്റംബർ 30 ന് മുൻപായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നേരത്തേ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ വൈകാതെ തന്നെ കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ഉടൻ കടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്കുമാർ കഴിഞ്ഞാഴ്ച പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.ജമ്മു കാശ്മീരിൽ ഉയർന്ന പോളിംഗ് ആയിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. മികച്ചപ്രതികരണം നിയമസഭാ തിരഞ്ഞെടുപ്പിന് അനുകൂലഘടകമാണെന്നും ജനങ്ങൾ വോട്ട് ചെയ്യാൻ തയ്യാറാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നുമാണ് കമ്മീഷൻ പറഞ്ഞത്.

2019 ൽ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം മേഖലയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ലോക്സഭ തിരഞ്ഞെുപ്പ് സമയത്ത് മറ്റ് അഞ്ച് സംസ്ഥാനങ്ങൾക്കൊപ്പം ഇവിടേയും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കമ്മീഷൻ തിരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു.
അവസാന നിയമസഭ തിരഞ്ഞെടുപ്പ് നടന്നത് 2014ൽ
2014ലായിരുന്നു ജമ്മു-കശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ബി ജെ പി-പി ഡി പി സഖ്യസർക്കാരാണ് ജമ്മു-കശ്മീരിൽ അധികാരത്തിൽ വന്നത്. പി ഡി പിക്ക് 28 സീറ്റും ബി ജെ പിക്ക് 25 സീറ്റുമാണ് ലഭിച്ചത്. മുഖ്യമന്ത്രിയായ മുഫ്തി മുഹമ്മദ് സയ്യിദ് അധികാരത്തിലേറുകയും ചെയ്തു. 2016 ൽ മുഹമ്മദ് മുഫ്തി മരണപ്പെട്ടു. ഇതോടെ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി അധികാരത്തിലേറുകയും ചെയ്തു. എന്നാൽ 2018 ൽ പി ഡി പി സർക്കാരിനുള്ള പിന്തുണ ബി ജെ പി പിൻവലിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
2019 ഓഗസ്റ്റ് 5നാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കുന്നത്. ഇതിനെ തുടർന്ന് താഴ്വരയിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിപക്ഷ പാർട്ടികൾ കേന്ദ്രനടപടിക്കെതിരെ രംഗത്തെത്തി. നടപടി ചോദ്യം ചെയ്ത് കൊണ്ട് നാഷ്ണൽ കോൺഫറൻസ് അടക്കമുള്ള പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ 2023 ൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്രസർക്കാർ നടപടി ശരിവെച്ചു.അതേസമയം ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി വേഗം പുനസ്ഥാപിക്കാനും സപ്റ്റംബർ 30 നകം തിരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
ഗുപ്കർ സഖ്യവും ലോക്സഭ തിരഞ്ഞെടുപ്പും
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നാണ് ജമ്മുകാശ്മീരിൽ ഗുപ്കർ സഖ്യം രൂപീകരിക്കപ്പെടുന്നത്. നാഷ്ണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ 7 പാർട്ടികളായിരുന്നു സഖ്യത്തിന്റെ ഭാഗമായത്. 2020 ൽ നടന്ന ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിൽ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കാൻ സഖ്യത്തിന് കഴിഞ്ഞിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളെല്ലാം 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയത്. എന്നാൽ സീറ്റ് വിഭജനത്തിൽ തട്ടി പി ഡി പി സഖ്യത്തിന് പുറത്തുവന്നു. ജമ്മു-കശ്മീരിലും ലഡാക്കിലും കോൺഗ്രസും നാഷനൽ കോൺഫറൻസും സഖ്യത്തിൽ മത്സരിക്കുകയും ചെയ്തു. ആകെ അഞ്ച് സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ രണ്ടിടത്ത് ബി ജെ പിയും രണ്ട് സീറ്റിൽ നാഷ്ണൽ കോൺഫറൻസും ജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്രനും വിജയിക്കാനായി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജമ്മു കാശ്മീർ തനിച്ച് ഭരിക്കാമെന്ന ബി ജെ പിയുടെ സ്വപ്നം ഫലിക്കുമോ അതോ ഇന്ത്യ സഖ്യം നേടുമോയെന്ന് കാത്തിരുന്ന് കാണാം












Click it and Unblock the Notifications