മൂന്ന് വർഷത്തെ കശ്മീരി മധുവിധു... അമിത് ഷായുടെ 'ചാണക്യ' തന്ത്രം, മോദിയുടെ വിജയം; ഒടുവിൽ കത്വയിൽ
Recommended Video
ശ്രീനഗര്‍: ജമ്മു കശ്മീര്‍ പോലുള്ള ഒരു സംസ്ഥാനത്ത് ബിജെപിയുടെ പിന്തുണയോടെ ഒരു സര്‍ക്കാര്‍ എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു കാര്യം ആയിരുന്നു. എന്നാല്‍ 2014 ലെ നിയമ സഭ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ഞെട്ടിയ കാഴ്ചകളാണ് കണ്ടത്.
കശ്മീരില്‍ അധികാരം കൈയ്യാളിയിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് വെറും 15 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് 12 സീറ്റിലും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പിഡിപി മാറി. കണ്ടാം സ്ഥാനത്ത് ബിജെപിയും എത്തി.
തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച ബിജെപിയും പിഡിപിയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. അങ്ങനെ മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ ജമ്മു കശ്മീരില്‍ ഒരു ചരിത്ര സര്‍ക്കാര്‍ രൂപീകൃതമായി. അമിത് ഷായുടെ ചാണക്യ ബുദ്ധി തന്നെ ആയിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ മൂന്ന് വര്‍ഷത്തെ മധുവിധു ഇപ്പോള്‍ അവസാനിച്ചുകഴിഞ്ഞു. അതും ഒരു ചരിത്രമാവുകയാണ്.
വിയോജിപ്പുകളുടെ കൂട്ടായ്മ
ഒരു തരത്തിലും യോജിച്ച് പോകാവുന്ന പ്രത്യശാസ്ത്രങ്ങള്‍ ആയിരുന്നില്ല പിഡിപിയുടേയും ബിജെപിയുടേയും. എന്നാല്‍ അധികാരം എന്ന ഒറ്റ കേന്ദ്രത്തില്‍ ആ പ്രത്യയശാസ്ത്ര വിയോജിപ്പുകള്‍ എല്ലാം ഒലിച്ച് പോവുകയായിരുന്നു. രാജ്യം തന്നെ ഞെട്ടിപ്പോയ ഒരു സഖ്യമാണ് കശ്മീരില്‍ പിന്നീട് രൂപീകൃതമായത്.
പൊട്ടിത്തെറിക്കലുകള്‍
സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വിയോജിപ്പുകള്‍ പലപ്പോഴും പ്രകടമായിത്തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വേണ്ടി രണ്ട് കൂട്ടരും വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഉള്‍ക്കനമുള്ള വിയോജിപ്പുകള്‍ ആയിരുന്നില്ല അപ്പോഴൊന്നും ഉണ്ടായിരുന്നത് എന്ന് സാരം.
കത്വായില്‍ പൊട്ടിത്തെറി
എന്നാല്‍ രാജ്യത്തെ തന്നെ നാണം കെടുത്തിയ കത്വ കൂട്ട ബലാത്സംഗ കൊലപാതകത്തോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ ആടിയുലയുകയായിരുന്നു. കേസിലെ പ്രതികളെ പിന്തുണച്ച് നിരത്തിലിറങ്ങിയവരില്‍ രണ്ട് ബിജെപി മന്ത്രിമാരും ഉണ്ടായിരുന്നു. പിഡിപി എന്ന പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കാന്‍ പോന്നതായിരുന്നു അത്.
ശക്തമായ നടപടി
കത്വ സംഭവത്തില്‍ ശക്തമായ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതിനെതിരെ സംസ്ഥാന ബിജെപിയില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ പരസ്യമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം തയ്യാറായില്ല.
രണ്ട് മന്ത്രിമാരെ പിന്‍വലിച്ചു
വിഷയം കത്തിയുയര്‍ന്നപ്പോള്‍ വിവാദത്തിലായ രണ്ട് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ തന്ത്രപരമായ നടപടി. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. പ്രതികള്‍ക്ക് വേണ്ടി പുറത്താക്കപ്പെട്ട മന്ത്രിമാര്‍ പിന്നേയും രംഗത്തിറങ്ങിയത് രംഗം വഷളാക്കി.
വെടിനിര്‍ത്തല്‍ പിന്‍വലിച്ചത്
പിഡിപിയുമായുള്ള ബന്ധം വഷളായതിന് ശേഷം ആയിരുന്നു വിഘടനവാദികള്‍ക്ക് നേര്‍ക്കുള്ള റംസാന്‍ മാസത്തിലെ വെടിനിര്‍ത്തല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കിയത്. ഇത് മുഫ്ത് സര്‍ക്കാരിനെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പിഡിപി തങ്ങളുടെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.
ചര്‍ച്ച വേണമെന്ന്
കശ്മീരിലെ വിഘടനവാദ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന നിലപാടില്‍ ആയിരുന്നു മുഫ്തി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ വിഘടനവാദികളോട് ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്നും പിഡിപി ആവശ്യപ്പെട്ടിരുന്നു. ഇതോടെ പാര്‍ട്ടികള്‍ക്കിടയിലെ ഭിന്നത രൂക്ഷമാവുകയായിയിരുന്നു.
നിഗൂഢമായ കൂടിക്കാഴ്ച
കശ്മീരിലെ എംഎല്‍എമാരുമായി അമിത് ഷാ ചര്‍ച്ച നടത്തിയതിന് ശേഷം ആയിരുന്നു പിന്തുണ പിന്‍വലിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ എംഎല്‍എമാരെ കാണുന്നതിന് മുമ്പ് അമിത് ഷാ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായാണ് വിവരം. എന്തായിരുന്നു ആ കൂടിക്കാഴ്ചയുടെ പിന്നില്‍ എന്ന് വ്യക്തമല്ല.