ഔറംഗസേബിനെ വധിച്ച തീവ്രവാദികളോട് പ്രതികാരം ചെയ്യണം; സൗദിയില്‍ നിന്നും ജോലി ഉപേക്ഷിച്ചെത്തിയത് 50 പേർ
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികൻ ഔറംഗസേബിന് വേണ്ടി പ്രതികാരം ചെയ്യാനൊരുങ്ങി ബന്ധുക്കളും സുഹൃത്തുക്കളും. ഈദ് അവധിക്കായി നാട്ടിലേക്ക് വരാനൊരുങ്ങുമ്പോഴാണ് സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജൂൺ 14നായിരുന്നു സംഭവം.
ഔറംഗസേബിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അൻപത് പേരാണ് സൗദി അറേബ്യയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. പോലീസിലും സൈന്യത്തിലും ജോലി നേടിയെടുത്ത് ഔറംഗസേബിന്റെ മരണത്തിനുത്തരവാദിയായവരോട് പ്രതികാരം ചെയ്യാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഔറംഗസേബിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ തന്നെ സൗദി അറേബ്യയിൽ നിന്നും മടങ്ങുകയായിരുന്നു. പെട്ടെന്ന് ജോലി ഉപേക്ഷിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ കൂട്ടുകാരന് വേണ്ടി അത് ചെയ്തു. ഗ്രാമത്തിലെ അമ്പത് ചെറുപ്പക്കാരണ് എന്നോടൊപ്പം മടങ്ങിയത്. ഔറംഗസേബിന്റെ മരണത്തിൽ പ്രതികാരം ചെയ്യുകമാത്രമായിരുന്നു ലക്ഷ്യം.സൗദിയിൽ നിന്നും മടങ്ങിയെത്തിയ സുഹൃത്ത് മുഹമ്മദ് കിരാമത് പറഞ്ഞു.
സഹോദരൻ കൊല്ലപ്പെട്ടവെങ്കിലും താൻ രാജ്യത്തിന് വേണ്ടി സൈന്യത്തിൽ ചേരാൻ തയാറാണെന്ന് ഔറംഗസേബിന്റെ സഹോദരൻ അസീം നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ സമീർ ടൈഗർ അടക്കമുള്ളവരെ വധിച്ച സംഘത്തിൽ ഉൾപ്പെട്ട സൈനികനായിരുന്നു ഔറംഗസേബ്.