ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നു; കശ്മീരിന് ഇനി സംസ്ഥാന പദവിയില്ല
ശ്രീനഗർ: ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകി വന്നിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സുപ്രധാന തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്. ജമ്മു കശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാൽ ലഡാക്കിൽ നിയമസഭ ഉണ്ടായിരിക്കില്ല.
സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് ലബ്‌നാന്‍; പ്രധാനമന്ത്രി രാജിവച്ചു,പോരെന്ന് സമരക്കാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥർ ഗിരീഷ് ചന്ദ്ര മുർമുവാണ് ജമ്മു കശ്മീരിലെ പുതിയ ലഫ്. ഗവർണർ. ആർകെ മാതൂറിനെയാണ് ലഡാക്കിലെ ആദ്യ ലഫ്. ഗവർണറായി നിയമിച്ചിരിക്കുന്നത്. ശ്രീനഗറിലും, ലേയിലുമായി നടക്കുന്ന പ്രത്യേക പരിപാടികളിൽ ഇരു ഗവർണർമാരും വ്യാഴാഴ്ച ചുമതലയേൽക്കും. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തിതാ മിത്തൽ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
ജമ്മു കശ്മീർ പുനസംഘടന ബിൽ പാസായതിന് ശേഷം മൂന്ന് മാസം പിന്നിടുമ്പോഴാണ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഔദ്യോഗികമായി നിലവിൽ വരുന്നത്. ഇത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നത് മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു. രണ്ടം മോദി സർക്കാർ അധികാരത്തിലെത്തി 90 ദിവസങ്ങൾ പിന്നിട്ടപ്പോൾ ആർട്ടിക്കിൾ 370 റദ്ദാക്കി. കേന്ദ്ര നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്.
ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിലാണ് ഔദ്യോഗികമായി ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരുന്നത്. ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശിൽപ്പിയാണ് അദ്ദേഹം. ദേശീയ ഏകതാ ദിനമായി ആചരിക്കുന്ന ഒക്ടോബർ 31 ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്തിലും ദില്ലിയിലുമായി പ്രത്യേക പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
ആർട്ടിക്കിൾ 370 താഴ്വരയിൽ തീവ്രവാദത്തെ വളരാൻ സഹായിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സർക്കാർ നടപടി. സ്ഥിതിഗതികൾ ശാന്തമായാൽ കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. കേന്ദ്രനീക്കത്തിന് പിന്നാലെ കർശന നിയന്ത്രണങ്ങളാണ് കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മുൻമുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ വീട്ടുതടങ്കലിലാണ്. വാർത്താവിനിമയ സംവിധാനങ്ങളും പൂർണമായി പുനസ്ഥാപിച്ചിട്ടില്ല.