ജമ്മു കശ്മീരിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു, നടപടി ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി
ശ്രീനഗർ: ജമ്മു കശ്മീർ പഞ്ചായത്ത് തിരഞ്ഞടുപ്പ് മാറ്റി വെച്ചു. അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പാണ് മാറ്റിവെച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. തങ്ങളുടെ നേതാക്കളെല്ലാം തടങ്കലിൽ കഴിയുമ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കശ്മീരിലെ പ്രതിപക്ഷ നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യസഭയിലും ബിജെപി തന്നെ.... 2022 വരെ പ്രതിപക്ഷത്തിന് തൊടാനാവില്ല, 15 സീറ്റുകളില് കുതിപ്പ്!!
സുരക്ഷാ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നത് പരിഗണിക്കാൻ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ജമ്മു കശ്മീർ പഞ്ചായത്ത് തിരഞ്ഞടുപ്പ് മാർച്ചിൽ നടക്കുമെന്ന് ജമ്മു കശ്മീർ ചീഫ് ഇലക്ഷൻ ഓഫീസർ ശൈലേന്ദ്ര കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എട്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നീക്കം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിച്ചതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്.
പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് താഴ്വരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവർ വീട്ടുതടങ്കലിൽ തുടരുകയാണ്.