ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു
പാറ്റ്ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ സ്ഥാനാര്‍ത്ഥി വെടിയേറ്റു മരിച്ചു. ജനതാദള്‍ രാഷ്ട്രീയ വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ശ്രീനാരയണ്‍ സിങ്ങാണ് വെടിയേറ്റ് മരിച്ചത്. ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. ശ്രീനാരായണ് സിങ്ങിന്റെ അനുയായികള്‍ക്കും വെടിവയ്പില്‍ പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തില്‍ 6 പേര് ഉള്‍പ്പെട്ടതായാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണെന്ന് പൂര്‍ണാഹിയ സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ രാകേഷ് കുമാര്‍ പറഞ്ഞു.
'അക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ട്. അഞ്ച് മുതൽ ആറ് വരെ ആളുകൾ വെടിവയ്പിൽ പങ്കാളികളായിട്ടുണ്ട്'- രാകേഷ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. ഒക്ടോബർ 28 നാണ് ബീഹാറിലെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടം നവംബർ 3, 7 തീയതികളിലായി നടക്കുന്നു. ഫലം നവംബർ 10 ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 243 നിയോജകമണ്ഡലങ്ങളിൽ 71 നിയോജക മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയില്‍ വോട്ട് രേഖപ്പെടുത്തി