'ഡികെയ്ക്ക് എതിരായ സിഡി കൈയ്യിലുണ്ട്, ഭീഷണി'; സരസ്വതിയുടെ മുന്നിൽ സത്യം ചെയ്യുമെന്ന് ജാർഖിഹോളി
തന്റെ മകന്റെ മുൻപിൽ വെച്ചാണ് ഡി കെ ശിവകുമാർ ഇക്കാര്യം പറഞ്ഞതെന്നും രമേശ് ജാർഖിഹോളി

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കർണാടകത്തിൽ നേതാക്കൾ തമ്മിലുള്ള വാക്ക് പോര് രൂക്ഷമാകുന്നു. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ജാർഖിഹോളിയാണ് ഇപ്പോൾ കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിൽ ചേരാൻ സി ഡി കാണിച്ച് ബി ജെ പി നേതാക്കളെ ഡി കെ ശിവകുമാർ ഭീഷണിപ്പെടുത്തുകയാണെന്ന് ജാർഖിഹോളി ആരോപിച്ചു.
' എന്റെ മകന്റെ മുൻപിൽ വെച്ചാണ് ഡി കെ ശിവകുമാർ ഇക്കാര്യം പറഞ്ഞത്. അയാളുടെ രീതി ഭീഷണിയാണ്.ഇക്കാര്യം തെളിയിക്കാൻ എന്നെ എന്റെ മകളോടൊപ്പം ലക്ഷ്മി ദേവിയുടെ മുമ്പാകെ കൊണ്ടുപോകൂ, ഞാൻ സത്യം ചെയ്യാൻ തയ്യാറാണ്', ജാർഖിഹോളി പറഞ്ഞു. ചില ബി ജെ പി മന്ത്രിമാരെ കോൺഗ്രസിൽ ചേരാനായി ഡി കെ ശിവകുമാർ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജാർഖിഹോളി ആരോപിച്ചു. 'താൻ കനകപുരയിൽ മത്സരിക്കാൻ തയ്യാറാണ്. എന്നാൽ എന്തിനാണ് ഇത്ര ഗൂഢാലോചന', ജാർഖിഹോളി ചോദിച്ചു.

ഡികെയ്ക്കെതിരെ സിഡിയുണ്ട്
ഡികെ ശിവകുമാറിനെ നാണം കെടുത്താൻ തൻറെ പക്കൽ ചില സിഡികൾ ഉണ്ടെന്നും എന്നാൽ ഡികെയുടെ ഭാര്യയെ സ്വന്തം സഹോദരിയായി കണക്കാക്കുന്നതിനാൽ അത് പുറത്തുവിടില്ലെന്നും അവരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജാർഖിഹോളി പറഞ്ഞു. തനിക്കെതിരെ ഉയർന്ന സെക്സ് സിഡി വിവാദത്തിൽ സഹിക്കാനാവാത്ത വേദനയിലൂടെയാണ് ഞാൻ കടന്ന് പോയതെന്നും അതുകൊണ്ട് തന്നെ തന്നെ പോലെ ആരും അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകരുതെന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ജാർഖിഹോളി പറഞ്ഞു.

മാനസിക ആശുപത്രിയിൽ നിന്നുള്ള ഒരു മത്സരാർത്ഥിയെ
അതേസമയം ജാർഖിഹോളിയുടെ ആരോപണങ്ങൾ ഡി കെ ശിവകുമാർ തള്ളി. മാനസിക ആശുപത്രിയിൽ നിന്നുള്ള ഒരു മത്സരാർത്ഥിയെ കുറിച്ച് അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. ആരോപണങ്ങൾ ഉയർത്തുമ്പോൾ അതിന് തെളിവുകൾ പുറത്തുവിടാനും ബി ജെ പി എം എൽ എ തയ്യാറാകണമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

കർണാടക ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക്
നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ കർണാടക ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഇതിനോടകം തന്നെ പ്രമുഖർ ഉൾപ്പെടെയുള്ളവർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ ബി ജെ പിയിലേക്ക് വരാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ട്. അതിനിടയിലാണ് ജാർഖിഹോളിയുടെ ആരോപണം.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളിലേക്ക്
അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ്. കരുത്തരായ മത്സരാർത്ഥികൾ തന്നെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാനാണ് ബി ജെ പി തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാണെന്നും കൃത്യവും കൂട്ടായുമുള്ള പ്രവർത്തനങ്ങൾ ബി ജെ പിയെ താഴെയിറക്കാൻ സഹായിക്കുമെന്നുമാണ് കോൺഗ്രസ് കരുതുന്നത്. പുറത്ത് വന്ന അഭിപ്രായ സർവ്വേകൾ എല്ലാം തന്നെ കോൺഗ്രസ് പ്രതീക്ഷകൾ ഇരട്ടിപ്പിക്കുന്നതാണ്.
ഇത്തവണ കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുമെന്നാണ് സർവ്വേകൾ പ്രവചിക്കുന്നത്.

ഭരണം നിലനിർത്താൻ ബിജെപിയും
കർണാടകയിൽ ഭരണം തിരിച്ച് പിടിക്കാനായാൽ അത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ ഊർജമായിരിക്കും നൽകുക. അതേസമയം കൈയ്യിലുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കൈവിടാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി. മോദി പ്രഭാവം ഉയർത്തി ഭരണം നിലനിർത്താനാണ് ബി ജെ പി തയ്യാറെടുക്കുന്നത്.












Click it and Unblock the Notifications