ജസ്വന്ത് സിംഗ് ബിജെപി വിടുമെന്ന് ഉറപ്പ്?
ദില്ലി: രാജസ്ഥാനിലെ ബാര്‍മറില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് ബി ജെ പി വിടുമെന്ന കാര്യം ഉറപ്പായി. ബര്‍മാറില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തിങ്കളാഴ്ച നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.
പാര്‍ട്ടി വിട്ട പോയാലും കോണ്‍ഗ്രസില്‍ ചേരില്ലെന്നും റിബലായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് സീറ്റ് നിഷേധിച്ച പാര്‍ട്ടിയുടെ ന്യായീകരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്വന്ത് സിംഗ് പറഞ്ഞു. മുതിര്‍ന്ന നേതാവായ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് മോശമായ അനുഭവമാണുണ്ടാകുന്നത്. ആരാണ് എനിക്ക് സീറ്റ് നിഷേധിച്ചതെന്ന് ഇപ്പോള്‍ മനസ്സിലായി. ജസ്വന്ത് സിംഗ് പറഞ്ഞു.
തനിക്ക് വേണ്ടി സംസാരിച്ച സുഷമ സ്വരാജിന് നന്ദിയുണ്ടെന്നും സിംഗ് പറഞ്ഞു. അതേ സമയം ജസ്വന്ത് സിംഗിനെ അനുനയിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എല്‍ കെ അദ്വാനി ജസ്വന്ത് സിംഗമുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭയില്‍ സീറ്റ് നല്‍കാമെന്നും രാജസ്ഥാനില്‍ എം എല്‍ എയായ മകനെ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ ഉള്പ്പെടുത്താമന്നും പാര്‍ട്ടി പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
ജസ്വന്ത് സിങ് ബാര്‍മറില്‍ സീറ്റ് ആവശ്യപ്പെട്ടിട്ടും, കോണ്‍ഗ്രസ്സില്‍ നിന്ന് കൂറുമാറി എത്തിയ സോനാറാം ചൗധരിയെയാണ് ബി ജെ പി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. അദ്വാനി പക്ഷക്കാരനായ ജസ്വന്ത് സിംഗിന് സീറ്റ് നിഷേധിച്ചത് മോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വസുന്ധരരാജയക്കും സീറ്റ് നല്‍കുന്നതിനോട് യോജിപ്പില്ലായിരുന്നു. പാര്‍ട്ടി തന്നോട് മുമ്പ് രണ്ടുതവണ ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും ജസ്വന്ത് പരാതിപ്പെട്ടു.
1991ലും 96ലും രാജസ്ഥാനിലെ ചിത്തോര്‍ഘട്ടില്‍ നിന്നും 2009ല്‍ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നും ജയിച്ച ജസ്വന്ത് സിംഗ് ആദ്യമായാണ് ജന്മനാട്ടില് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടത്. മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്നും അദ്ദേഹം ബി ജെ പി നേതൃത്വത്തെ അറിയിച്ചിരുന്നു.