ജാട്ടുകള്‍ ആളിക്കത്തി; അണഞ്ഞു, പാര്‍ലമെന്റ് ഉപരോധം മാറ്റിവച്ചു
ദില്ലിയിലെ 12 സ്റ്റേഷനുകളില്‍ രാത്രി എട്ടുവരെ മെട്രോ സര്‍വ്വീസ് നടത്തില്ലെന്ന് മെട്രോയും വ്യക്തമാക്കിയിട്ടുണ്ട്
ദില്ലി: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് വംശജര്‍ നടത്താനിരുന്ന പാര്‍ലമെന്റ് ഉപരോധം തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ചു. ഹരിയാന മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ 15 ദിവസത്തെ സാനകാശം നല്‍കാമെന്ന് പ്രക്ഷോഭകര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണിത്.
ജന്തര്‍ മന്തറില്‍ ഞായറാഴ്ച മുതല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ തന്നെ ദില്ലി പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. ദില്ലിയിലേക്കുള്ള സുപ്രധാന ട്രെയിന്‍ സര്‍വ്വീസുകള്‍ രാത്രി എട്ടുവരെ വെട്ടിച്ചുരുക്കാനും ദില്ലി പോലീസിന്റെ നിര്‍ദേശമുണ്ട്. രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവന്‍, ലോക് കല്യാണ്‍ മാര്‍ഗ്ഗ്, ജനപഥ് മാണ്ഡി ഹൗസ്, ഭാരകമ്പ റോഡ്, ആര്‍ കെ ആശ്രം മാര്‍ഗ്ഗ്, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ്, ശിവാജി സ്റ്റേഡിയം എന്നീ സ്റ്റേഷനുകളിലെ സര്‍വ്വീസാണ് തടസ്സപ്പെടുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
രാവിലെ 11 മുതല്‍ ദില്ലി ജില്ലയിലേക്കെത്തുന്ന ഉദ്യോഗസ്ഥര്‍, ഓഫീസ് ജീവനക്കാര്‍, താമസക്കാര്‍ എന്നിവരെ ആവശ്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂവെന്നും പോലീസ് അറിയിച്ചിരുന്നു. ജനുവരി 29ന് ജന്ദര്‍ മന്തറില്‍ ആരംഭിച്ച പ്രക്ഷോഭം ഇതിനകം 49 ദിവസം പിന്നിട്ടുകഴിഞ്ഞു. ഓള്‍ ഇന്ത്യ ജാട്ട് അരക്ഷണ്‍ സംഘര്‍ഷ് സമിതിയാണ് സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ദില്ലിയിലേയ്ക്ക് മാറ്റുന്നതായി മാര്‍ച്ച് 20ന് പ്രഖ്യാപിച്ചത്.
നേരത്തെ പ്രക്ഷോഭത്തിടെ സമുദായ നേതാക്കള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും ജയിലിലടച്ചവരെ കുറ്റവിമുക്തരാക്കണമെന്നുമാവശ്യപ്പെട്ട് ജാട്ടുകള്‍ ഹരിയാനയില്‍ ആരംഭിച്ച പ്രക്ഷോഭം ഫലം കണ്ടിരുന്നില്ല. ജാട്ടുകള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കുന്നതിനൊപ്പം പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ സഹോദരങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കുക തുടങ്ങുക ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്. 2016 ഫെബ്രുവരിയില്‍ നടന്ന പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.