ഉത്തർപ്രദേശിൽ കാലിടറി ബിജെപി; ജാട്ട് സമിതി പിന്തുണ പിൻവലിച്ചു, 20 മണ്ഡലങ്ങളിൽ തോൽവി ഉറപ്പ്?
ലക്നൊ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ഉത്തർപ്രദേശിൽ സാധ്യതകൾ മാറി മറിയുകയാണ്. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന നിർണായ നീക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. എസ്പി- ബിഎസ്പി സഖ്യവും, പ്രിയങ്കാ ഗാന്ധിയുടെ വരവും യുപിയിൽ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നു. അനായാസ വിജയം പ്രതീക്ഷിച്ച സംസ്ഥാനത്ത് പക്ഷെ ഇക്കുറി ബിജെപി വിയർക്കുമെന്നാണ് സൂചന.
ഏറ്റവും ഒടുവിലായി സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ ജാട്ട് സമുദായത്തിനിടയിൽ നിന്നാണ് ബിജെപിക്ക് കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാട്ട് സമിതി എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.
Read More: ഉത്തർപ്രദേശിലെ ലോക്സഭാ മണ്ഡലങ്ങളെ കുറിച്ച് അറിയാം
ബിജെപിക്കെതിരെ
ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയെ എതിർക്കുമെന്ന് ജാട്ട് സമിതി നേതാക്കൾ വ്യക്തമാക്കി. ജാട്ട് സംവരണം നടപ്പിലാക്കണമെന്ന് ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ഇവർ കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
സാമ്പത്തിക സംവരണം
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തോടും ഇവർക്ക് അതൃപ്തിയുണ്ട്. സാമ്പത്തിക സംവരണം 7 ദിവസത്തിനുള്ളിൽ നടപ്പിലാക്കിയ മോദി സർക്കാർ എന്തുകൊണ്ടാണ് ജാട്ട് സംവരണം നടപ്പിലാക്കാൻ വിമുഖത കാണിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം.
സഖ്യത്തിന് പിന്തുണ
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ നിർണായക മണ്ഡലമായ മീററ്റിലെ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാർത്ഥി യാഖൂബ് ഖുറേഷിയെ പിന്തുണയ്ക്കുമെന്ന് യാഷ് സമിതി നേതാവ് യാശ്പാൽ മാലിക് വ്യക്തമാക്കി. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് മീററ്റ്, നിലവിലെ എംപി രാജേന്ദ്ര അഗർവാളാണ് ഇക്കുറിയും മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.
2014ൽ
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ ജാട്ട് ആരക്ഷൻ സംഘർഷ് സമിതി ബിജെപിക്ക് പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 72 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ജാട്ട് സമുദായത്തിന് സംവരണം ഉറപ്പാക്കുമെന്ന വാഗ്ദാനം ബിജെപി പാലിച്ചില്ല, ബിജെപി നേതൃത്വം തങ്ങളെ വഞ്ചിച്ചെന്നും ജാട്ട് സമിതി നേതാക്കൾ ആരോപിച്ചു.
സാധ്യത ഇങ്ങനെ
കിഴക്കൻ ഉത്തർപ്രദേശിലെ ആകെ ജനസംഖ്യയിൽ നല്ലൊരു വിഭാഗവും ജാട്ട് സമുദായത്തിൽപ്പെട്ടവരാണ്. 20 ലോക്സഭാ സീറ്റുകളിൽ ജാട്ട് വോട്ടുകൾക്ക് സ്വാധീനം ചെലുത്താനാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രദേശത്ത് ജാട്ട് സംവരണ സമരം അക്രമാസക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും ഇവർ കൂടിക്കാഴ്ച നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല.
ബിജെപിയെ പരാജയപ്പെടുത്തും
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഒട്ടുമിക്ക സീറ്റുകളിലും കഴിഞ്ഞ തവണ ബിജെപിക്ക് വിജയം ഉറപ്പാക്കിയത് തങ്ങളുടെ പിന്തുണയാണെന്ന് ജാട്ട് സമിതി ദേശീയ ഉപാധ്യക്ഷൻ മാനവേന്ദ്ര വർമ വ്യക്തമാക്കി. ഇത്തവണ ബിജെപിയെ പരാജയയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രികോണ മത്സരം
ബിജെപിയെ വീഴ്ത്താന്‍ പ്രത്യക്ഷത്തില്‍ അല്ലെങ്കിലും എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന് പരോക്ഷ സഹായം ലഭ്യമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ബിജെപിക്ക് വലിയ സ്വാധീനമുള്ളതും കോൺഗ്രസിന് വലിയ പ്രതീക്ഷയില്ലാത്തതുമായ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ചില മണ്ഡലങ്ങളിൽ മേൽ ജാതി വോട്ടുകൾ ഭിന്നിപ്പിച്ച് സഖ്യ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാനാണ് നീക്കമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിലേക്ക്
ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് തിരഞ്ഞെടുപ്പ്. മെയ് 23നാണ് നിർണായ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ