അഞ്ചുവര്‍ഷത്തില്‍ 500 കോടി കൂടി; 1000 കോടിയുമായി ജയാബച്ചന്!! രാജ്യത്തെ സമ്പന്ന എംപി
അമിതാഭ് ബച്ചന്റെ കൈവശമുള്ള ഒരു പേനക്ക് ഒമ്പത് ലക്ഷം രൂപ വിലയുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദില്ലി: രാഷ്ട്രീയം കോടികള്‍ മിന്നിമറയുന്ന സുഖവാസ കേന്ദ്രമാണ്. രാജ്യത്തെ നിയമസാമാജികരില്‍ വലിയൊരു വിഭാഗവും ധനികരാണ്. സാധാരണ പണക്കാരല്ല, ശതകോടീശ്വരന്മാര്. എന്നാല്‍ ഏറ്റവും ആസ്തിയുള്ള പാര്ലമെന്റംഗമാരാണെന്ന് ചോദിച്ചാല്‍ ഇനി സംശയിക്കേണ്ട. താരമൂല്യമുള്ള സമാജ്വാദി പാര്‍ട്ടി എംപി ജയാബച്ചന് തന്നെ. അവര്‍ കഴിഞ്ഞദിവസം തന്റെ ആസ്തിയുടെ കണക്കുകള്‍ പുറത്തുവിട്ടു. 1000 കോടി രൂപയുടെ ആസ്തിയുണ്ട് ജയാബച്ചന്. മറ്റു പാര്‍ലമെന്റംഗങ്ങളെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. ലളിത ജീവിതത്തിന് പേരുകേട്ട ദരിദ്രനായ ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന രാജ്യത്ത് തന്നെയാണ് ആയിരം കോടിയുമായി ഒരു എംപിയുള്ളതെന്നോര്ക്കുമ്പോ ആരും മൂക്കത്ത് വിരല്‍വയ്ക്കും. എങ്ങനെയാണ് ജയാ ബച്ചന്റെ സമ്പാദ്യം തരം തിരിക്കുക എന്ന് കൂടി അറിയുമ്പോള്‍ ആശ്ചര്യം ഇരട്ടിയാകും...
ആയിരം കോടി
ആയിരം കോടിയുടെ ആസ്തി തനിക്കുണ്ടെന്ന് കഴിഞ്ഞദിവസമാണ് ജയാ ബച്ചന് വെളിപ്പെടുത്തിയത്. ഇതുവരെ ഏറ്റവും സമ്പന്ന എംപി എന്ന് കണക്കാക്കപ്പെട്ടിരുന്നത് ബിജെപി നേതാവ് രവീന്ദ്ര കിഷോര്‍ സിന്‍ഹയായിരുന്നു. അദ്ദേഹത്തിന്റെ ആസ്തി 800 കോടി വരും. 2014ലെ കണക്കാണിത്. ഇപ്പോള്‍ രവീന്ദ്ര കിഷോര്‍ സിന്‍ഹയുടെ ആസ്തിയും വര്‍ധിച്ചിട്ടുണ്ടാകും. പക്ഷേ, ലഭ്യമായ കണക്ക് 800 കോടിയാണെന്ന് മാത്രം. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചാണ് ജയാബച്ചന്റെ ആസ്തി കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യസഭാ എംപി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോഴാണ് സ്വത്ത് വിവരങ്ങളും ജയാബച്ചന് വെളിപ്പെടുത്തിയത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എംപിയായിട്ടാണ് അവര്‍ മല്‍സരിക്കുക. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
സ്വര്‍ണം, വാഹനങ്ങള്‍
ജയാബച്ചന് ആസ്തി പരിശോധിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യം സമ്പത്തിലുണ്ടായ വര്‍ധനവാണ്. 2012ല്‍ ജയാ ബച്ചന് നാമനിര്‍ദേശ പത്രികക്കൊപ്പം ആസ്തി വിവര കണക്കുകള്‍ ബോധിപ്പിച്ചിരുന്നു. 493 കോടി രൂപയുടെ ആസ്തി തനിക്കുണ്ടെന്നാണ് അന്ന് അവര്‍ രേഖകള്‍ കാണിച്ചത്. എന്നാല്‍ ഇപ്പോള്‍ ആയിരം കോടിയായി വര്‍ധിച്ചു. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഏകദേശം 500 കോടി രൂപയുടെ ആസ്തി വര്‍ധിച്ചു. ഇതെങ്ങനെയാണെന്നാണ് സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാവിഷയം അമിതാഭ് ബച്ചനും ജയാ ബച്ചനും 460 കോടിയുടെ സ്വത്തുണ്ട്. കൂടാതെ സ്വര്‍ണം, വാഹനങ്ങള്‍ തുടങ്ങിയവയുടെ ആസ്തിമൂല്യം 540 കോടിയോളം വരും.
നാനോ കാര്‍ വരെ
62 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൈവശമുണ്ട് ഈ താര ദമ്പതികള്‍ക്ക്. അമിതാഭ് ബച്ചന്റെ സ്വര്‍ണ ശേഖരത്തിന്റെ കണക്ക് രേഖകളില്‍ പ്രത്യേകം എടുത്തു പറയുന്നു. 36 കോടി രൂപയുടെ സ്വര്‍ണം അമിതാഭ് ബച്ചനുണ്ട്. 26 കോടിയുടെ സ്വര്‍ണം ജയാ ബച്ചനുമുണ്ട്. ഇരുവര്‍ക്കുമുള്ള 12 കാറുകള്‍ക്ക് 13 കോടി രൂപയോളം വരും. റോള്‍സ് റോയ്സ് ഉള്‍പ്പെടെയുള്ള ആഡംബര കാറുകളാണ് താരദമ്പതികള്‍ ഉപയോഗിക്കുന്നത്. കോടികള്‍ വില മതിക്കുന്ന കാറുകളാണ് ജയാ ബച്ചന് ഉപയോഗിക്കുന്നത്. എന്നാല്‍ അതിതാഭ് ബച്ചന്റെ കാര്യത്തില്‍ വ്യത്യസ്തമായ ഒന്നുണ്ട്. അദ്ദേഹത്തിന് നാനോ കാറും ട്രാക്ടറുമുണ്ട് എന്ന് രേഖകളില്‍ വിശദീകരിക്കുന്നു. ദമ്പതികളുടെ കൈവശമുള്ള വാച്ചുകള്‍ക്ക് നാല് കോടി രൂപ വരും. അമിതാഭ് ബച്ചന്റെ വാച്ചുകള്‍ക്ക് മാത്രം 3.4 കോടിയും ജയബച്ചന്റെ വാച്ചുകള്‍ക്ക് 51 ലക്ഷവും വിലയുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
ഒരു പേനക്ക് ഒമ്പതു ലക്ഷം
താര ദമ്പതികളുടെ സ്വത്ത് വിവരങ്ങള്‍ അറിയുമ്പോള്‍ രസകരമായ മറ്റൊരു കാര്യം എടുത്തുപറയേണ്ടതാണ്. അമിതാഭ് ബച്ചന്റെ കൈവശമുള്ള ഒരു പേനക്ക് ഒമ്പത് ലക്ഷം രൂപ വിലയുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശത്തും ഇവര്‍ക്ക് വീടുകളുണ്ട്. ഫ്രാന്‍സിലുള്‍പ്പെടെ. ഉത്തര്‍ പ്രദേശിലെ ബാരബങ്കി, നോയിഡ, മധ്യപ്രദേശിലെ ഭോപാല്‍, മഹാരാഷ്ട്രയിലെ പൂനെ, ഗുജറാത്തിലെ അഹ്മദാബാദ്, ഗാന്ധി നഗര്‍ എന്നീ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഇരുവര്‍ക്കും വസ്തുവും വീടുകളുമുണ്ട്. ഫ്രാന്‍സിലെ ബ്രിങ്നോഗാന് പ്ലേഗില്‍ 3175 ചതുരശ്ര മീറ്റര്‍ വസ്തുവാണ് ദമ്പതികള്‍ക്കുള്ളത്. കൂടാതെ ലഖ്നൗവിലെ കകോറിയില് 2.2 കോടി വിലമതിക്കുന്ന കാര്‍ഷിക ഭൂമിയും ജയാ ബച്ചനുണ്ട്. ഇത്തരത്തിലുള്ള മൂന്ന് കാര്‍ഷിക ഭൂമികളാണ് അമിതാഭ് ബച്ചനുള്ളത്.
രാഷ്ട്രീയ പുലിവാല്
ജയാബച്ചന് രാജ്യസഭാ സീറ്റ് നല്‍കിയത് സമാജ് വാദി പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന നരേഷ് അഗര്‍വാള്‍ രാജിവച്ചു. മാത്രമല്ല, അദ്ദേഹം ബിജെപിയില്‍ ചേരുകയും ചെയ്തു. തനിക്ക് സീറ്റ് നല്‍കാതെ ബോളിവുഡിലെ ആട്ടക്കാരിക്ക് സീറ്റ് കൊടുത്തുവെന്നാണ് നരേഷിന്റെ ആക്ഷേപം. ബിജെപിയില്‍ ചേര്‍ന്ന നരേഷിനെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തു. എന്നാല്‍ സുഷമ സ്വരാജ്, സ്മൃതി ഇറാനി എന്നിവര്‍ നരേഷിന്റെ വാക്കുകള്‍ വിമര്‍ശിച്ചു. താങ്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെങ്കിലും ജയാ ബച്ചനെതിരെ പറഞ്ഞ വാക്കുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സുഷമ പറഞ്ഞത്. ഇതേ അഭിപ്രായം തന്നെ സ്മൃതി ഇറാനിയും പങ്കുവച്ചു.
ഖത്തറില്‍ ഏഴ് രാജ്യങ്ങളുടെ പടക്കപ്പലുകള്‍; ഹമദ് തുറമുഖത്ത് നങ്കൂരമിട്ടു, എന്താണ് ഡിംഡെക്സ്?
ഷമിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു; താരത്തിന്റെ നില പരുങ്ങലില്‍, ഹസിന് ജഹാന്റെ രഹസ്യമൊഴി
കേരളത്തിന് നാണക്കേട്! എക്സൈസ് വകുപ്പിൽ വനിതാ ഓഫീസർമാരെ ലൈംഗികമായി പീഡിപ്പിക്കുന്നു...