ജയലളിതയുടെ സ്വത്ത് രേഖകള്‍ കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി; ഇത് രേഖകളില്‍, അല്ലാത്തത് വേറെ!!
ചെന്നൈ പോയസ് ഗാര്‍ഡനിലാണ് ജയലളിത താമസിച്ചിരുന്നത്. 24000 ചതുരശ്ര അടി സ്ഥലത്താണ് ഇവിടുത്തെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ഇത് ശശികലയുടെ നിയന്ത്രണത്തിലാണ്.
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ എത്രയുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് മാത്രമേ എല്ലാവര്‍ക്കും അറിയൂ. അവരുടെ ഊട്ടി കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കവര്‍ച്ചയ്ക്കും കൊലപാതകത്തിനുമിടെ നഷ്ടമായതില്‍ ഇതുമായി ബന്ധപ്പെട്ട രഹസ്യ രേഖകളുമുണ്ടെന്നാണ് വിവരം.
എല്ലാ സ്വത്ത് വിവരങ്ങളുടെയും രേഖകള്‍ ഉള്‍പ്പെടുന്ന സ്യൂട്ട്‌കേസ് കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കവര്‍ച്ചയ്ക്കിടെ കഴിഞ്ഞാഴ്ച നഷ്ടമായെന്നാണ് വിവരം. അതിന് പിന്നില്‍ ആരെന്നത് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായ അന്വേഷണം നടന്നാല്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാകും.
ഏറ്റവും ഒടുവില്‍ ജയലളിതയ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് ചെന്നൈയിലെ ആര്‍കെ നഗര്‍ മണ്ഡലത്തിലാണ്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ അവരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ കോടനാട് എസ്‌റ്റേറ്റ് സ്വന്തമാണെന്ന് പറയുന്നില്ല.
ഇതുസംബന്ധിച്ച് പരിശോധിച്ചപ്പോഴാണ് കോടനാട് എസ്‌റ്റേറ്റിന്റെ ഉടമ ജയലളിത മാത്രമല്ലെന്ന് ബോധ്യമായത്. അതുകൊണ്ട് തന്നെയാണ് തന്റെ സ്വത്തുക്കള്‍ രേഖപ്പെടുത്തുന്ന കോളത്തില്‍ ജയലളിത ഇക്കാര്യം വെളിപ്പെടുത്താതിരുന്നതും.
കോടനാടെ എസ്‌റ്റേറ്റിന് ശശികലയും അവരുടെ ബന്ധു ഇളവരശിയും ഉടമകളാണ്. ഇവര്‍ മൂന്ന് പേരും ഉള്‍പ്പെടുന്ന ഒരു കമ്പനിയുടെ കീഴിലാണ് എസ്റ്റേറ്റും അവിടുത്തെ ബംഗ്ലാവും. ഈ ബംഗ്ലാവിലിരുന്നാണ് വേനല്‍കാലത്ത് സംസ്ഥാന ഭരണം ജയലളിത നിയന്ത്രിച്ചിരുന്നത്.
ഇവിടെയാണ് ജയലളിതയുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ എല്ലാം. അക്കാര്യം അറിയുന്ന മറ്റൊരാള്‍ ശശികല മാത്രമാണ്. അവര്‍ക്കും എസ്റ്റേറ്റില്‍ മുറിയുണ്ട്. അതുകൊണ്ടാണ് രേഖകള്‍ നഷ്ടമായതിന് പിന്നില്‍ രഹസ്യം ഒളിപ്പിക്കുകയാണോ ലക്ഷ്യമെന്നും ശശികലയ്ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന സംശയവും ഉയരുന്നത്.
2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ ജയലളിത വെളിപ്പെടുത്തിയ സ്വത്തുക്കള്‍ ഇവയാണ്. ഭൂമി, കെട്ടിടങ്ങള്‍, നിക്ഷേപങ്ങള്‍, ആഭരണങ്ങള്‍ എന്നിവയടക്കം 113 കോടിയുടെ ആസ്തി. എന്നാല്‍ സ്വദേശത്തും വിദേശത്തുമായി വെളിപ്പെടുത്താത്ത സ്വത്തുക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കാര്യം അറിയുക ശശികലയ്ക്ക് മാത്രം.
ബാങ്കുകളില്‍ ജയലളിതയുടെ പേരിലുള്ള സ്ഥിര നിക്ഷേപം 10.63 കോടി രൂപയാണ്. ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലേത് വേറെ. ജയ പബ്ലിക്കേഷന്‍സില്‍ 21.50 കോടി, ശശി എന്റര്‍പ്രൈസസില്‍ 20 ലക്ഷം, കോടനാട് എസ്‌റ്റേറ്റില്‍ 3.13 കോടി എന്നിവയാണ് ഓഹരി പങ്കാളിത്തം.
അതിന് പുറമെ റോയല്‍ വാലി ഫ്‌ളോറിടെക് എസ്‌ക്‌പോര്‍ട്‌സില്‍ 40 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട് ജയലളിതയ്ക്ക്. കൂടാതെ ഗ്രീന്‍ ടീ എസ്റ്റേറ്റില്‍ 2.20 കോടി രൂപയുടെ ഓഹരി പങ്കാളിത്തവും.
21280 ഗ്രാം സ്വര്‍ണം അവരുടെ കൈവശമുണ്ട്. 1250 കിലോ വെള്ളിയും. എന്നാല്‍ ഈ ആഭയരണങ്ങള്‍ ഇപ്പോള്‍ കര്‍ണാടക സര്‍ക്കാരിന്റെ ട്രഷറിയിലാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതികളായപ്പോള്‍ കോടതി കണ്ടുകെട്ടിയവയാണിത്.
42.25 ലക്ഷം രൂപയുടെ വാഹനങ്ങള്‍ അവര്‍ക്കുണ്ട്. ഹൈദരാബാദില്‍ 14.50 ഏകര്‍ ഭൂമി, കാഞ്ചീപുരം ചെയ്യൂര്‍ ഗ്രാമത്തില്‍ 3.43 ഏകര്‍ കൃഷിഭൂമിയും ജയലളിതയ്ക്കുണ്ട്. ചെന്നൈ ജെമിനി പാലത്തിന് സമീപവും മന്ദവേലി സെന്റ് മേരീസ് റോഡിലും ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലും അവര്‍ക്ക് സ്ഥലവും കെട്ടിടങ്ങളുമുണ്ട്.
ചെന്നൈ പോയസ് ഗാര്‍ഡനിലാണ് ജയലളിത താമസിച്ചിരുന്നത്. 24000 ചതുരശ്ര അടി സ്ഥലത്താണ് ഇവിടുത്തെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ഇത് ശശികലയുടെ നിയന്ത്രണത്തിലാണ്. ശശികല കൂടി ജയിലിലായതോടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ശശികലയെ ചോദ്യം ചെയ്താല്‍ മാത്രമേ ഇനി വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകൂ. അതിന് തമിഴ്‌നാട് പോലീസ് നീക്കം നടത്തുന്നുവെന്നാണ് വിവരം.