ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കൊലപാതകം മുഖ്യമന്ത്രിക്ക് വേണ്ടി! എടപ്പാടി പളനിസ്വാമിക്ക് കുരുക്ക്
ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയ്ക്ക് ആഴം കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനില്‍ നിന്നും വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. ജയലളിതയ്ക്ക് മികച്ച ചികിത്സ ലഭിച്ചില്ലെന്നും അപ്പോളോ ആശുപത്രിയുമായി ചിലര്‍ ഗൂഢാലോചന നടത്തി എന്നുമായിരുന്നു ആരോപണം.
തമിഴ്നാട് രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വെട്ടിലായിരിക്കുകയാണ്. ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ എടപ്പാടി പളനിസ്വാമിയാണ് എന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.
കോടനാട്ടെ കൊലപാതകം
ജയലളിതയുടെ വേനല്‍ക്കാല വസതിയാണ് കോടനാടുളള വലിയ എസ്റ്റേറ്റ്. പ്രധാനപ്പെട്ട രേഖകള്‍ അടക്കം സൂക്ഷിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഈ എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ജയലളിതയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കൊലപാതകം. ശശികല അടക്കമുളളവരിലേക്ക് ഇതോടെ സംശയത്തിന്റെ മുന നീണ്ടു.
പളനിസ്വാമിക്കെതിരെ വെളിപ്പെടുത്തല്‍
കൊട്ടേഷന്‍ സംഘമായിരുന്നു കോടനാട്ടെ കൊലയും മോഷണവും നടത്തിയത്. കേസിലെ ഒന്നാം പ്രതിയായ കനകരാജ്, മറ്റൊു പ്രതിയും മലയാളിയുമായ സയന്റെ ഭാര്യ, മകള്‍ എന്നിവര്‍ വാഹനാപകടങ്ങളില്‍ ദുരൂഹമായി കൊല്ലപ്പെട്ടു. ഇതോടെ വലിയ ഗൂഢാലോചന സംശയിക്കപ്പെട്ടു. ഇപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സയന്.
ചില രേഖകൾക്ക് വേണ്ടി
കോടനാട് എസ്റ്റേറ്റിലെ കൊലപാതവും മോഷണവും ചില രേഖകള്‍ക്ക് വേണ്ടിയായിരുന്നുവെന്നും അത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയായിരുന്നു എന്നുമാണ് സയന് വെളിപ്പെടുത്തിയിരിക്കുന്നത്. 5 കോടി രൂപയ്ക്കായിരുന്നു കൊട്ടേഷന്‍. കൊല്ലപ്പെട്ട കനകരാജ് ആയിരുന്നു മുഖ്യസൂത്രധാരന്‍. ഇയാള്‍ എസ്റ്റേറ്റിലെ ഡ്രൈവര്‍ കൂടിയായിരുന്നു.
രണ്ടായിരം കോടി രൂപ എസ്റ്റേറ്റിൽ
2017 ഏപ്രിലില്‍ ആയിരുന്നു കൊലപാകവും കവര്‍ച്ചയും. പത്തംഗ സംഘമാണ് ഇതിന് പിന്നിലുണ്ടായിരുന്നത്. രണ്ടായിരം കോടി രൂപ എസ്റ്റേറ്റിലുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കനകരാജ് കൊട്ടേഷന്‍ സംഘത്തെ എത്തിച്ചത്. എന്നാല്‍ എടപ്പാടിക്ക് വേണ്ടി രേഖകളാണ് മോഷ്ടിക്കേണ്ടത് എന്ന് കനകരാജ് ത്ന്നോട് പറഞ്ഞിരുന്നതായി സയന് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
കുറ്റസമ്മത വീഡിയോകൾ
വിവിധ അഴിമതിക്കേസുകളില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ടിടിവി ദിനകരന്, ശശികല എന്നിവര്‍ ജയലളിതയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇവ ജയലളിത ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നു. ഇവ ഉപയോഗിച്ച് ജയലളിത ശശികലയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കൈക്കലാക്കി ജയലളിതയുടെ ഭീഷണി മാര്‍ഗം പിന്തുടരാന് ആയിരുന്നു പളനിസ്വാമിയുടെ ശ്രമം.
ഇനിയും വെളിപ്പെടുത്തലുണ്ടാകും
ഇന്ത്യ ഹെഡ് എഡിറ്റര്‍ മാത്യു സാമുവല്‍ ആണ് പ്രതികളുമായി വാര്‍ത്താ സമ്മേളനം നടത്തി വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. എടപ്പാടിക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകും എന്ന് മാത്യു സാമുവല്‍ പറഞ്ഞു. എടപ്പാടിക്ക് നേരെ തമിഴ്നാട്ടില്‍ കലാപം തുടങ്ങിക്കഴിഞ്ഞു. ജയലളിതയുടെ മരണത്തിലടക്കം എടപ്പാടി മറുപടി പറയണമെന്നും സിബിഐ അന്വേഷണം വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.