ഒടുവില്‍ ആ സത്യം പുറത്തുവന്നു?ജയലളിത മരിച്ചതെങ്ങനെയെന്ന്!!തള്ളിയിട്ടത് സത്യമോ?
ജയലളിത മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച എയിംസ് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. ജയലളിത മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച എയിംസ് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജയലളിതയ്ക്ക് ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഉള്ളതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ മരണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ എയിംസിലെ ഡോക്ടര്‍മാരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍
ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജയലളിതയുടെ മരണമെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ജയലളിതയ്ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ അഞ്ചിന് രാത്രി 11.30 നാണ് ജയലളിത മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വാഭാവിക മരണം
ജയലളിതയുടേത് സ്വാഭാവിക മരണമാണെന്ന റിപ്പോര്‍ട്ടാണ് എയിംസ് നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി ചെറിയ തോതില്‍ വിഷം നല്‍കിയാണ് ജയലളിതയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണം റിപ്പോര്‍ട്ടില്‍ തള്ളിയിട്ടുണ്ട്.
മികച്ച പരിശോധന
പ്രമേഹം, അമിത വണ്ണം എന്നിവ മൂലമുള്ള പ്രശ്‌നങ്ങള്‍ ജയലളിതയ്ക്ക് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജയലളതയ്ക്ക് മികച്ച ചികിത്സയാണ് നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപത്രിയിലെത്തിച്ചു
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി പത്ത് മണിയോടെയായിരുന്നു ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആംബുലന്‍സ് ജയലളിതയുടെ വീടിടലെത്തിയപ്പോള്‍ ഓക്‌സിജന്റെ അഭാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു ജയയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്‌നം
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അണുബാധയും നീര്‍ജലീകരണവും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനു പിറമെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ജയലളിതയ്ക്കുണ്ടായിരുന്നു.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതം
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ജയലളിതയ്ക്ക് വീഴ്ച സംഭവിച്ചതായി പാര്‍ട്ടിയിലുള്ളവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ശശികല ജയലളിതയെ തള്ളിയിട്ടെന്നായിരുന്നു ആരോപണം. ഇതും റിപ്പോര്‍ട്ടില്‍ നിഷേധിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് ജയലളിതയ്ക്ക് വീഴ്ചകളൊന്നും സംഭവിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൃദയാഘാതം ഉണ്ടാകുന്നതുവരെ
അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ഡിസംബര്‍ മൂന്നു വരെ ജയലളിതയ്ക്ക് ബോധം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നുന്നു. ഡിസംബര്‍ നാലിനാണ് ജയലളിതയിക്ക് ഹൃദയാഘാതം ഉണ്ടായത്. ഐസിയുവിലായിരിക്കെയാണ് ഹൃദ യാഘാതം ഉണ്ടായതെന്നും വ്യക്തമാക്കിയിരിക്കുന്നു.
ജീവന്‍ നിലനിര്‍ത്താന്‍
ഹൃദയാഘാതം ഉണ്ടായതിനു പിന്നാലെ ജീവന്‍ നിലനിര്‍ത്തുന്നതിനും അബോധാവസ്ഥയിലായ ജയലളിതയെ ഉണര്‍ത്തുന്നതിനും വേണ്ടി ഇസിഎംഒ നല്‍കിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വ്യക്തമായ മെഡിക്കല്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ജയലളിതയ്ക്ക് ചികിത്സ നല്‍കിയിരിക്കുന്നതെന്നും വ്യക്തമാക്കുന്നു. ഹൃദയം പ്രവര്‍ത്തിക്കുന്നില്ലെന്നും നാഡീവ്യവസ്ഥ തകരാറിലായെന്നും കണ്ടെത്തിയതോടെയാണ് ജീവന്‍ നിലനിര്‍ത്താന്‍ ഉപകരണങ്ങളുടെ സഹായം തേടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പുറത്ത്
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ അവസാനിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് ആരോ പണങ്ങള്‍ ഉന്നയിച്ചവര്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
പള്‍മണോളജി വിദഗ്ധന്‍
ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ അഞ്ച് തവണയാണ് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചത്. ഒക്ടോബര്‍ അഞ്ചിനും ഡിസംബര്‍ ആറിനും ഇടയിലാണ് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ജയലളിതയെ പരിശോധിച്ചത്. പള്‍മണോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജിസി ഖില്‍നാനിയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് ജയലളിതയെ പരിശോധിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എയിംസില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തിയത്.