വിശ്വസിക്കാനാവാതെ അണികള്‍, എല്ലാം മാറി മറിഞ്ഞത് മണിക്കൂറുകള്‍ക്കുള്ളില്‍
സംസ്ഥാനം മുഴുവൻ അതീവ ജാഗ്രത, സ്കൂളുകൾക്കും കോളജുകൾക്കും പ്രഖ്യാപിച്ച അവധി പിൻവലിച്ചു
ചെന്നൈ: ജയലളിത ആരോഗ്യം പരിപൂര്‍ണമായും വീണ്ടെടുത്തുവെന്ന എഐഎഡിഎംകെ വക്താവ് പൊന്നയ്യന്റെ വാര്‍ത്ത സമ്മേളനം പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് എല്ലാം മാറി മറിഞ്ഞത്. ഹൃദയസ്തംഭനത്തെ തുടർന്ന് ജയലളിതയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നു
വാർത്തയറിഞ്ഞ് ജനം കൂട്ടത്തോടെ തെരുവിലിറങ്ങാൻ തുടങ്ങി. ദേശീയ മാധ്യമങ്ങൾ ജയ ചികിത്സയിലിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ നിന്നും തദ്സമയ സംപ്രേഷണം തുടങ്ങി. യന്ത്രസംവിധാനത്തിന്റെ സഹായത്തോടെയാണ് ജയ ശ്വസിക്കുന്നതെന്ന വാർത്ത കൂടി പുറത്തുവന്നതോടെ തമിഴ്നാട് ആകെ ആശങ്കയുടെ മുൾ മുനയിലായിരുന്നു.
സെപ്തംബര്‍ 22നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയും നിര്‍ജലീകരണവുമാണ് കാരണമായി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. അതിനു ശേഷം ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നത് അപ്പോളോ ആശുപത്രിയുടെ ബുള്ളറ്റിനുകളിലൂടെ മാത്രമായിരുന്നു.
പാര്‍ട്ടി നേതാക്കളും ആശുപത്രി അധികൃതരും ജയലളിതയുടെ നില ഏറെ മെച്ചപ്പെട്ടതായി പലതവണ അറിയിച്ചിരുന്നു. ഉപകരണത്തിന്റെ സഹായത്തോടെ ജയ സംസാരിക്കുന്നതായി ഒരു പ്രസ് റിലീസില്‍ പോലും സൂചനയുണ്ടായിരുന്നു.
വൈകുന്നേരം നാലരയോടെ ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒമ്പതരയോടെ അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള പത്രക്കുറിപ്പ് പുറത്തുവന്നതോടെയാണ് ഇക്കാര്യം മാധ്യമങ്ങളും ജനങ്ങളും അറിഞ്ഞത്.
മുംബൈയിലായിരുന്ന തമിഴ്നാട് ഗവർണർ ചെന്നൈയിലേക്ക് പറന്നെത്തി. ഇന്ത്യയിലെ പ്രമുഖ നേതാക്കളെല്ലാം ജയലളിത വേഗം സുഖപ്പെടണമെന്ന സന്ദേശങ്ങൾ ട്വീറ്റ് ചെയ്തു തുടങ്ങി. സംസ്ഥാനത്തെ സുരക്ഷാസംവിധാനങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിലയിരുത്തി. ദേശീയ സുരക്ഷാ സേനാ വിഭാഗങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകി. രാവിലെ മുഴുവൻ പോലിസ് ഉദ്യോഗസ്ഥരോടും ഡ്യൂട്ടിയ്ക്ക് ഹാജരാകാൻ ഉത്തരവ് നൽകിയിട്ടുണ്ട്