കരുണാനിധിയില്‍ നിന്ന് സിനിമയെ ജയലളിത രക്ഷിച്ചു?
ചെന്നൈ: ഡിഎംകെ അദ്ധ്യക്ഷന്‍ കരണാനിധിയുടെയും കുടുംബത്തിന്റെയും കൈയില്‍ നിന്ന് തമിഴ് സിനിമയെ സ്വതന്ത്രമാക്കിയത് തന്റെ ഭരണത്തോടെയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. തമിഴ്‌നാട് സര്‍ക്കാരും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബയര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയലളിത.
സിനിമാ നിര്‍മാണത്തിന് സബ്‌സിഡി ഏര്‍പ്പെടുത്തിയത് തന്റെ ഭരണകാലത്താണ്. ചെന്നൈ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് 50 ലക്ഷം രൂപ അനുവദിക്കുന്നതുള്‍പ്പടെ വ്യാജസിഡി നിര്‍മാണത്തെ തടയുന്നതിനും എഐഡിഎംകെ സര്‍ക്കാറിന് കഴിഞ്ഞു. തങ്ങള്‍ സിനമാ മേഖലയില്‍ ഉണ്ടായാലെ തമിഴ് സിനിമയ്ക്ക് വളര്‍ച്ചയുള്ളൂ എന്നായിരുന്നു ചിലരുടെ നിലപാട്. എന്നാല്‍ അതിനെ പാടെ മാറ്റാനും തന്റെ ഭരണത്തിന് കഴിഞ്ഞു. പേര് പറഞ്ഞില്ലെങ്കിലും തൊടുത്തത് കരുണാനിധിക്കാണെന്ന് വ്യക്തം.
ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് എംജിആര്‍, ശിവാജി ഗണേശന്‍, ജമനി ഗണേശന്‍, കമല്‍ ഹസന്‍, രജനീകാന്ത് എന്നിവരുടെ സിനിമകളിലെ ക്ലിപ്‌സുകളും പ്രദര്‍ശിപ്പിച്ചു. തമിഴ് സിനിമയിലെ തലമുതിര്‍ന്ന 59അംഗങ്ങള്‍ക്ക് ജയലളിത ഉപഹാരം സമ്മാനിച്ചു. കമല്‍ ഹസന്‍, രജനീകാന്ത്, സരോജ ദേവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാലു ദിവസമായി നടക്കുന്ന പരിപാടിയുടെ സമാപന സമ്മേളനം 24ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും