ജയലളിതയുടെ മരണവാര്‍ത്ത: തമിഴ്‌നാട്ടിൽ പരക്കെ അക്രമം, കല്ലേറ്!
ചെന്നൈ: മുഖ്യമന്ത്രി ജയലളിത മരണപ്പെട്ടു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പരക്കെ അക്രമം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിത മരണപ്പെട്ടതായി തിങ്കളാഴ്ച വൈകുന്നേരത്തോടെ ചില തമിഴ് ചാനലുകളാണ് വാര്‍ത്ത പുറത്ത് വിട്ടത്. വാര്‍ത്ത പുറത്തായതിന് പിന്നാലെ അണ്ണാ ഡി എം കെ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം വിടുകയായിരുന്നു. അപ്പോളോ ആശുപത്രിക്ക് മുന്നില്‍വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം
ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം അക്രമാസക്തരായി. ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞ ജനക്കൂട്ടം പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു.
പരക്കെ സംഘര്‍ഷം
മുഖ്യമന്ത്രി ജയലളിത മരിച്ചു എന്ന് വാര്‍ത്ത പ്രചരിച്ചത് ആളുകളെ പരിഭ്രാന്തരാക്കി. നിയന്ത്രണം വിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ബസ്സുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു. പോലീസിനെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചു.
വാര്‍ത്ത നിഷേധിച്ച് ജയ ടിവി
ജയലളിതയുടെ ചാനലായ ജയ ടി വി മാത്രം തുടക്കം മുതല്‍ മരണ വാര്‍ത്ത മാത്രം നല്‍കിയിരുന്നില്ല. ജയലളിത മരിച്ചിട്ടില്ല എന്ന അപ്പോളോ ആശുപത്രി പ്രസ് റിലീസ് കൂടി വന്നതോടെ തെറ്റായ വാര്‍ത്ത നല്‍കിയ ചാനലുകള്‍ക്ക് നേരെയായി ആളുകളുടെ പ്രതിഷേധം.
കൊടി താഴ്ത്തി വീണ്ടും ഉയര്‍ത്തി
എ ഐ എ ഡി എം കെ പാര്‍ട്ടി ആസ്ഥാനത്തെ പതാക വീണ്ടും ഉയര്‍ത്തിയശേഷം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു. ജയലളിത മരിച്ചുവെന്ന വാര്‍ത്ത അപ്പോളോ ആശുപത്രി അധികൃതര്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇത്. നേരത്തെ പാര്‍ട്ടി ആസ്ഥാനത്തെ പതാക താഴ്ത്തിക്കെട്ടിയിരുന്നു.