ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയിൽ നൽകിയത് മോശം ചികിത്സ, അന്വേഷണ കമ്മീഷന്റെ ആരോപണം!
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം വീണ്ടും വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നു. ജയലളിതയുടെ മരണത്തില്‍ പല ദുരൂഹതകളും ഇന്നും നിലനില്‍ക്കുന്നുണ്ട്. കൊലപാതകമാണ് ജയലളിതയുടേത് എന്ന തരത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ദുരൂഹതകള്‍ക്ക് ആഴം കൂട്ടിക്കൊണ്ടാണ് ജയലളിതയുടെ മരണം അന്വേഷിക്കുന്ന അന്വേഷണ കമ്മീഷന്റെ ആരോപണം പുറത്ത് വന്നിരിക്കുന്നത്. അപ്പോളോ ആശുപത്രിയിൽ കാര്യങ്ങൾ ശരിയാംവിധമല്ല നടന്നതെന്നും ജയലളിതയുടെ തിരിച്ച് വരവ് ആരൊക്കെയോ ആഗ്രഹിച്ചിരുന്നില്ല എന്നും വ്യക്തമാക്കുന്നതാണ് കമ്മീഷന്റെ ഈ വെളിപ്പെടുത്തലുകൾ.
ജയലളിതയ്ക്ക് മോശം ചികിത്സ
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ജയലളിത മരണത്തിന് കീഴടങ്ങിയത്. അപ്പോളോ ആശുപത്രിയില്‍ ജയലളിതയ്ക്ക് മോശം ചികിത്സയാണ് നല്‍കിയത് എന്നാണ് മരണം അന്വേഷിക്കുന്ന അന്വേഷണ കമ്മീഷന് ആരോപിച്ചിരിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും കമ്മീഷന് ആരോപിക്കുന്നു.
ഓപിഎസ്സിന്റെ ആരോപണങ്ങൾ
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലത്ത് ശശികല ആയിരുന്നു ജയലളിതയ്ക്കൊപ്പമുണ്ടായിരുന്നത്. ജയലളിതയ്ക്ക് നല്ല ചികിത്സ നല്‍കിയില്ലെന്നും വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനെ ശശികല എതിര്‍ത്തുവെന്നും ഒ പനീര്‍ശെല്‍വം ആരോപിച്ചിരുന്നു. ചികിത്സ സംബന്ധിച്ച ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍.
ഗൂഢാലോചന നടന്നു
തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണന്, അപ്പോളോ ആശുപത്രി അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് ജയലളിതയ്ക്ക് മോശം ചികിത്സ നല്കാന് ഗൂഢാലോചന നടത്തിയെന്ന് കമ്മീഷന് ആരോപിക്കുന്നു. ജയലളിതയ്ക്ക് മികച്ച ചികിത്സ നല്‍കാനായി വിദേശത്ത് കൊണ്ടുപോകാനുളള ആലോചനയെ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവു എതിര്‍ത്തുവെന്നും കമ്മീഷന് ആരോപിക്കുന്നു.
ആരോപണം നിഷേധിച്ചു
കമ്മീഷന് മുന്നില്‍ ചീഫ് സെക്രട്ടറി തെറ്റായ രേഖകള്‍ ഹാജരാക്കിയെന്നും അന്വേഷണ കമ്മീഷന് ആരോപിച്ചു. ജയലളിതയുടെ മരണം അസ്വാഭാവികമാണ് എന്ന ആരോപണത്തെ ശക്തിപ്പെടുന്ന ഈ വെളിപ്പെടുത്തല്‍ തമിഴ്നാട്ടില്‍ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. അതേസമയം കമ്മീഷന്റെ ആരോപണങ്ങള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയും അപ്പോളോ ആശുപത്രി അധികൃതരും നിഷേധിച്ചിട്ടുണ്ട്.