അമ്മ കുളിമുറിയിൽ കുഴഞ്ഞ് വീണു, ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല.. ശശികലയുടെ വെളിപ്പെടുത്തൽ!!
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പലവിധ സംശയങ്ങള്‍ തുടക്കം മുതല്ക്കേ നിലനില്‍ക്കുന്നുണ്ട്. ജയലളിതയുടേത് സ്വാഭാവിക മരണമല്ലെന്നത് മുതല്‍ കൊലപാതകമാണ് എന്ന് വരെയുള്ള വ്യാഖ്യാനങ്ങളുണ്ടായി. ജയലളിതയുടെ മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്നതിന് ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം നടത്തുന്നുണ്ട്.
തമിഴ്നാടിന്റെ പ്രിയപ്പെട്ട അമ്മയുടെ മരണത്തില്‍ തോഴി ശശികല പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷന് മുന്നിലാണ് ശശികലയുടെ വെളിപ്പെടുത്തല്‍.
ദുരൂഹത ഒഴിയാതെ മരണം
2016 സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജ്ജലീകരണവുമായിരുന്നു കാരണം.75 ദിവസങ്ങള്‍ ജയലളിത ആശുപത്രിയില്‍ കഴിഞ്ഞു. തമിഴ്നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമാക്കി ഡിസംബര്‍ 5ന് രാത്രി ജയലളിത അന്തരിച്ചു. എന്നാല്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നു വന്നു. അത്തരം കഥകളിലെല്ലാം പ്രതിസ്ഥാനത്ത് ജയലളിതയുടെ തോഴിയായ ശശികലയും മന്നാര്‍ഗുഡി മാഫിയ എന്നറിയപ്പെടുന്ന കുടുംബവും ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പനീര്‍ശെല്‍വം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ശശികലയുടെ മൊഴി
അന്വേഷണ കമ്മീഷന് മൊഴി നല്‍കവേയാണ് ശശികല, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്ത് വരാത്ത വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റര്‍ 22ന് പോയസ് ഗാര്ഡന് എന്ന വീട്ടിലെ ഒന്നാം നിലയിലെ കുളിമുറിയില്‍ ജയലളിത കുഴഞ്ഞ് വീഴുകയായിരുന്നു. വീണ ജയലളിത തന്നെ സഹായത്തിന് വിളിച്ചു. എന്നാല്‍ ആശുപത്രിയില്‍ പോകാനോ ഡോക്ടര്‍മാരെ വിളിക്കാനോ ജയലളിത കൂട്ടാക്കിയില്ലെന്ന് ശശികല വെളിപ്പെടുത്തി. ജയലളിത പോയതിന് ശേഷം താന്‍ ഡോക്ടര്‍മാരെ വിളിക്കുകയും ആംബുലന്‍സ് വിളിച്ച് വരുത്തുകയുമായിരുന്നുവെന്നും ശശികല ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
വഴിയിൽ ബോധം തെളിഞ്ഞു
2014ലെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത കുറ്റക്കാരിയെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഈ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത അസ്വസ്ഥയായിരുന്നുവെന്നും സമ്മര്‍ദ്ദം ആരോഗ്യത്തെ ബാധിച്ചിരുന്നുവെന്നും ശശികല മൊഴി നല്കി. സെപ്റ്റംബര്‍ ആദ്യ ആഴ്ച മുതല്ക്കേ തന്നെ ഷുഗര്‍ പ്രശ്നം കൊണ്ട് ജയലളിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ശശികല വെളിപ്പെടുത്തി. അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജയലളിത അബോധാവസ്ഥയിലായിരുന്നു.എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജയലളിതയ്ക്ക് ബോധം തെളിഞ്ഞിരുന്നുവെന്നും തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് അമ്മ ചോദിച്ചിരുന്നുവെന്നും ശശികല ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തി.
പനീർശെൽവം സന്ദർശിച്ചിരുന്നു
അസുഖബാധിതയായ അപ്പോളോയില്‍ കഴിയവെ പകര്‍ത്തിയ ജയലളിതയുടെ നാല് വീഡിയോകളും ശശികല ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ജയലളിതയുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്നും ശശികല വെളിപ്പെടുത്തി. ശശികലയുടെ ബന്ധു കൂടിയായ ഡോക്ടര്‍ കെഎസ് ശിവകുമാര്‍ ആണ് ജയലളിതയെ ചികിത്സിച്ചത്. മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാക്കളായ ഒ പനീര്‍ശെല്‍വം, എം തമ്പിദുരൈ എന്നിവര്‍ അടക്കമുള്ളവര്‍ അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ കണ്ടിരുന്നുവെന്നും ശശികല മൊഴി നല്കി. മൂന്ന് മാസത്തെ ആശുപത്രി വാസത്തിനിടെ ജയലളിതെ കാണാന്‍ ശശികല ആരെയും അനുവദിച്ചിരുന്നില്ല എന്നാണ് പനീര്‍ശെല്‍വം ഉള്‍പ്പെടെ ഉള്ളവര്‍ പിന്നീട് ആരോപിച്ചത്.
പ്രചരിച്ച വാർത്തകൾ
അക്കാലത്ത് ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ആശുപത്രിയുടെ ഭാഗത്ത് നിന്നോ കൃത്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ജയലളിത മരിച്ചു എന്ന് പോലും പലപ്പോഴായി വാര്‍ത്തകള്‍ പുറത്ത് വന്നു. ശശികലയും കൂട്ടരും ജയലളിതയെ അപായപ്പെടുത്തിയതാണ് എന്ന തരത്തിലും എണ്ണമറ്റ കഥകള്‍ പരന്നു. പോയസ് ഗാര്‍ഡനില്‍ വെച്ച് ശശികലയും ജയലളിതയും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും ശശികല ജയലളിതയെ പിടിച്ച് തള്ളിയെന്നുമടക്കം വാര്‍ത്തകള്‍ വന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ജയലളിത മരിച്ചിരുന്നുവെന്ന് പോലും പ്രചാരണങ്ങളുണ്ടായി. ജയലളിതയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ പലരും ഹര്‍ജികളുമായി കോടതി കയറി.
കൂടിക്കാഴ്ചയുടെ വിവരങ്ങൾ
ജയലളിതയുടെ മരണശേഷമുണ്ടായ അധികാര വടംവലിയോടെ പനീര്‍ശെല്‍വവും ശശികലയും തല്ലിപ്പിരിഞ്ഞു. ഇതോടെ ശശികലയ്ക്കെതിരായുള്ള ആരോപണങ്ങളുടെ എണ്ണവും കൂടി. ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ ശശികല മറച്ച് വെയ്ക്കുകയാണ് എന്നും വിദേശത്ത് കൊണ്ടുപോയി ചികിത്സിച്ചില്ലെന്നുമടക്കമുള്ള ആരോപണങ്ങള്‍ ഓപിഎസ് ഉന്നയിച്ചു. എന്നാല്‍ പനീര്‍ശെല്‍വം അടക്കമുള്ളവര്‍ ജയലളിതയെ കണ്ടിരുന്നുവെന്ന് ശശികല പറയുന്നു. സെപ്റ്റംബര്‍ 27ന് കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് 5 ഉദ്യോഗസ്ഥര്‍ ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയെന്നും ശശികല വെളിപ്പെടുത്തി. അന്നത്തെ ചീഫ് സെക്രട്ടറി പി രാമമോഹന റാവു, ഷീല ബാലകൃഷ്ണന് അടക്കമുള്ളവരാണ് അവരെന്നും ശശികല പറയുന്നു.