അത്യത്ഭുതം... ഇത് രണ്ടാം ജന്മം! ജയലളിത തിരിച്ചുവന്നു!! നിങ്ങള്‍ കൂടെയുള്ളപ്പോള്‍ ഞാനെങ്ങനെ മരിക്കും?
ചെന്നൈ: അത്ഭുതം.. അത്യത്ഭുതം.. ജയലളിത മരിച്ചു എന്നും മൃതദേഹം ആളുകളെ പേടിച്ച് ഒളിപ്പിച്ച് വെച്ചിരിക്കുകയാണ് എന്നും പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ വിചാരിക്കുന്നത് തങ്ങള്‍ കാണുന്നത് സ്വപ്‌നമാണ് എന്നായിരിക്കും. അമ്പത് ദിവസം നീണ്ട അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് പുരൈട്ചി തലൈവി ജയലളിത തിരിച്ചുവന്നു, തമിഴകം കാത്തിരുന്ന തിരിച്ചുവരവ്.
Read Also: ഇനിയും നോട്ട് നിരോധനത്തെ വാഴ്ത്തുന്നവരോട് ഇതാ ജീവനുള്ള 10 ചോദ്യങ്ങള്‍... മറുപടിയുണ്ടോ നിങ്ങൾക്ക്?
നിങ്ങളെ വിട്ട് ഞാനെങ്ങനെ മരിച്ചുപോകും - ഇതായിരുന്നു ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ജയ ജനങ്ങളോട് ചോദിച്ചത്. നിങ്ങളുടെ സ്‌നേഹം ഒപ്പമുള്ളപ്പോള്‍ ആര്‍ക്ക് എന്നെ എന്ത് ചെയ്യാന്‍ കഴിയും. എനിക്കിത് രണ്ടാം ജന്മം. നിങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണിത്. - വികാരാധീനയായി ജയ ഒരു പ്രസ്താവനയില്‍ ജനങ്ങളോട് പറഞ്ഞു.
എനിക്ക് വേണ്ടി ആത്മഹത്യ ചെയ്‌തോ?
എംജിആര്‍ എന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് മുതല്‍ ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. എനിക്ക് വേണ്ടി പലരും ആത്മഹത്യ ചെയ്തു എന്ന് കേട്ടു. എനിക്ക് നിങ്ങളെ നഷ്ടപ്പെടാന്‍ വയ്യ. പൂര്‍ണമായും സുഖം പ്രാപിക്കാനാണ് ഞാന്‍ കാത്തിരുന്നത്. നിങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ ജോലികള്‍ തുടങ്ങാന്‍ - തമിഴ്‌നാട് കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വാക്കുകള്‍.
എഐഎഡിഎംകെ പറക്കും
ഉപ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ജയലളിത ഒരു പ്രസ്താവനയില്‍ പറഞ്ഞു. പ്രചാരണത്തിന് നേരിട്ട് വരാന്‍ പറ്റിയില്ല. എന്റെ മനസ് അവിടെയുണ്ട്. ജയയുടെ കൃത്യമായ ടൈമിങോട് കൂടിയ ഈ തിരിച്ച് വരവ് കൂടി ആയതോടെ ഉപ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥികള്‍ പാട്ടുംപാടി ജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആദ്യമായി ജയയുടെ വാക്കുകള്‍
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് ജയയുടെ വാക്കുകള്‍ ആളുകള്‍ കേള്‍ക്കുന്നത്. എഐഎഡിഎംകെ നേതാക്കള്‍ ഞായറാഴ്ച വൈകുന്നേരമാണ് ജയലളിതയുടെ സ്‌റ്റേറ്റ്‌മെന്റ് പുറത്ത് വിട്ടത്. നിങ്ങളുടെ പ്രാര്‍ഥനകള്‍ കൊണ്ട് കിട്ടിയ പുനര്‍ജന്മം ആണിത് - ജയ പ്രസ്താവനയില്‍ പറഞ്ഞു.
എത്ര ദിവസമായി കൃത്യം
സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവുമാണ് എന്നാണ് കാരണം പറഞ്ഞത്. അതിന് ശേഷം ഇന്നോളം ആരാണ് തമിഴ്‌നാട് ഭരിക്കുന്നതെന്നോ തീരുമാനങ്ങളെടുക്കുന്നതെന്നോ ആര്‍ക്കും അറിയില്ല. ഔദ്യോഗികമായ വിശദീകരണങ്ങളുമില്ല.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായിട്ട് ഇന്നേക്ക് 52 ദിവസമായി. വെറുമൊരു പനിയാണെങ്കില്‍ എന്തിനാണീ രണ്ട് മാസത്തോളം സമയം. എന്നാല്‍ വിദേശത്ത് നിന്ന് വരെ ഡോക്ടര്‍മാര്‍ വരുന്നതല്ലാതെ ആരും കൃത്യമായ ഒരു ഉത്തരം നല്‍കുന്നില്ല - ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
പറഞ്ഞുപരത്തിയത് ഇങ്ങനെ
ജയലളിത അതീവ ഗുരുതരാവസ്ഥയിലാണ് എന്നാണ് പൊതുവായി ആളുകള്‍ പറഞ്ഞുനടന്നത്. ജയലളിത സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന് അണികളും ആരാധകരും പ്രതീക്ഷിച്ച് കാത്തിരുന്നു. എന്നാല്‍ ജയലളിത മരിച്ചുപോയി എന്നും മൃതദേഹം രഹസ്യമായി സൂക്ഷിക്കുകയാണ് എന്നും വരെ റൂമറുകള്‍ ഇറക്കിയവരുണ്ട്.
അടുത്ത അവകാശി ആരെന്ന് പോലും
ജയലളിത തന്റെ പിന്തുടര്‍ച്ചക്കാരനായ സിനിമാതാരം അജിത്തിനെ നിശ്ചയിച്ചു എന്ന് വരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. കന്നഡ പത്രങ്ങളാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത്. ജയലളിതയ്ക്ക് വളര്‍ത്തുമകനെപ്പോലെയാണത്രെ അജിത്. ജയ തനിക്ക് അമ്മയെപ്പോലെയാണെന്ന് അജിത്തും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതോടെ ജയലളിതയ്ക്ക് എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന സംശയം ബലപ്പെട്ടു.
ബ്ലാക്ക് മാജിക്കായിരുന്നു പോലും
ഇതിനിടയിലാണ് അസുഖമല്ല ജയലളിതയുടെ പ്രശ്‌നം എന്ന് പറഞ്ഞ് ഒരു സിദ്ധന്‍ പ്രത്യക്ഷപ്പെട്ടത്. ജയലളിതയ്‌ക്കെതിരെ ആരൊക്കെയോ ദുര്‍മന്ത്രവാദം ചെയ്തിരിക്കുകയാണ് എന്നാണ് പ്രമുഖനായ ഒരു ആത്മീയ നേതാവ് വെളിപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇയാളുടെ ഐഡന്റിറ്റി പുറത്ത് വിട്ടില്ല. അതേതായാലും നന്നായി.
സ്വന്തം പാര്‍ട്ടിക്കാരുമുണ്ടെന്ന് പറഞ്ഞു
സ്വന്തം പാര്‍ട്ടിക്കകത്തുള്ളവര്‍ പോലും ജയലളിത വീണ് കാണാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന സൂചനയാണ് ഇദ്ദേഹം നല്‍കിയത്. എതിര്‍ പാര്‍ട്ടിക്കാരായ ഡി എം കെയിലുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് ജയലളിതയ്‌ക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തത് എന്ന് താന്‍ പറയില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകള്‍. ഡി എം കെ നേതാവായ മുത്തുവേല്‍ കരുണാനിധി ആശുപത്രിയിലായതിന് കാരണവും ദുര്‍മന്ത്രവാദമാണെന്നും പറഞ്ഞു.
എം എല്‍ എ സ്ഥാനം ഭീഷണിയില്‍
ജയലളിത ചികിത്സയില്‍ കഴിയുന്നതിനിടെയാണ് എം എല്‍ എ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കെ ആര്‍ നഗറില്‍ ജയലളിതയ്ക്കെതിരെ മത്സരിച്ച് തോറ്റ സ്ഥാനാര്‍ഥി ജി പ്രവീണയാണ് കോടതിയെ സമീപിച്ചിത്. മെയ് 16ന് കെ ആര്‍ നഗര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും ജയലളിത ജയിച്ചത് അസാധുവാക്കണം എന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.
കയ്യൊപ്പ് ഇടാന്‍ പോലും പറ്റിയില്ല
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി കയ്യൊപ്പ് ഇടാന്‍ പോലും ജയലളിതയ്ക്ക് സാധിക്കാതിരുന്നതും സംഗതി വഷളാക്കി. സ്വന്തമായി കയ്യൊപ്പ് ഇടാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണോ ജയലളിത എന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നത്. ജയയുടെ വിരലടയാളം പതിച്ചത് ഡി എം കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്ത് രംഗത്തെത്തി.
അഭ്യൂഹങ്ങള്‍ പലതായിരുന്നു
മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി പല പല അഭ്യൂഹങ്ങളാണ് പചരിച്ചത്. മെഡിക്കല്‍ ബുള്ളറ്റിന്‍ പോലും കൃത്യമായി പുറത്ത് വരാത്തത് ഊഹാപോഹങ്ങള്‍ അധികമാക്കാന്‍ കാരണമായി. ഊഹാപോഹങ്ങള്‍ പുറത്ത് വിടുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അപ്പോഴെല്ലാം ആശുപത്രി അധികൃതര്‍ പറയുന്നത് പോലെ ജയലളിത സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന് വിശ്വസിച്ച് കാത്തിരിക്കുകയായിരുന്നു അവരുടെ പാര്‍ട്ടിക്കാരും ആരാധകരും.