ജയനഗർ ഉപതിരഞ്ഞെടുപ്പ്; രേഖപ്പെടുത്തിത് 55 ശതമാനം പോളിങ്, ബിജെപിയും കോൺഗ്രസും നേർക്കു നേർ...
ബെംഗളൂരു: കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ജയനഗർ മണ്ഡലത്തിലെ പോളീങ് അവസാനിച്ചു. 55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥി മരണമടഞ്ഞതോടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. രണ്ട് തവണ ജയനഗര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുത്തിട്ടുള്ള ബിഎന്‍ വിജയകുമാറിന്റെ മരണം കനത്ത തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടാക്കിയിട്ടുള്ളത്. മെയ് നാലിന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ബിഎന്‍ വിജയകുമാര്‍ മരണമടഞ്ഞത്.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും വിജയിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. വിജയകുമാറിന്റെ സഹോദരൻ ബി.എൻ. പ്രഹ്ളാദാണ് ഇവിടെ ബിജെപി സ്ഥാനാർഥി. അതേസമയം, തങ്ങളുടെ സ്ഥാനാർഥിയായ കാലെഗൗഡയെ പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് സഖ്യകക്ഷിയായ ജെഡിഎസ് പിന്തുണ നൽകിയിരുന്നു.
224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ മെയ്15ന് നടന്നിരുന്നു. 104 സീറ്റു നേടി ബിജെപി വലിയ ഒറ്റകക്ഷിയായെങ്കിലും 78 സീറ്റു ലഭിച്ച കോൺഗ്രസും 37 സീറ്റു ലഭിച്ച ജെഡ്എസ്സും ചേർന്ന് സർക്കാറുണ്ടാക്കിയിരുന്നു. ജയനഗർ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എംഎൽഎയായി വിജയിച്ച വ്യക്തിയായിരുന്നു വിജയകുമാർ. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടിയെയാണ് ഹൃദയാഘാതം മൂലം അദ്ദേഹം മരണപ്പെട്ടത്.