20 വർഷത്തിനിടെ 5 പാർട്ടികൾ,സിനിമാക്കഥയെ വെല്ലുന്ന ശത്രുത, ആരാണ് ജയപ്രദയുടെ എതിരാളി അസം ഖാൻ?
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗൗതം ഗംഭീറും, ജയ പ്രദയും ഉൽപ്പെടെയുള്ള സെലിബ്രിറ്റികൾ ബിജെപി ക്യാമ്പിലെത്തിയത്. നരേന്ദ്രമോദിയുടെ കീഴിൽ പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും ദേശിയ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു പാർട്ടിയിൽ പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നുമാണ് ജയപ്രദ പ്രതികരിച്ചത്.
ഗോവയിൽ ബിജെപിയുടെ കടുംവെട്ട്; ഭീഷണി ഉയർത്തിയ സഖ്യകക്ഷി എംഎൽഎമാരെ അടർത്തിയെടുത്തു
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ജയപ്രദ 20 വർഷത്തിനിടെ അഞ്ച് തവണയാണ് പാർട്ടിമാറിയത്. ബിജെപി സീറ്റായ രാംപൂരിൽ നിന്നാണ് ജയപ്രദ ഇക്കുറി ജനവിധി തേടുന്നത്. ഒരു കാലത്ത് അടുന്ന സുഹൃത്തും ഇപ്പോൾ മുഖ്യ ശത്രവുമായ അസംഖാനാണ് രാംപൂരിൽ ജയപ്രദയുടെ എതിരാളി.
തെലുങ്ക് ദേശം പാർട്ടിയിൽ തുടക്കം
1994ൽ 32ാം വയസിലാണ് ജയപ്രദയുടെ രാഷ്ട്രീയ പ്രവേശനം. തെലുങ്ക് ദേശം പാർട്ടി സ്ഥാപകനും പ്രശസ്ത നടനുമായിരുന്ന എൻ ടി രാമ റാവുവാണ് ജയപ്രദയെ രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പാർട്ടിയിൽ ജയപ്രദയുടെ വളർച്ച ഞൊടിയിടയിലായിരുന്നു. 1996 ആന്ധ്രാപ്രദേശിൽ നിന്നും അവർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.
ചന്ദ്രബാബു നായിഡുവിനോട് എതിർപ്പ്
തെലുങ്ക് ദേശം പാർട്ടിയുടെ ഭരണം എൻടിആറിന്റെ മരുമകൻ ചന്ദ്രബാബു നായിഡുവിന്റെ കൈയ്യിലെത്തിയതോടെയാണ് ജയപ്രദയ പാർട്ടിയോട് അകന്നത്. നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജയപ്രദ പാർട്ടി വിട്ടു.
സമാജ് വാദി പാർട്ടിയിൽ
ടിഡിപി വിട്ട ജയപ്രദയെ സമാജ്വാദി പാർട്ടി സന്തോഷ പൂർവ്വം സ്വീകരിച്ചു. 2004ലും 2009ലും രംപൂരിൽ നിന്നും എസ്പി ടിക്കറ്റിൽ ജയപ്രദ മത്സരിച്ച് ലോക്സഭയിലെത്തി. ഇപ്പോൾ എതിർസ്ഥാനാർത്ഥിയായ അസംഖാനാണ് 2004ൽ രാംപൂരിൽ ജയപ്രദയുടെ വിജയം ഉറപ്പിച്ചത്. എന്നാൽ പിന്നീട് ഇരുവരും ബദ്ധവൈരികളായി മാറുകയായിരുന്നു.
അമർ സിംഗുമായുള്ള അടുപ്പം
അസം ഖാന്റെ പാർട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന അമർ സിംഗുമായുള്ള ജയപ്രദയുടെ സൗഹൃദമാണ് ഇരുവരെയും തമ്മിൽ അകറ്റിയത്. 2009ലെ തിരഞ്ഞെടുപ്പിൽ ജയപ്രദ വീണ്ടും ജനവിധി തേടി. ജയപ്രദയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അസംഖാൻ രംഗത്തുണ്ടായിരുന്നു.
പൊതുജന മധ്യത്തിൽ
പൊതുജന മധ്യത്തിൽ ജയപ്രദയ്ക്ക് പൊട്ടിക്കരയേണ്ട അവസ്ഥയിൽ വരെ എത്തിയിരുന്നു ശത്രുത. ജയപ്രദയുടെ പ്രചാരണ റാലിയിൽവെച്ച് തന്നെ അസംഖാൻ അവരെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തി.
പാർട്ടിയിൽ നിന്നും പുറത്തേയ്ക്ക്
2010ൽ അമർ സിംഗിനെയും ജയപ്രദയേയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മുലായം സിംഗ് പുറത്താക്കി. അമർ സിംഗിനെ പരസ്യമായി പിന്തുണച്ചതിന്റെ പേരിലായിരുന്നു ജയപ്രദയ്ക്കെതിരെ നടപടി. ഇരുവരും ചേർന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പുതിയ പാർട്ടി രൂപികരിച്ചു.
തിരഞ്ഞെടുപ്പിന് മുൻപ്
2012ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലു നേടാൻ പാർട്ടിക്കായില്ല. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ജയപ്രദ അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിൽ എത്തിയ ബിജ്നോറിൽ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു.
അമർ സിംഗും ബിജെപിയിലേക്ക്
തന്റെ ഗോഡ് ഫാദർ എന്ന് ജയപ്രദ വിശേഷിപ്പിക്കുന്ന അമർ സിംഗ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രശംസിച്ച് നടത്തിയ പരാമർശങ്ങളാണ് അതിന് കാരണം. നിലവിൽ ആർഎൽഡിക്കൊപ്പം തുടരുകയാണ് അദ്ദേഹം.
ഗുരുതര ആരോപണങ്ങൾ
അസംഖാനെതിരെ അടുത്തിടെ ഗുരുതര ആരോപണങ്ങളാണ് ജയപ്രദ ഉന്നയിച്ചിരുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് തനിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായിരുന്നുവെന്നും നഗ്ന ചിത്രങ്ങൾ ഉണ്ടെന്നാരോപിച്ച് അസം ഖാൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ജയപ്രദ വെളിപ്പെടുത്തിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ