ബിജെപിക്ക് ഇടം കൊടുത്ത നേതാവാണ് കരുണാനിധി.. സൈബർ സഖാക്കൾ മദാറടിക്കുന്നതല്ല സത്യം, പോസ്റ്റ്
94 വർഷങ്ങളുടെ സംഭവബഹുലമായ ജീവിതത്തിന് മറീന ബീച്ചിലെ ആറടി മണ്ണിൽ തിരശ്ശീല വീഴുമ്പോൾ കരുണാനിധിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവും ആദർശങ്ങളുമെല്ലാം ഒരു പോലെ ചർച്ചയാവുകയാണ്. ഉയർച്ചകൾക്കൊപ്പം താഴ്ചകളും നിറഞ്ഞ, തമിഴർക്ക് ഒട്ടേറെ നന്മകൾ ചെയ്തതിനൊപ്പം അഴിമതിയുടെ കറകൂടി പുരണ്ടതായിരുന്നു കലൈഞ്ജറുടെ ജീവിതം.
എന്നാൽ മരണശേഷം നൽകേണ്ട ആദരവ് പോലും മറന്നാണ് പലരുടേയും പ്രതികരങ്ങൾ. സംഘപരിവാറിനെ തമിഴ് മണ്ണിൽ നിന്നും അകറ്റി നിർത്തിയ നേതാവാണ് കരുണാനിധിയെന്ന് സൈബർ സഖാക്കൾ അഭിപ്രായപ്പെടുമ്പോൾ അതിനെ ഖണ്ഡിച്ചും വാദങ്ങൾ ഉയരുന്നുണ്ട്.
പൊങ്കാല വാങ്ങി മോഹൻദാസ്
മരിച്ചയാളെ പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ.. കരുണാനാധി ചെയ്ത മൂന്ന് നല്ല കാര്യങ്ങള്‍ പറയാമോ എന്ന് ഇന്നലെ രാത്രിയോടെയാണ് സംഘപരിവാർ സൈദ്ധാന്തികനായ ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. അതിന്റെ പേരിൽ കൊട്ടക്കണക്കിന് പൊങ്കാലയും ട്രോളുകളും മോഹൻദാസ് ഏറ്റുവാങ്ങുകയും ചെയ്യുന്നു. സംഘപരിവാറിനെ അകറ്റി നിർത്തിയതാണ് കരുണാനിധി ചെയ്ത നല്ല കാര്യമെന്നാണ് ടിജി മോഹൻദാസിന് ലഭിക്കുന്ന മറുപടികൾ. എന്നാൽ സംഘപരിവാറിന് തമിഴ് നാട്ടിൽ ഇടം കൊടുത്ത നേതാവാണ് കരുണാനിധി എന്നതാണ് ചരിത്രം.
സംഭാവനകളെ പാടിപ്പുകഴ്ത്തുന്നു
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: മുത്തുവേൽ കരുണാനിധി കാലയവനികയ്ക്കു പിന്നിൽ മറയുന്നു. തമിഴക മുതലമൈച്ചർ, ദ്രാവിഡ കച്ചി തലൈവർ, കഥ- വചനം എഴുത്താളൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകളെ പാടിപ്പുകഴ്ത്തുകയാണ് യക്ഷ കിന്നര ഗന്ധർവ്വന്മാർ. കളത്തിൽ ചേരനേ, കലയിൽ ചോളനേ, കവിതയിൽ പാണ്ഡ്യനേ, എങ്കൾ കലൈഞ്ജറേ വാഴ്ക വാഴ്ക! അഞ്ചു തവണ മുഖ്യമന്ത്രി ആയപ്പോഴും വിഭവസമാഹരണത്തിൽ വിരുതു തെളിയിച്ച മഹാനാണ് മു.കരുണാനിധി.
പാർട്ടിയെ കുടുംബ സ്വത്താക്കി
1978ൽ നാലു വോള്യമായി പുറത്തുവന്ന ജസ്റ്റിസ് ആർഎസ് സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് കലൈഞ്ജറുടെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പെരിയോർ ഇവി രാമസ്വാമിയും കാ.നാ. അണ്ണാദുരൈയും നട്ടുനനച്ചു വളർത്തിയ ദ്രാവിഡ കക്ഷിയെ തൻെറ കുടുംബസ്വത്താക്കാൻ കരുണാനിധിക്കു സാധിച്ചു. സ്റ്റാലിൻ ചെന്നൈയിൽ, അഴഗിരി മധുരൈയിൽ, കനിമൊഴി ദില്ലിയിൽ.
സഖാക്കൾ പറയുന്നത് പോലല്ല
കരുണാനിധി ഹിന്ദുത്വ ഗോസായി രാഷ്ട്രീയത്തിന് ദ്രാവിഡ ദേശത്തു സൂചി കുത്താനിടം കൊടുത്തില്ല എന്നാണ് സൈബർ സഖാക്കൾ മദാറടിക്കുന്നത്. 1999-04 കാലത്ത് ബിജെപി മുന്നണിയിൽ ആയിരുന്നു ഡിഎംകെ. 99ലെ തെരഞ്ഞെടുപ്പിൽ തമിഴകത്തെ നാലു സീറ്റിൽ താമര വിരിഞ്ഞു- നീലഗിരി, തിരുച്ചിറപ്പള്ളി, നാഗർകോവിൽ, കോയമ്പത്തൂർ. വാജ്പേയിയുടെ ക്യാബിനറ്റിൽ മുരശൊലി മാരൻ വ്യവസായ, വാണിജ്യ വകുപ്പുകളും ടി ആർ ബാലു വനം- പരിസ്ഥിതി വകുപ്പും കയ്യാളി.
മഅദനിയെ അകത്താക്കിയതും
പറയുമ്പോൾ എല്ലാം പറയണമല്ലോ, നമ്മുടെ അബ്ദുൽ നാസർ മഅദനിയെ 1998ൽ ആദ്യം അകത്താക്കിയതും കരുണാനിധി ആയിരുന്നു. കോയമ്പത്തൂർ സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട മഅദനി ഒമ്പതു കൊല്ലം വിചാരണ തടവുകാരനായി കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്ന കാര്യം കലൈഞ്ജറുടെ പുതിയ പിന്തുണക്കാർക്ക് ഓർമയുണ്ടോ എന്തോ? എന്നാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അന്ത മലയാളത്താൻ
കരുണാനിധി ആദ്യം മുഖ്യമന്ത്രി ആയിരുന്നപ്പോൾ DMK മലയാളികൾക്കു നേരെ അക്രമം അഴിച്ചുവിട്ടു. എംജിആറിനെ അന്ത മലയാളത്താൻ എന്നാണ് കലൈഞ്ജർ പരാമർശിച്ചിരുന്നത്. കരുണാനിധി തെലുങ്കനാണെന്ന് എംജിആർ തിരിച്ചടിച്ചു എന്ന് കമന്റ് ബോക്സിലും അഡ്വക്കേറ്റ് ജയശങ്കർ പറയുന്നു. കരുണാനിധിയുടെ അഴിമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണ്ടി സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്