ഭർത്താവ് മരിച്ച് 2 മാസത്തിനുള്ളിൽ ഇവർക്ക് ഇതിന്റെ ആവശ്യമുണ്ടോ? സുമലതയെ അധിക്ഷേപിച്ച് രേവണ്ണ
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സുമലതയും മാണ്ഡ്യാ സീറ്റും. മാണ്ഡ്യാ സീറ്റിനെച്ചൊല്ലി ജെഡിഎസും കോൺഗ്രസും തമ്മിൽ ഭിന്നത തുടരുകയാണ്. മാണ്ഡ്യ മണ്ഡലം ജെഡിഎസിന് കോൺഗ്രസ് വിട്ടു നൽകിയതിൽ സുമലതയ്ക്ക് ശക്തമായ എതിർപ്പുണ്ട്. മാണ്ഡ്യാ സീറ്റിൽ സുമലത സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും താരം ബിജെപിയിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഇതിനിടെ സുമലതയും ജെഡിഎസുമായുള്ള തർക്കം കൂടുതൽ രൂക്ഷമാക്കുകയാണ് ജെഡിഎസ് മന്ത്രി രേവണ്ണയുടെ പരാമർശം. എച്ച് ഡി ദേവഗൗഡയുടെ മകനാണ് രേവണ്ണ. സുമലതയെ അധിക്ഷേപിക്കുന്നന രേവണ്ണയുടെ പ്രസ്താവന പുതിയ വിവാദങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.
മാണ്ഡ്യയിൽ സുമലത
പ്രമുഖ കോൺഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യയാണ് സുമലത. 3 വട്ടം മാണ്ഡ്യയിലെ എംപിയായിരുന്നു അംബരീഷ്. അംബരീഷിന്റെ മരണ ശേഷം സുമലത രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് കോൺഗ്രസ് വൃത്തങ്ങൾ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു. താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അത് മാണ്ഡ്യയിൽ നിന്നാകുമെന്നായിരുന്നു സുമലതയുടെ പ്രഖ്യാപനം.
വിട്ടുകൊടുക്കാതെ ജെഡിഎസ്
ജെഡിഎസിന്റെ സിറ്റിംഗ് സീറ്റാണ് മാണ്ഡ്യ. അതുകൊണ്ട് തന്നെ സുമലതയ്ക്ക് വേണ്ടി മാണ്ഡ്യ സീറ്റ് കോൺഗ്രസിന് വിട്ടു നൽകുന്നതിൽ ജെഡിഎസിന് കടുത്ത എതിർപ്പായിരുന്നു. കുമാരസ്വാമിയുടെ മകൻ നിഖിൽ മാണ്ഡ്യയിൽ നിന്നും ദളിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത.
സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കും
സുമലതയ്ക്ക് സീറ്റ് നൽകാനാവില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ അവർ മാണ്ഡ്യയിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യതയും കൂടി. അംബരീഷിന്റെ മരണത്തെ തുടർന്നുളള സഹതാപ തരംഗം സുമലതയ്ക്ക് ഗുണം ചെയ്യും. കോൺഗ്രസിന്റെ നല്ലൊരു വിഭാഗത്തിന്റെ പിന്തുണയും സുമലതയ്ക്കുണ്ടാകും. മണ്ഡലത്തിൽ ജെഡിഎസ് പരാജയപ്പെട്ടാൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ ഇത് വിള്ളൽ വീഴ്ത്തിയേക്കാം.
വിവാദ പരാമർശം
സുമലതയെ രൂക്ഷമായി വിമർശിച്ചാണ് ജെഡിഎസ് നേതാവ് രംഗത്തെത്തിയത്. ഭർത്താവ് മരിച്ച് രണ്ട് മാസത്തിനുള്ളിൽ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട ആവശ്യം സുമലതയ്ക്കുണ്ടോയെന്നാണ് ഒരു അഭിമുഖത്തിനിടെ രേവണ്ണ ചോദിച്ചത്. അംബരീഷിന്റെ മരണസമയത്ത് കുമാരസ്വാമി സർക്കാർ ചെയ്തുകൊടുത്ത സഹായങ്ങൾക്ക് നന്ദി കാണിക്കാൻ പോലും സുമലത തയാറായില്ലെന്നും രേവണ്ണ വിമർശിച്ചു. കർണാടകയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് രേവണ്ണ.
വിവാദം
രേവണ്ണയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. വനിതാ ദിനത്തിൽ ഇങ്ങനെയൊരു പരാമർശം കേൾക്കേണ്ടി വന്നത് വേദനിപ്പിച്ചെന്നും ഉത്തരവാദിത്തങ്ങളെ കുറിച്ച് തനിത്ത് ബോധ്യമുണ്ടെന്നും സുമലത പ്രതികരിച്ചു.
പ്രതിഷേധവുമായി ബിജെപിയും
സുമലത മാണ്ഡ്യയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ രേവണ്ണയുടെ പരാമർശത്തെ വിമർശിച്ച് ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയും രംഗത്തെത്തി. സംഭവം വിവാദമായതോടെ ദുരുദ്ദേശപരമായിരുന്നില്ല തന്റെ പ്രസ്താവനയെന്ന് വിശദീകരണവുമായി രേവണ്ണ രംഗത്തെത്തി. സുമലത മത്സരിക്കുന്നതിൽ തനിക്ക് വിയോജിപ്പില്ലെന്ന് പറഞ്ഞ രേവണ്ണ പക്ഷേ മാപ്പ് പറയാൻ തയാറായില്ല.
അമ്മ നഷ്ടപ്പെട്ട ഞങ്ങളുടെ ഡാഡിയാണ് മോദി; ജയലളിതയുടെ പകരക്കാരൻ മോദിയെന്ന് അണ്ണാ ഡിഎംകെ നേതാവ്