അമിത് ഷാ പണി തുടങ്ങി, ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നതായി ജനതാദൾ, കോൺഗ്രസ് എംഎൽഎമാർ
കുഷ്തഗിയിലെ കോൺഗ്രസ് എംഎൽഎ അമരഗൗഡ ലിംഗനഗൗഡയെയും ബിജെപി സമാന വാഗ്ദാനങ്ങളുമായി സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.
Recommended Video
ബെംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ആരെ ക്ഷണിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ കുതിരക്കച്ചവടത്തിനുള്ള നീക്കങ്ങളും തുടരുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയാണ് ജെഡിഎസ്, കോൺഗ്രസ് എംഎൽമാരെ ചാക്കിട്ടുപിടിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമീപിച്ചതായി ഒരു ജെഡിഎസ് എംഎൽഎ വെളിപ്പെടുത്തിയതോടെയാണ് കർണാടകയിലെ കുതിരക്കച്ചവട നീക്കങ്ങൾ പുറത്തായിരിക്കുന്നത്. മറുകണ്ടം ചാടിയാൽ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെന്നും ജെഡിഎസ് എംഎൽഎ വെളിപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് എംഎൽഎമാരായ അമരഗൗഡ ലിംഗനഗൗഡയെയും, അമരഗൗഡ പട്ടീൽ ബയ്യാപൂരിനെയും ബിജെപി സമാന വാഗ്ദാനങ്ങളുമായി സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. ബിജെപി നേതാക്കൾ തങ്ങളുടെ എംഎൽഎമാരെ ബന്ധപ്പെടാൻ ശ്രമിക്കുന്നതായി ജെഡിഎസ് നേതാവ് സാർവണയും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ജെഡിഎസ് ഒറ്റക്കെട്ടാണെന്നും, ഒരാൾക്കും പാർട്ടിയുടെ ഐക്യത്തെ തകർക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയാണെങ്കിൽ അവസരം പ്രയോജനപ്പെടുത്താനാണ് ബിജെപിയുടെ തീരുമാനം. ഇതനുസരിച്ചാണ് ജെഡിഎസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കങ്ങൾ ബിജെപി ക്യാമ്പിൽ ആരംഭിച്ചിരിക്കുന്നത്. നിലവിൽ 104 സീറ്റുള്ള ബിജെപിയ്ക്ക് കേവല ഭൂരിപക്ഷത്തിന് എട്ട് അംഗങ്ങളുടെ പിന്തുണ കൂടിയാണ് ആവശ്യമുള്ളത്.