വലിയ പെട്ടികളുമായി ജെഡിഎസ് എംഎൽഎ ബെംഗളൂരു വിമാനത്താവളത്തിൽ; ഒപ്പം യെദ്യൂരപ്പയുടെ മകനും, രാജി?
ദില്ലി: കർണാടകയിലെ ഭരണ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 14 വിമത എംഎൽഎമാരാണ് സർക്കാരിന് ഭീഷണി ഉയർത്തുന്നത്. അനുനയ ശ്രമം നടത്താനായി മുംബൈയിലെ ആഡംബര ഹോട്ടലിലെത്തിയ ഡികെ ശിവകുമാറിന് ഹോട്ടലിൽ പ്രവേശനം നിഷേധിച്ചതോടെ വലിയ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. മൂന്ന് മണിക്കൂറോളം നേരമാണ് ശിവകുമാറും സംഘവും ഹോട്ടലിന് പുറത്ത് കാത്ത് നിന്നത്. എംഎൽഎമാരെ കാണാതെ മടങ്ങിപ്പോകില്ലെന്ന നിലപാടിൽ ശിവകുമാർ ഉറച്ച് നിന്നതോടെ മുംബൈ പോലീസ് കോൺഗ്രസിന്റെ ക്രൈസിസ് മാനേജരെ കസ്റ്റഡിയിൽ എടുത്തു.
ഡികെ ദ ട്രബിള്‍ ഷൂട്ടര്‍! വിമതരെ കാണാതെ തിരിച്ചുപോക്കില്ലെന്ന് ശിവകുമാർ, ദയവായി മനസ്സിലാക്കണമെന്ന്
മുംബൈയിൽ ശിവകുമാറിനെ തടഞ്ഞതിന് പിന്നിലും ബിജെപിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതിനിടെ സഖ്യസർക്കാരിന്റെ ആശങ്ക വർധിപ്പിച്ച് ഒരു ജെഡിഎസ് എംഎൽഎ കൂടി രാജിക്കൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡയെയാണ് ബെംഗളൂരു എയർപോർട്ടിൽ ദുരൂഹസാഹചര്യത്തിൽ കണ്ടത്.
വിമാനത്താവളത്തിൽ
സ്പീക്കർക്ക് രാജി സമർപ്പിച്ച ശേഷം വിമത എംഎൽഎമാർ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് പോയത്. എംഎൽഎമാർ യോഗ പരിശീലിക്കുന്നതിന്റെയും ഭക്ഷണം ആസ്വദിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇതിനിടയിലാണ് ബെംഗളൂരു എയർപോർട്ടിൽ ജെഡിഎസ് എംഎൽഎയെ കണ്ടത്. സർക്കാർ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ എംഎൽഎയെ വിമാനത്താവളത്തിൽ കണ്ടത് അഭ്യൂഹങ്ങൾക്ക് ഇടയാക്കി. വലിയ സ്യൂട്ട്കേസുമായാണ് എംഎൽഎയുടെ യാത്ര. മുംബൈയിലേക്കാണോ യാത്ര എന്ന ചോദ്യത്തിന് മറുപടി പറയാൻ അദ്ദേഹം തയാറായില്ല.
ബിജെപി നേതാക്കളും
ബിജെപി സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രയും ഇതേ സമയം ബെംഗളൂരു വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഒരുമിച്ചാണോ ഇരുവരുടെയും യാത്ര എന്ന ചോദ്യത്തോട് പ്രതികരിക്കാനും ശ്രീനിവാസ ഗൗഡ കൂട്ടാക്കിയില്ല. ഇതോടെ ജെഡിഎസ് എംഎൽഎയെ കർണാടകയ്ക്ക് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന അഭ്യൂഹവും ശക്തമായി. ബിജെപിയുടെ യൂത്ത് വിംഗ് ജനറൽ സെക്രട്ടറിയാണ് ബിവൈ വിജയേന്ദ്ര. സഖ്യ സർക്കാരിനും മുഖ്യമന്ത്രി കുമാരസ്വാമിക്കുമെതിരെയുള്ള പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നതും വിജയേന്ദ്രയാണ്.
ആരോപണം
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയ നേതാവാണ് ശ്രീനിവാസ ഗൗഡ. ജെഡിഎസിൽ നിന്നും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ തന്നെ സമീപിച്ചെന്നും വൻ തുക വാഗ്ദാനം ചെയ്തുവെന്നുമായിരുന്നു ശ്രിനിവാസ ഗൗഡയുടെ ആരോപണം. ഇതിന് പിന്നാലെ രണ്ട് ബിജെപി നേതാക്കളുടെ പേരെടുത്ത് പറഞ്ഞും ആരോപണം ഉന്നയിച്ചു. ഇവർ 5 കോടി രൂപ നൽകിയെന്നും 25 കോടി രൂപ ഉടൻ നൽകുമെന്ന് വാഗ്ദാനം ചെയ്തതായും ശ്രീനിവാസ ഗൗഡ വെളിപ്പെടുത്തിയിരുന്നു. അവർ എന്നോട് നിയമസഭാംഗത്വം രാജി വയ്ക്കാൻ ആവശ്യപ്പെട്ടു, പക്ഷെ ഞാനത് നിരസിച്ചു എന്നാണ് വാർത്താ സമ്മേളനത്തിൽ ശ്രീനിവാസ ഗൗഡ പറഞ്ഞത്.
പ്രതിസന്ധിയിൽ സർക്കാർ
16 എഎൽഎമാരാണ് രാജി സമർപ്പിക്കുകയും സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തത്. ഇതോടെ കടുത്ത പ്രതിസന്ധിയാണ് കുമാരസ്വാമി സർക്കാരിന് മുന്നിലുള്ളത്. നിയമസഭാ സ്പീക്കർ കെ ആർ രമേശ് കുമാർ ഇതുവരെ എംഎൽഎമാരുടെ രാജി അംഗീകരിച്ചിട്ടില്ല. സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് വിമത എഎൽഎമാർ. ജൂലൈ 12 നും 15നും വിമത എംഎൽഎമാരുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രതിസന്ധികൾക്കും കാരണം ബിജെപി ആണെന്നാണ് കോൺഗ്രസും ജെഡിഎസും ആരോപിക്കുന്നത്.
അനുനയ ശ്രമം പാളി
വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കവും പാളി. ഡികെ ശിവകുമാർ മുംബൈയിലേക്ക് വരുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് എംഎൽഎമാർ മുംബൈ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നൽകി. തുടർന്ന് നൂറ് പോലീസുകാരെ ഹോട്ടലിന് മുമ്പിൽ വിന്യസിച്ചു. മുംബൈയിലെത്തിയ ഡികെ ശിവകുമാർ 3 മണിക്കൂറോളം കാത്തുനിന്നിട്ടും എംഎൽഎമാരെ കാണാനായില്ല. തുടർന്ന് ഹോട്ടലിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എംഎൽഎമാരെ കാണാതെ മടങ്ങില്ലെന്ന് ശിവകുമാർ നിലപാട് എടുത്തതോടെ ഡികെ ശിവകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.