സർക്കാരുണ്ടാക്കാൻ കോൺഗ്രസിനൊപ്പം ജെഡിഎസ്.. അടിവരയിട്ട് ഉറപ്പിച്ച് ദേവഗൗഡയും കുമാരസ്വാമിയും!
ബംഗളൂരു: തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം പിന്തുണ കോണ്‍ഗ്രസിന് തന്നെയെന്ന് അടിവരയിട്ട് പറഞ്ഞ് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. നേരത്തെ തന്നെ കോണ്‍ഗ്രസിനുളള പിന്തുണ ദേവഗൗഡ തുറന്ന് പ്രഖ്യാപിച്ചിരുന്നു. മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും പിന്തുണ കോണ്‍ഗ്രസിനാണെന്ന് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനേയും ജെഡിഎസ് പിന്തുണയ്ക്കും.
മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ രാജ്യത്തിന്റെ കൃത്യമായ രാഷ്ട്രീയ ചിത്രം ലഭിക്കും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. ദേശീയ പാര്‍ട്ടിയുടെ പിന്തുണ കൂടാതെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. കര്‍ണാടകത്തില്‍ 18-19 സീറ്റുകളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്ത്ഥികള് വിജയിക്കുമെന്നും ദേവഗൗഡ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയും രംഗത്തിറങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനാണ് ദേവഗൗഡ രംഗത്ത് ഇറങ്ങുക എന്നാണ് സൂചന. സവമായ സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്ക് ദേവഗൗഡയെ വേണമെങ്കില്‍ പ്രധാനമന്ത്രിയാക്കാം എന്ന് നേരത്തെ കുമാരസ്വാമി പറഞ്ഞിരുന്നു. എന്നാല്‍ ദേവഗൗഡയ്ക്ക് ആ നീക്കത്തോട് താല്പര്യമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം മുന്നണി രൂപീകരണ നീക്കത്തിനോടും ദേവഗൗഡയ്ക്ക് താല്പര്യമില്ല. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു മുന്നണി സര്‍ക്കാര്‍ സാധ്യമല്ലെന്നാണ് ദേവഗൗഡ നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാകണമെങ്കില് ചിതറി നില്‍ക്കുന്നവരെയെല്ലാം ഒരുമിച്ച് നിര്‍ത്തേണ്ടതുണ്ട്.