കോണ്‍ഗ്രസിനെ പറ്റിച്ച് ജെഡിഎസ് പാലം വലിച്ചു; ബിജെപിക്ക് വോട്ട് മറിച്ചെന്ന് മന്ത്രി, വന്‍ വിവാദം
ബെംഗളൂരു: കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ജെഡിഎസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തല്‍. ജെഡിഎസ് മന്ത്രി തന്നെയാണ് ഇക്കാര്യം പരസ്യമായി പറഞ്ഞത്. മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ജെഡിഎസ് ബിജെപിയുമായി ഒത്തുകളിച്ചുവെന്നാണ് വിവരങ്ങള്‍. കോണ്‍ഗ്രസും ജെഡിഎസും സംയുക്തമായി മല്‍സരിപ്പിച്ച സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനാണ് ജെഡിഎസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത്.
പാര്‍ട്ടി നേതാവായ മന്ത്രി തന്നെ ഇക്കാര്യം പരസ്യമാക്കിയത് വന്‍ വിവാദമായിട്ടുണ്ട്. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ വീഴുമെന്ന് ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ അടുത്തിടെ പറഞ്ഞിരുന്നു. പുതിയ വിവാദം ശക്തമാകുന്നതോടെ സര്‍ക്കാരിലെ ഭിന്നത മറനീക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....
ബിജെപിക്ക് വോട്ട് മറിച്ചു
മൈസൂരില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് മറിച്ചെന്നാണ് മന്ത്രി ജിടി ദേവ ഗൗഡ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയത്. സഖ്യത്തിന്റെ സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തിട്ടുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
മൈസൂര്‍-കുടക് മണ്ഡലത്തില്‍
മൈസൂര്‍-കുടക് ലോക്‌സഭാ മണ്ഡലത്തില്‍ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായത് സിഎച്ച് വിജയ്ശങ്കറാണ്. കോണ്‍ഗ്രസ് പ്രതിനിധിയായ ഇദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവത്രെ. ജെഡിഎസ് നേതാക്കളുടെ അറിവോടെയാണോ വോട്ട് മറിച്ചത് എന്നാണ് അറിയേണ്ടത്.
തീരുമാനത്തിന് വിരുദ്ധം
നേതൃത്വങ്ങളുടെ തീരുമാനത്തിന് വിരുദ്ധമായിട്ടാണ് സാധാരണ പ്രവര്‍ത്തകര്‍ നീങ്ങിയതെന്ന് മന്ത്രി സൂചിപ്പിക്കുന്നു. സീറ്റ് വിഭജനത്തിലെ അതൃപ്തിയാണ് വോട്ട് മറിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഏറെ വൈകിയാണ് സീറ്റ് വിഭജനം പൂര്‍ത്തിയായതെന്നും മന്ത്രി ദേവഗൗഡ പറഞ്ഞു.
നേതൃത്വത്തിന് സാധിച്ചില്ല
സീറ്റ് വിഭജനത്തില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. അവരെ ആശ്വസിപ്പിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. മന്ത്രി തന്നെ ഇക്കാര്യം പറഞ്ഞതോടെ പല സീറ്റിലും ബിജെപിയുമായി ഒത്തുകളി നടന്നോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സംശയം.
ഭിന്നത രൂക്ഷം
ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഭിന്നത രൂക്ഷമാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ സാഹചര്യമായിരുന്നു. അന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഒത്തുകളി നടന്നുവെന്ന് സംശയമുയര്‍ന്നിരുന്നു.
അന്ന് സഖ്യമുണ്ടായിരുന്നില്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് മുമ്പ് സഖ്യധാരണയുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കിയത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യം മറിച്ചായിരുന്നു.
സീറ്റ് വിഭജനം പൊല്ലാപ്പ്
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസും ജെഡിഎസും സഖ്യം തുടരാന്‍ തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ഥികളെയും നിര്‍ണയിച്ചു. എന്നാല്‍ സീറ്റ് വിഭജന വിഷയത്തില്‍ വളരെ വൈകിയാണ് അന്തിമതീരുമാനം വന്നത്.
പ്രശ്‌നം ഇതാണ്
നേതാക്കള്‍ ധാരണയായെങ്കിലും സാധാരണ പ്രവര്‍ത്തകര്‍ സഖ്യത്തിന് എതിരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ആശ്വസിപ്പിക്കാനും പ്രശ്‌നം പരിഹരിക്കാനും ശ്രമം നടന്നില്ല. അതുകൊണ്ടുതന്നെ വോട്ടുകള്‍ കൃത്യമായി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്നും ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ വിലയിരുത്തുന്നു.
കോണ്‍ഗ്രസിനെതിരെ
അതേസമയം, ജെഡിഎസ് വോട്ടുകള്‍ ബിജെപിക്ക് കിട്ടിയെന്ന മന്ത്രിയുടെ വാക്കുകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വിവാദത്തിന് വഴിവെക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ദക്ഷിണ കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസ്സും ശക്തമായ പോര് നിലനിന്നിരുന്നു.
വ്യക്തമായ തെളിവ്
ചാമുണ്ഡേശ്വരി നിയമസഭാ മണ്ഡലത്തിലെ ഉദ്ബുരു പഞ്ചായത്തില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് ജെഡിഎസ് മന്ത്രി വിശദീകരിച്ചു. ഇക്കാര്യം തനിക്ക് അറിയാം. ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖ്യസ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തപ്പോള്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ മറിച്ചുവെന്നും മന്ത്രി പറഞ്ഞു.
ബിജെപിക്ക് അഞ്ച് സീറ്റ് പോലും
സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും പ്രവര്‍ത്തകര്‍ക്കിടയിലെ ഭിന്നത പരിഹരിക്കാന്‍ സമയമുണ്ടാകുമായിരുന്നു. ഇരുപാര്‍ട്ടികളും ഐക്യത്തോടെ നിന്നിരുന്നെങ്കില്‍ ബിജെപിക്ക് അഞ്ച് സീറ്റ് പോലും കിട്ടില്ലായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാന ചിത്രം ഇങ്ങനെ
28 ലോക്‌സഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. എല്ലാ മണ്ഡലങ്ങളിലും ജെഡിഎസും കോണ്‍ഗ്രസും സഖ്യമായിട്ടാണ് മല്‍സരിച്ചത്. മൈസൂരില്‍ പ്രതാപ് സിംഹയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ഇദ്ദേഹം.
വിഷപ്പാമ്പുകളെ കൈയ്യിലെടുത്ത് പ്രിയങ്ക; വീഡിയോ വൈറല്‍, ഭയത്തോടെ ജനങ്ങള്‍... പ്രചാരണത്തിനിടെ