ബിജെപിക്ക് വീണ്ടും തിരിച്ചടി; ശക്തമായ നിലപാടുമായി ജെഡിയു, മോദിയും ഷായും ശരിക്കും പെട്ടു
Recommended Video
പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപിക്ക് സഖ്യകക്ഷിയില്‍ നിന്ന് പുതിയ തിരിച്ചടി. ബിജെപിയുടെ എല്ലാ നീക്കങ്ങളെയും സഖ്യകക്ഷി എന്ന നിലയില്‍ തങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് ബിഹാര്‍ ഭരിക്കുന്ന ജെഡിയു വ്യക്തമാക്കി. ജെഡിയുവിന്റെ വരവ് ബിജെപിക്ക് നേരത്തെ ഒരു സഖ്യകക്ഷിയെ നഷ്ടമാക്കിയിരുന്നു.
പഴയ സഖ്യകക്ഷിയെ കൈവിട്ട ശേഷമാണ് ബിജെപി ജെഡിയുവിനെ മുറുകെ പിടിച്ചത്. എന്നാല്‍ ഇപ്പോള്‍ ജെഡിയു നിലപാട് ശക്തമായ നിലപാട് എടുത്തിരിക്കുകയാണ്. അതാകട്ടെ, ഹിന്ദുത്വ ശക്തികള്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്ന രാമക്ഷേത്രവുമായി ബന്ധപ്പെട്ടാണുതാനും. എന്ത് നിലപാട് എടുക്കണമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം....
ബിഹാറില്‍ എന്‍ഡിഎയില്‍ ഭിന്നത
ജെഡിയുവുമായി ബിജെപി അടുത്തതിനെ തുടര്‍ന്ന് ബിഹാറില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമായിരുന്നു. ജെഡിയു വല്യേട്ടന്‍ ചമയാന്‍ നോക്കുന്നുവെന്നാരോപിച്ച് സഖ്യത്തിലുണ്ടായിരുന്ന ആര്‍എസ്എല്‍പി രാജിവെച്ചു. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിയാണ് ആര്‍എസ്എല്‍പി. ഇദ്ദേഹം കേന്ദ്രമന്ത്രിസ്ഥാനവും രാജിവച്ചു. ഇനി കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശക്തമായ സ്വാധീനം
ബിഹാറില്‍ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് കുശ്വാഹ. ഇദ്ദേഹം മുന്നണി വിട്ടത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. ജെഡിയുവും ബിജെപിയും പ്രധാന ലോക്‌സഭാ സീറ്റുകള്‍ പങ്കിട്ടതാണ് കുശ്വാഹയെ പ്രകോപിപ്പിച്ചത്. കുശ്വാഹയുടെ പാര്‍ട്ടിക്ക് വെറും രണ്ടു സീറ്റ് മാത്രമാണ് നല്‍കിയത്.
ജെഡിയു മുഖം മിനുക്കുന്നു
എന്നാല്‍ ജെഡിയു ഇപ്പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ബിജെപിയുടെ എല്ലാ നയങ്ങളോടും യോജിപ്പില്ലെന്നാണ് അവരുടെ നിലപാട്. അയോധ്യ വിഷയത്തില്‍ ക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്ന് ജെഡിയു പറയുന്നു.
പെട്ടത് ബിജെപി
ഹിന്ദുത്വ ശക്തികള്‍ ഓര്‍ഡിനന്‍സ് വഴി ക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മോദി സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും അവര്‍ പറയുന്നു. എന്നാല്‍ സഖ്യകക്ഷിയായ ജെഡിയു ഓര്‍ഡിനന്‍സിനെ പിന്തുണയ്ക്കില്ലെന്ന വ്യക്തമാക്കുന്നു. ഇതോടെ വ്യക്തമായ നിലപാട് എടുക്കാന്‍ ബിജെപി പ്രയാസപ്പെടുകയാണ്.
പ്രതിഛായ ഇടിഞ്ഞു
ജെഡിയു സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍സിപി സിങ് ആണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ക്ഷേത്ര വിവാദം ഉയര്‍ത്താതെ തന്നെ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു. 2014ലെ സാഹചര്യത്തില്‍ നിന്ന് ബിജെപിയുടെ പ്രതിഛായ ഇടിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെഡിയുവിനെ തള്ളി ബിജെപി
എന്നാല്‍, ബിജെപി രാമക്ഷേത്ര വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. രാമക്ഷേത്രം ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വിഷയമാണെന്ന് ബിഹാറിലെ ബിജെപി വക്താവ് പറഞ്ഞു. ക്ഷേത്രം ഉടന്‍ നിര്‍മിക്കുക തന്നെ ചെയ്യുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി. ഇതോടെ സഖ്യത്തിലെ രണ്ടുപാര്‍ട്ടികളും കൊമ്പുകോര്‍ത്തിരിക്കുകയാണ്.
ജെഡിയു ഇടപെടല്‍ ആദ്യം
രാമക്ഷേത്ര വിഷയത്തില്‍ ജെഡിയു ഇടപെടുന്നത് ആദ്യമാണ്. ഈ വിഷയം ജെഡിയു ഇതുവരെ ചര്‍ച്ചയാക്കിയിരുന്നില്ല. ഐക്യത്തിനും സമാധാനത്തിനുമാണ് ജെഡിയു ഊന്നല്‍ നല്‍കുന്നത്. മറിച്ചുള്ള ഒരു നീക്കത്തെയും ജെഡിയു പിന്തുണയ്ക്കുകയുമില്ലെന്നും ജെഡിയു ജനറല്‍ സെക്രട്ടറി ആര്‍സിപി സിങ് വ്യക്തമാക്കി.
വര്‍ഗീയ വിഷയങ്ങള്‍
നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിന് പിന്നാലെയാണ് ജെഡിയു നിലപാട് ശക്തമാക്കിയിരിക്കുന്നത്. ബിജെപി വിരുദ്ധ തരംഗം ഹിന്ദി ഹൃദയ ഭൂമിയില്‍ ശക്തമാണെന്ന് ഫലം വന്നപ്പോള്‍ വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ വര്‍ഗീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് ജെഡിയുവിന്റെ പക്ഷം.
രാമക്ഷേത്ര വിവാദം
രാമക്ഷേത്ര വിവാദം ഉയര്‍ത്തിക്കാട്ടാതെ തന്നെ ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. 2014ലെ അത്ര പ്രതിഛായ ബിജെപിക്ക് ഇന്നില്ല. എങ്കിലും 2004, 2009 വര്‍ഷങ്ങളിലേക്കാളും സ്വാധീനം പാര്‍ട്ടിക്ക് ശക്തവുമാണ്. ഈ സാഹചര്യത്തില്‍ വിവാദ വിഷയങ്ങള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലതെന്നും 2014ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞിരുന്ന പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുന്നു.
ഒരു വിട്ടുവീഴ്ചയുമില്ല
വികസനത്തില്‍ ഊന്നിയ കാഴ്ചപാടോടെയാണ് ബിഹാറിലെ എന്‍ഡിഎ മുന്നോട്ട് പോകുന്നതെന്ന് ജെഡിയു വക്താവ് നീരജ് കുമാര്‍ പറയുന്നു. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം നോക്കിയല്ല തങ്ങള്‍ നിലപാട് എടുത്തത്. ബിഹാറില്‍ വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്നും നീരജ് കുമാര്‍ വ്യക്തമാക്കി.
ബിജെപി നിലപാട് ഇങ്ങനെ
എന്നാല്‍ ജെഡിയു നിലപാടിനെതിരെ ബിജെപി രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നിലപാട് മാറ്റുന്ന രീതി തങ്ങള്‍ക്കില്ലെന്ന് വക്താവ് റജിബ് രഞ്ജന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രാദേശിക വിഷയത്തില്‍ ഊന്നിയാണ് നടക്കുക. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് ദേശീയ വിഷയങ്ങളാണ്. പ്രധാനമന്ത്രി ഇപ്പോഴും ജനകീയനാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനേക്കാള്‍ വോട്ട് തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും രഞ്ജന്‍ പറഞ്ഞു.
രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് തിളങ്ങിയപ്പോഴും ഇന്ത്യക്കാർ തിരഞ്ഞത് ഭാര്യയെ; ആരാണ് സാറാ പൈലറ്റ്?