ജെഇഇ പരീക്ഷ 2020; ആദ്യ മൂന്ന് ദിനങ്ങളില്‍ പരീക്ഷ എഴുതാതിരുന്നത് 25 ശതമാനം വിദ്യാര്‍ത്ഥികള്‍
ദില്ലി: ജെഇഇ പ്രവേശന പരീക്ഷയുടെ ആദ്യ മൂന്ന് ദിനങ്ങളില്‍ 25 ശതമാനം വിദ്യാര്‍ത്ഥികള്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത 458521 വിദ്യാര്‍ത്ഥികളില്‍ 114563 വിദ്യാര്‍ത്ഥികള്‍ ആദ്യ മൂന്ന് ദിവസങ്ങളിലെ പരീക്ഷയ്ക്ക് ഹാജരായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കെ പ്രവേശന പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കേയാണ് ആദ്യ മൂന്ന് ദിനങ്ങളില്‍ തന്നെ 25 ശത്മാനം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നത്.
പുതിയ കണക്കുകള്‍ കൂടി പുറത്തു വന്നതോടെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളും സാമൂഹിക അകലവും പാലിച്ചു കൊണ്ടാണ് ചൈവ്വാഴ്ച ജെഇഇ പരീക്ഷകള്‍ ആരംഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ 343958 പേര് മാത്രമാണ് പരീക്ഷ എഴുതിയത്. ഒന്നാം ദിവസം 54.67 ശതമാനം പേരും രണ്ടാം ദിനം 81 ശതമാനം പേരും മൂന്നാം ദിവസം 82 ശതമാനം പരീക്ഷയ്ക്ക് ഹാജരായി. സെപ്റ്റംബര്‍ 6 വരെ ജെഇഇ പരീക്ഷ നടക്കും.
Recommended Video
കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 570 ല്‍ നിന്നും 660 ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. സീറ്റുകളുടെ ക്രമീകരണം, ഒരു മുറിയില്‍ നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികള്‍, പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തുന്നതും പുറത്തു പോവുന്നതും എന്ന് തുടങ്ങിയ എല്ലാ കാര്യങ്ങളിലും കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നെന്നും പ്രവേശന പരീക്ഷ അതോറിറ്റി അറിയിച്ചു.
"പരീക്ഷാ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലും പരീക്ഷാ ഹാളിനകത്തും എല്ലായ്പ്പോഴും ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കുന്നുണ്ട്. സ്ഥാനാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ പരിശോധിക്കുന്നതിനുള്ള സാധാരണ പ്രക്രിയ ബാർകോഡ് റീഡറുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു, അവ പരീക്ഷാകേന്ദ്ര അധികൃതർക്ക് ലഭ്യമാക്കിയിട്ടുണ്ട്'- പ്രവേശന പരീക്ഷ അതോറിറ്റി ഇദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 ഇംഗ്ലീഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഐടി, എൻഐടി, കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾ (സിഎഫ്ടിഐ) എന്നിവിടങ്ങളിലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി 9 ലക്ഷത്തിലധികം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സർക്കാരുകൾ വിദ്യാർത്ഥികൾക്ക് ഗതാഗതം ഉറപ്പുവരുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.