ജെസ്ന ബെംഗളൂരുവിൽ വന്നോ? തെളിവൊന്നും കിട്ടാതെ പോലീസ് സംഘം... ഇനി മൈസൂരിലേക്ക്...
ബെംഗളൂരുവിൽ എത്തിയതിനുള്ള തെളിവൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.
ബെംഗളൂരു/കോട്ടയം: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താൻ ബെംഗളൂരുവിൽ നടത്തിയ തിരച്ചിൽ വിഫലം. ബെംഗളൂരുവിലെ ആശ്വാസ് ഭവനിൽ ജെസ്നയെ കണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം നഗരത്തിലെത്തി തിരച്ചിൽ നടത്തിയത്. എന്നാൽ ജെസ്ന ബെംഗളൂരുവിൽ എത്തിയതിനുള്ള തെളിവൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.
ബെംഗളൂരു മഡിവാള ആശ്വാസ് ഭവനിലെ ജീവനക്കാരനായ ജോർജാണ് ജെസ്നയെ ഇവിടെവച്ച് കണ്ടതായി വെളിപ്പെടുത്തൽ നടത്തിയത്. ഒരു യുവാവിനൊപ്പം ജെസ്ന ആശ്വാസ് ഭവനിൽ എത്തിയെന്നും, പിന്നീട് മൈസൂരുവിലേക്ക് പോവുകയാണെന്ന് പറഞ്ഞ് അവിടെനിന്ന് യാത്രതിരിച്ചെന്നുമാണ് ജോർജ് പറഞ്ഞിരുന്നത്.
ചോദ്യം ചെയ്യൽ...
മുക്കൂട്ടുത്തറയിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെ ബെംഗളൂരുവിൽ കണ്ടിരുന്നുവെന്ന വിവരത്തെ തുടർന്നാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളൂരുവിലെത്തിയത്. എന്നാൽ ജെസ്നയെ കണ്ടതായി പറയുന്ന ആശ്വാസ് ഭവനിൽ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ജെസ്ന ഇവിടെ വന്നതിന് തെളിവുകളൊന്നും ലഭിച്ചില്ല. ജെസ്നയെ കണ്ടെന്ന് പറഞ്ഞ ജീവനക്കാരനെ പോലീസ് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു.
സിസിടിവിയിൽ ഇല്ല...
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷവും താൻ കണ്ടത് ജെസ്നയെ തന്നെയാണെന്നാണ് ആശ്വാസ് ഭവനിലെ ജീവനക്കാരൻ ഉറപ്പിച്ചു പറയുന്നത്. തനിക്ക് പുറമേ ആശ്വാസ് ഭവനിലെ പാചകക്കാരിയും ജെസ്നയെ കണ്ടതായും ഇയാൾ പറയുന്നു. അതേസമയം, ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ജെസ്നയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല. ഇതോടെയാണ് ജീവനക്കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്.
പരിക്കേറ്റെന്ന്...
ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജെസ്ന ആശ്വാസ് ഭവനിൽ വന്നതെന്നും, യാത്രയ്ക്കിടെ അപകടമുണ്ടായി ഇയാൾക്ക് പരിക്കേറ്റിരുന്നുവെന്നും ആശ്വാസ് ഭവനിലെ ജീവനക്കാരൻ പറഞ്ഞിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവും ജെസ്നയും ബെംഗളൂരു നിംഹാൻസിൽ ചികിത്സ തേടിയതായും ഇയാൾ വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ പോലീസ് സംഘം ബെംഗളൂരു നിംഹാൻസിലെത്തി അന്വേഷണം നടത്തിയെങ്കിലും ജെസ്ന ഇവിടെ വന്നതിന് യാതൊരു തെളിവും ലഭിച്ചില്ല. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിലും ജെസ്നയുടെയോ യുവാവിന്റെയോ ചിത്രങ്ങൾ ലഭിച്ചില്ല.
തുടരും...
അതേസമയം, ജെസ്നയ്ക്ക് വേണ്ടി നടത്തിയ ആദ്യദിവസത്തെ തിരച്ചിൽ വിഫലമായെങ്കിലും വിശദമായ അന്വേഷണം നടത്താനാണ് പോലീസ് സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ബെംഗളൂരുവിലെ വിവിധ ആശുപത്രികളിലടക്കം കൂടുതൽ സ്ഥലങ്ങളിൽ പോലീസ് സംഘം പരിശോധന നടത്തും. ഇതിനുപുറമേ, ഒരു സംഘം മൈസൂരുവിലും അന്വേഷണം നടത്തും. ജെസ്നയും യുവാവും ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുമെന്ന് പറഞ്ഞതായുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം മൈസൂരുവിലും അന്വേഷണം നടത്തുന്നത്.
വിവാഹം കഴിപ്പിക്കാമോ...
ജെസ്നയും മുണ്ടക്കയം സ്വദേശിയായ യുവാവും ഒരുമിച്ചാണ് ബെംഗളൂരു ആശ്വാസ് ഭവനിൽ എത്തിയതെന്നാണ് ഇവിടുത്തെ മലയാളി ജീവനക്കാരൻ വെളിപ്പെടുത്തിയത്. സൗജന്യമായി ഭക്ഷണം ലഭിക്കുന്ന സ്ഥലമായ ആശ്വാസ് ഭവനിലെത്തിയ ഇരുവരും വിവാഹം കഴിപ്പിച്ചു തരാമോ എന്ന് അന്വേഷിച്ചതായും ഇയാൾ പറഞ്ഞു. ബൈക്കിലാണ് ഇരുവരും ബെംഗളൂരുവിൽ വന്നതെന്നും, യാത്രയ്ക്കിടെ യുവാവിന് പരിക്കേറ്റതായും ഇവർ ജീവനക്കാരനോട് പറഞ്ഞിരുന്നു. നിംഹാൻസിൽ ചികിത്സ തേടിയ യുവാവിന്റെ കൈയിൽ പരിക്കേറ്റ പാടുണ്ടായിരുന്നതായും ജീവനക്കാരൻ വെളിപ്പെടുത്തി.
ക്ലിപ്പിട്ട പെൺകുട്ടി...
മുക്കൂട്ടുതറയിൽ നിന്ന് കാണാതായ പെണ്കുട്ടിയുടെ ഫോട്ടോ കണ്ടാണ് ഇക്കാര്യങ്ങളെല്ലാം ഇയാൾ വെളിപ്പെടുത്തിയത്. കാണാതായ ജെസ്നയെയാണ് താൻ കണ്ടതെന്നാണ് ഇയാൾ ഇപ്പോഴും ഉറപ്പിച്ചു പറയുന്നത്. പെൺകുട്ടിയുടെ പല്ലിൽ സ്റ്റീൽ കമ്പിയിട്ടിരുന്നതായും ഇയാൾ പറയുന്നു. അതേസമയം, ബെംഗളൂരുവിൽ കണ്ടത് ജെസ്നയെയാണോ എന്ന കാര്യം പെൺകുട്ടിയുടെ ബന്ധുക്കളും സ്ഥിരീകരിച്ചിട്ടില്ല.
കാണാതായത്...
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച് പിന്നീട് കാണാതാവുകയായിരുന്നു. സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തി. എന്നാൽ ഇതിനുശേഷം ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല.
എരുമേലിയിൽ നിന്ന് ജെസ്ന എവിടെ പോയി? മൊബൈൽ ഫോണിൽ ഒന്നുമില്ല... അന്വേഷണത്തിന് ഇനി പ്രത്യേകസംഘം...
അവൾ കൂടി പോയാൽ ഞങ്ങൾക്ക് താങ്ങാനാകില്ല; വിതുമ്പലോടെ ജെയ്സും ജെഫിമോളും, ജെസ്നയെ കാണാതായിട്ട് 44 ദിവസം