ജെറ്റ് എയര്‍വേയ്സ് പ്രതിസന്ധി രൂക്ഷം: 1,100 പൈലറ്റുമാര്‍ സമരത്തിന്!
ദില്ലി: ജെറ്റ് എയര്‍വേയ്സ് പ്രതിസന്ധി രൂക്ഷമാകുന്നു. ജെറ്റ് എയര്വേയ്സില് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്വില്‍ഡ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള 1,100 പൈലറ്റുമാരാണ് സമരം ചെയ്യുമെന്ന് ഭീഷണി മുഴക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലീഗിലെ ഒരു കൂട്ടം പാകിസ്താനെ പിന്തുണയ്ക്കുന്നവർ, അമിത് ഷായെ പിന്തുണച്ച് വി മുരളീധരൻ!
മൂന്നരമാസത്തക്കാലത്തെ ശമ്പള കുടിശ്ശികയുള്ള സാഹചര്യത്തിലാണ് പൈലറ്റുമാരുടെ സമര ഭീഷണി. ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തില്ലെുന്നും ഗ്വില്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സ്ഥിതി പരിഹരിക്കുന്നതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും യോഗം ചേരും. 1,100 പൈലറ്റുമാര്‍ സമരത്തില്‍ പ്രവേശിക്കുന്നതോടെ എയര്‍ലൈനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും സര്‍ക്കാര്‍ ബോധിപ്പിക്കും. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 13 മുതല്‍ തന്നെ ജീവനക്കാര്‍ ജെറ്റ് എയര്വേയ്സിനെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു. ഫ്ലൈറ്റ് അറ്റന്‍ഡര്‍മാരും പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫുമാണ് പ്രതിഷേധത്തിനിറങ്ങിയത്. പ്രതിസന്ധി ശക്തമായതോടെ 5-6 വിമാനങ്ങള്‍ മാത്രമാണ് ശനിയാഴ്ച സര്‍വീസ് നടത്തിയത്.
എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും റദ്ദാക്കുന്നതായി കാണിച്ച് ജെറ്റ് എയര്‍വേയ്സ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇക്കാര്യം കമ്പനിയും സ്ഥിരീകരിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. നരേഷ് ഗോയല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചതോടെ അദ്ദേഹത്തിന്റെ ഓഹരികളിലുള്ള സ്ഥാനവും നഷ്ടമായിരുന്നു. ജെറ്റ് എയര്‍വേയ്സിന്റെ 75% ഓഹരികളും വാങ്ങാവുന്ന നിക്ഷേപകനെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.